‘പ്രതിപക്ഷനിര ശൂന്യമാകുന്നത് ഞങ്ങൾക്ക് മോശമാകും’; മന്ത്രി പീയൂഷ് ഗോയലിനെതിരെ ആരോപണവുമായി തൃണമൂൽ കോൺഗ്രസ് എംപി
Mail This Article
ന്യൂഡൽഹി∙ പാർലമെന്റിലെ പ്രതിഷേധങ്ങളിൽ എംപിമാരെ സസ്‌പെൻഡ് ചെയ്തതിന് പിന്നാലെ, പ്രതിപക്ഷനിര ശൂന്യമാകുന്നത് തങ്ങൾക്ക് തിരിച്ചടിയാകുമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ വെളിപ്പെടുത്തിയതായി തൃണമൂൽ കോൺഗ്രസ് എംപി സാകേത് ഗോഖ്‌ലെ. പീയൂഷ് ഗോയൽ സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞത് സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചായിരുന്നു സാകേത് ഗോഖ്‌ലെയുടെ ആരോപണം. എന്നാൽ തനിക്കെതിരെ നടക്കുന്നത് ഗൂഡലക്ഷ്യത്തോടെയുള്ള വ്യാജ പ്രചാരണമാണെന്ന് മന്ത്രി പീയുഷ് ഗോയൽ തിരിച്ചടിച്ചു. ഇന്ത്യാ മുന്നണിയിൽ നിന്നും ശേഷിക്കുന്ന എംപിമാരെ എന്തുകൊണ്ടാണ് സസ്‍പെൻഡ് ചെയ്യാത്തതെന്ന് ചോദിച്ചതായും സാകേത് ഗോഖ്‌ലെ അവകാശപ്പെട്ടു.
‘‘എനിക്ക് സ്വകാര്യ സംഭാഷണം വെളിപ്പെടുത്തുന്നത് താത്‌പര്യമില്ലാത്തതാണ്. എന്നാൽ ഇന്നലെയുണ്ടായ സംഭവം വഞ്ചനാപരമാണ്. രാജ്യസഭയിൽ നടുത്തളത്തിലിറങ്ങി പ്രതിപക്ഷ എംപിമാരുടെ ചെറുനിര ഇപ്പോഴും പ്രതിഷേധം തുടരുമ്പോഴും എന്തുകൊണ്ടാണ് അവരെ ഇപ്പോഴും സസ്‌പെൻഡ് ചെയ്യാത്തതെന്ന് പീയൂഷ് ഗോയലിനോട് ചോദിച്ചിരുന്നു. എന്തെന്നാൽ ഞങ്ങളിൽ 46 എംപിമാർ നേരത്തെ തന്നെ സസ്‌പെൻഡ് ചെയ്യപ്പെട്ടിരുന്നു. ഇതിനോട് അദ്ദേഹത്തിന്റെ മറുപടി, പ്രതിപക്ഷനിര ശൂന്യമാകുന്നത് ഞങ്ങൾക്ക് മോശമാകുമെന്നായിരുന്നു.
ഇതിന് ശേഷം, നിങ്ങൾ വിഷമിക്കേണ്ട, ക്രിമിനൽ ബിൽ അവതരിപ്പിക്കുന്നതിനായി അമിത് ഷാ സഭയിലേക്ക് എത്തുമ്പോഴേക്കും നിങ്ങളെല്ലാവരും സസ്‌പെൻഡ് ചെയ്യപ്പെടുമെന്നും മറുപടി നൽകി. പാർലമെന്റ് പ്രധാനമന്ത്രിയുടെ ഉത്തരവുകളിലേക്ക് ചുരുങ്ങിപ്പോയിരിക്കുന്നു’’–സാകേത് ഗോഖ്‌ലെ എക്സ് പോസ്റ്റിൽ പങ്കുവെച്ചു.
ഇതിനെതിരയുള്ള മറുപടി പീയൂഷ് ഗോയലും എക്സ് പോസ്റ്റിൽ പങ്കുവെച്ചു. ‘‘ഗൂഡലക്ഷ്യത്തോടെ തെറ്റായ വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണ്. സഹപ്രവർത്തകൻ കല്യാൺ ബാനർജി ഉപരാഷ്ട്രപതി ജഗദീപ് ധൻകറെ പരിഹാസരൂപേണ അനുകരിച്ചതിലുള്ള ബിജെപി പ്രതിഷേധത്തെ മറയ്ക്കുന്നതിനാണ് ആരോപണം. ഇതിനായി മോശം വാർത്ത ഗൂഢലക്ഷ്യത്തോടെ പ്രചരിപ്പിക്കുന്നതിൽ അത്‌ഭുതമില്ല. കോൺഗ്രസിനും തൃണമൂൽ കോൺഗ്രസിനും എത്രത്തോളം തരം താഴാൻ കഴിയുമെന്നതാണ് സംഭവം വെളിപ്പെടുത്തുന്നത്’’– പീയൂഷ് ഗോയൽ പോസ്റ്റ് ചെയ്തു.
പാർലമെന്റിന്റെ സുരക്ഷാ വീഴ്ചയിൽ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവർ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധത്തിൽ ഇതുവരെയായി പാർലമെന്റിന്റെ ഇരുസഭകളിൽ നിന്നും 143 എംപിമാരാണ് സസ്‍പെൻഡ് ചെയ്യപ്പെട്ടത്. ഇവർ ഇന്നലെയും പാർലമെന്റ് വളപ്പിൽ പ്രതിഷേധിച്ചിരുന്നു.