മെട്രോ ട്രെയിനിന്റെ വാതിലിൽ സാരി കുടുങ്ങി; പ്ലാറ്റ്‌ഫോമിലൂടെ വലിച്ചിഴച്ചു, ട്രാക്കിൽ വീണു: യുവതിക്ക് ദാരുണാന്ത്യം
Mail This Article
ന്യൂഡൽഹി∙ ഡൽഹി മെട്രോയുടെ വാതിലിൽ സാരി കുടുങ്ങിയുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന റീന എന്ന മുപ്പത്തഞ്ചുകാരിയാണ് മരിച്ചത്. സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന റീന ശനിയാഴ്ചയാണ് മരണത്തിനു കീഴടങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്ച ഇന്ദർലോക് സ്റ്റേഷനിലാണ് അപകടമുണ്ടായത്. സംഭവത്തെക്കുറിച്ച് മെട്രോ റെയിൽവേ സുരക്ഷാ കമ്മിഷണർ അന്വേഷണം നടത്തുമെന്ന് ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡിഎംആർസി) പ്രസ്താവനയിൽ അറിയിച്ചു.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. റീന ആദ്യം ട്രെയിനിനുള്ളിൽ കയറി. അതിനുശേഷം പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന കുട്ടിയെ കയറ്റാനായി ഇറങ്ങുമ്പോഴാണ് അപകടമുണ്ടായത്. സാരിയുടെ തുമ്പ് വാതിലിൽ കുടുങ്ങുകയായിരുന്നു. ട്രെയിൻ നീങ്ങിത്തുടങ്ങിയതോടെ ഇവർ പ്ലാറ്റ്‌ഫോമിലൂടെ വലിച്ചിഴയ്ക്കപ്പെട്ടു. ട്രെയിൻ സ്‌റ്റേഷൻ വിട്ടതോടെ ട്രാക്കിൽ പതിച്ചു.
ഉടനെ ആംബുലൻസിൽ ദീപ് ചന്ദ് ബന്ധു ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വെന്റിലേറ്റർ ഇല്ലെന്ന കാരണത്താൽ പ്രവേശിപ്പിച്ചില്ല. തുടർന്ന് രാം മനോഹർ ലോഹ്യ ആശുപത്രിയും ലോക് നായക് ആശുപത്രിയും എത്തിച്ചെങ്കിലും ഇതേ കാരണത്താൽ അഡ്മിറ്റ് ചെയ്തില്ല. തുടർന്ന് സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിയപ്പോൾ യുവതിയുടെ നില ഗുരുതരമായിരുന്നുവെന്നും അബോധാവസ്ഥയിലായിരുന്നുവെന്നും ഡോക്ടർമാർ പറഞ്ഞു.
റീനയുടെ ഭർത്താവ് 2014ൽ മരിച്ചിരുന്നു. 10 വയസ്സുള്ള മകനും 12 വയസ്സുള്ള മകളുമുണ്ട്. പച്ചക്കറി വിറ്റാണ് റീന കുടുംബം പോറ്റിയിരുന്നത്. ഡിഎംആർസി അധികൃതർ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് റീനയുടെ മൃതദേഹം ഏറ്റെടുക്കാൻ കുടുംബം ആദ്യം വിസമ്മതിച്ചിരുന്നു. വാതിൽ തുറന്നിരുന്നെങ്കിൽ റീന ജീവിച്ചിരിക്കുമായിരുന്നെന്ന് അവർ പറഞ്ഞു.
അതേസമയം എന്തുകൊണ്ടാണ് വാതിലുകൾ തുറക്കാത്തതെന്ന ചോദ്യത്തിന്, അന്വേഷണത്തിനു ശേഷം എല്ലാം വ്യക്തമാകുമെന്ന് ഡിഎംആർസി വൃത്തങ്ങൾ അറിയിച്ചു.