ADVERTISEMENT

തിരുവനന്തപുരം∙ സംഘപരിവാറിന്റെ തൊഴുത്തിൽ കേരളത്തിലെ സർവകലാശാലകളെ കെട്ടാൻ എസ്എഫ്‌ഐ അനുവദിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ. ‘‘ഗവർണർക്കെതിരെ സമരം ശക്തമാക്കുമെന്ന് എസ്എഫ്ഐ നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. അതിൽ മുഖ്യമന്ത്രിയും പാർട്ടിയും ഇല്ല. കരിങ്കൊടി പ്രയോഗം ഉൾപ്പെടെയുള്ള സമര മാർഗങ്ങളുമായി എസ്എഫ്ഐ മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്.

കേരളത്തിലെ സർവകലാശാലകളെ സംഘപരിവാറിന്റെ തൊഴുത്തിൽ കൊണ്ടു കെട്ടുന്നതിനുള്ള നീക്കങ്ങളാണ് ഗവർണർ നടത്തുന്നത്. കാലിക്കറ്റ്, കേരള സർവകലാശാലകളുടെ സെനറ്റ് നോമിനേഷൻ വരുന്ന ഘട്ടത്തിൽ എല്ലാ തരത്തിലുമുള്ള ജനാധിപത്യ മര്യാദകളും അട്ടിമറിച്ചാണ് ആർഎസ്എസ്സുകാരെയും എബിവിപിക്കാരെയും ബിഎംഎസ്സുകാരെയും നോമിനേറ്റ് ചെയ്യുന്നത്. ഇത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധ നടപടിയാണ്. സർവകലാശാലകളുടെ ഗവേർണിങ് ബോഡി സംഘപരിവാറിന്റെ കൈവശം എത്തിക്കുന്നതിനുള്ള നീക്കമാണ് ഗവർണറുടേത്. ശക്തമായ സമരത്തിലേക്കു കടക്കുമെന്ന് നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇനിയും സമരം ശക്തമാക്കും.

പ്രതിഷേധത്തിന്റെ വിഡിയോ കണ്ടാലറിയാം ഗവർണറെ ശാരീരികമായി കയ്യേറ്റം ചെയ്യുന്നതൊന്നും അതിലില്ല. അക്രമ സംഭവങ്ങളൊന്നും ഇതുമായി ബന്ധപ്പെട്ട് ചൂണ്ടിക്കാട്ടാൻ കഴിയില്ല. ഇതുപോലെതന്നെ സമരം മുന്നോട്ടുകൊണ്ടുപോകും. കേരളത്തിലെ സർവകലാശാലകളുടെ ചാൻസലർ എടുത്ത തെറ്റായ തീരുമാനത്തിന്റെ പേരിലാണ് ഞങ്ങളുടെ സമരം. അദ്ദേഹം അതിൽനിന്നു പിന്നോട്ടു പോകുന്നതുവരെ സമരം ശക്തമായി തുടരും. കേരളത്തിലെ ക്യാംപസുകൾക്ക് അകത്തും പുറത്തും എസ്എഫ്ഐ ഗവർണർക്കെതിരെ സമരം നടത്തും.

നിലവിൽ നോമിനേറ്റ് ചെയ്തിരിക്കുന്ന എബിവിപി, ആർഎസ്എസ് നോമിനികളുടെ പേരുകൾ ഗവർണറുടെ മുന്നിലേക്ക് എത്തിയത് ആരിൽനിന്നാണ് എന്ന ചോദ്യം ഞങ്ങൾ ചോദിച്ചിട്ടുണ്ട്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിൽനിന്ന് കെ. സുരേന്ദ്രന്‍ എഴുതി നൽകിയ പേരുകളാണ് അതെന്നാണ് ഞങ്ങൾ മനസ്സിലാക്കിയിരിക്കുന്നത്. എന്തിന്റെ അടിസ്ഥാനത്തിലാണ് ഈ നോമിനേറ്റ് ചെയ്തവരെ തിരഞ്ഞെടുത്തിരിക്കുന്നതെന്നും അറിയണം’’ – ആർഷോ കൂട്ടിച്ചേർത്തു.

English Summary:

SFI Vows to Intensify Strikes Against Governor's Alleged Pro-Sangh Parivar Moves in Kerala Universities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com