ദുരിതപെയ്ത്ത്: തെക്കൻ തമിഴ്നാട്ടിൽ പ്രളയം, 4 ജില്ലകളിൽ പൊതു അവധി, ട്രെയിനുകൾ റദ്ദാക്കി
Mail This Article
ചെന്നൈ∙ ദുരിതപെയ്ത്തിൽ വിറങ്ങലിച്ച് തമിഴ്നാട്. കനത്തമഴയെ തുടർന്ന് തെക്കൻ തമിഴ്നാട്ടിൽ പ്രളയം രൂപപ്പെട്ടു. തിരുനെൽവേലി, തെങ്കാശി, കന്യാകുമാരി, തുത്തുക്കുടി ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു. സ്കൂൾ, കോളജ്, ബാങ്ക്, സ്വകാര്യ – പൊതുസ്ഥാപനങ്ങൾ അടഞ്ഞുകിടക്കും. വൈഗ നദിയിലെ ജലനിരപ്പ് ഉയർന്നതോടെ തേനി, മധുര, ശിവഗംഗ, രാമനാഥപുരം, ദിണ്ടിഗൽ ജില്ലകളിൽ പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുച്ചെന്തൂരിൽ ഒരുവർഷം കിട്ടുന്ന മഴയിലും അധികം ഒറ്റദിവസം പെയ്തു. കായൽപട്ടണത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 932 മില്ലിമീറ്റർ മഴയാണു പെയ്തത്.
രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനത്തിനുമായി മന്ത്രിമാരെയും മുതിർന്ന ഉദ്യോഗസ്ഥരെയും ദുരിതബാധിത മേഖലകളിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വിന്യസിച്ചു. ആവശ്യമെങ്കിൽ ആളുകളെ ഒഴിപ്പിക്കുന്നതിനായി ബോട്ടുകളും താമസിപ്പിക്കുന്നതിനായി ദുരിതാശ്വാസ കേന്ദ്രങ്ങളും സജ്ജമാക്കി വെക്കാന്‍ കലക്ടർമാർക്കു നിർദേശവും നൽകിയിട്ടുണ്ട്. 50 അംഗങ്ങള്‍ വീതമുള്ള രണ്ട് എൻഡിആർഎഫ് സംഘം തിരുനെൽവേലി, തുത്തുക്കുടി ജില്ലകളിൽ എത്തിയിട്ടുണ്ട്. കന്യാകുമാരി ജില്ലയിൽ മൂന്ന് എസ്ഡിആർഎഫ് സംഘത്തെ വിന്യസിച്ചു. ഇതുകൂടാതെ ദുരിതബാധിത ജില്ലകളിൽ 4,000 പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.
തിരുനെൽവേലി റെയിൽവേ സ്റ്റേഷനില്‍ വെള്ളം കയറി. ഇതോടെ തിരുനെൽവേലി – ചെങ്കോട്ട റൂട്ടിലെ എല്ലാ ട്രെയിനുകളും റദ്ദാക്കി. തൂത്തുക്കുടിയിലേക്കുള്ള വിമാനങ്ങളും റദ്ദാക്കി. അതിശക്തമായ മഴയാണു കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.