ADVERTISEMENT

കോഴിക്കോട് ∙ ദേശീയ വനിതാ ബാസ്കറ്റ്ബോൾ ചാംപ്യന്‍ഷിപ്പിൽ രണ്ടാംസ്ഥാനം നേടിയ കേരള താരങ്ങൾക്കു ദുരിതയാത്ര. ലുധിയാനയിൽനിന്ന് കേരളത്തിലേക്കു മടങ്ങുന്ന താരങ്ങളുടെ സീറ്റുകൾ മറ്റു യാത്രക്കാർ കയ്യടക്കി. ടോയ്‌ലറ്റിൽ പോലും പോകാൻ കഴിയാതെ ബർത്തിൽതന്നെ തുടരേണ്ട അവസ്ഥയാണെന്ന് താരങ്ങൾ പ്രതികരിച്ചു. 

‘‘ട്രെയിനിൽ നിന്നുതിരിയാൻ സ്ഥലമില്ല, ഞങ്ങളുടെ സീറ്റുകൾ മറ്റ് യാത്രക്കാർ കയ്യടക്കി. ആരൊക്കെയോ വരുന്നു പോകുന്നു. ഞങ്ങളുടെ ചാർജർ, വെള്ളം എന്നിവ ഉപയോഗിക്കുന്നു. ടോയ്‌ലെറ്റിൽ പോകാനുള്ള സൗകര്യം പോലുമില്ല. നാട്ടിലെത്താൻ ഇനിയും ഒന്നരദിവസത്തെ യാത്രയുണ്ട്. എന്തുചെയ്യണമെന്ന് അറിയില്ല.’’– ടീം ക്യാപ്റ്റൻ ഗ്രിമ വ്യക്തമാക്കി.  

സ്ലീപ്പർ ക്ലാസാണെന്ന് ആളുകളോട് പറഞ്ഞെങ്കിലും അവർ കംപാർട്ട്മെന്റിലേക്കു തള്ളിക്കയറുകയാണെന്നും ഗ്രിമ പറഞ്ഞു. ‘‘രാത്രി കിടന്നുറങ്ങുമ്പോൾ ഞങ്ങളുടെ കാലിനടുത്ത് വന്നിരിക്കുകയും ലഗേജുകളുടെ കൂട്ടത്തിൽ അവരുടെ ലഗേജുകൾ കൊണ്ടുവയ്ക്കുകയും ചെയ്തു. റെയിൽവേയുടെ നമ്പരിൽ വിളിച്ച് പരാതി പറഞ്ഞു. അവർ വന്ന് ആളുകളെ മാറ്റിയെങ്കിലും അടുത്ത സ്റ്റേഷനിലെത്തി വീണ്ടും ആളുകൾ കയറി. കൂട്ടത്തിൽ പിരീഡ്സ് ആയ പെൺകുട്ടികളുണ്ട്. അവർക്ക് ടോയ്‌ലെറ്റിൽ പോലും പോകാൻ കഴിയാത്ത അവസ്ഥയാണ്. അധികാരികൾ കുറച്ചുകൂടി കരുതൽ കാണിക്കണം.’’– ഗ്രിമ കൂട്ടിച്ചേർത്തു. 

ലുധിയാനയിൽ ബാസ്കറ്റ്ബോൾ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ പോയ കേരളാ ടീമിന് സ്ലീപ്പർകോച്ചിലാണ് യാത്രാസൗകര്യം ഒരുക്കിയിരുന്നത്. ഈ ടൂർണമെന്റിൽ എല്ലാ കളികളിലും തോറ്റ മഹാരാഷ്ട്ര ടീം ഇതേ ട്രെയിനിൽ മറ്റൊരു എസി കോച്ചിൽ യാത്ര ചെയ്യുമ്പോഴാണ് അഞ്ച് ഇന്ത്യൻ താരങ്ങൾ ഉൾപ്പെട്ട കേരളാ ടീം സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്യുന്നത്. അമൃത്‌സർ–മുംബൈ സിഎസ്ടി എക്സ്പ്രസിന്റെ ജനറൽ കംപാർട്ട്മെന്റിനു അടുത്തുള്ള സ്പെഷൽ സ്ലീപ്പർ കോച്ചിലാണ് യാത്ര. തിങ്കളാഴ്ച രാവിലെ 11.40നാണ് ലുധിയാനയിൽനിന്ന് താരങ്ങൾ യാത്ര തിരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com