ADVERTISEMENT

കോഴിക്കോട്∙ ജന്മം നൽകിയ കുഞ്ഞിനെ മൂന്നാം നാൾ രക്ഷിതാക്കൾ തട്ടിക്കൊണ്ടുപോയെന്നാരോപിച്ചു മാസങ്ങൾ നീണ്ട നിയമ നടപടികളിലൂടെയും സമരത്തിലൂടെയും കുഞ്ഞിനെ സ്വന്തമാക്കിയ തിരുവനന്തപുരം സ്വദേശി അനുപമ എസ്.ചന്ദ്രൻ ഇന്നു നവകേരള സദസ്സിന്റെ സമാപന ദിവസം മുഖ്യമന്ത്രിക്കു പരാതി നൽകും. കുഞ്ഞിനെ തിരിച്ചു കിട്ടിയെങ്കിലും ഇതുമായി ബന്ധപ്പെട്ട സർക്കാർ നടപടികളിലെ ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാട്ടി നൽകിയ പരാതിയിൽ 2 വർഷം പിന്നിട്ടിട്ടും നടപടികളില്ലാത്തതിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണു നവകേരള സദസ്സിൽ പരാതിയുമായി എത്തുന്നതെന്നു മുൻ എസ്എഫ്ഐ നേതാവു കൂടിയായ അനുപമ  പറഞ്ഞു.

കോഴിക്കോട്ട് സബാൾട്ടേൺ ഇന്ത്യ 'ചായൽ' ഫെസ്റ്റിൽ ദണ്ഡനീതി ഫെമിനിസം സംവാദത്തിൽ പങ്കെടുക്കാനെത്തിയതാണ് അനുപമ. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതിനും വ്യാജ രേഖ നിർമാണം, പിതൃത്വം തെളിയിക്കുന്നതിൽ വന്ന വീഴ്ച എന്നിവ സംബന്ധിച്ചും പേരൂർക്കട പൊലീസിൽ നൽകിയ പരാതിയിൽ തുടർ നടപടിയില്ല. കുഞ്ഞിനെ ദത്തു നൽകിയതിലെ നിയമ ലംഘനം, നോട്ടറി അഭിഭാഷകർ വിവിധ രേഖകളിൽ നടത്തിയ കൃത്രിമങ്ങൾ,  കുഞ്ഞിനെ തിരിച്ചു കിട്ടിയശേഷം സർക്കാർ നടപടി ആവശ്യപ്പെട്ടു വിവരാവകാശ രേഖ ആവശ്യപ്പെട്ടതിൽ റിപ്പോർട്ട് നൽകാതിരിക്കൽ തുടങ്ങിയവയും ശേഷിക്കുന്നു. ഒന്നിലും നടപടി ഇല്ലെന്നാണ് അനുപമ പറയുന്നത്.

‘‘ജാതിയുടെ പേരിൽ ഒരു സംസ്ഥാനം സ്ത്രീയെ ദുർബലയാക്കുന്നതിന്റെ ഇരയാണ് താൻ. സംസ്ഥാനം ചൈൽഡ്ഫ്രണ്ട്‌ലി – വിമൻഫ്രണ്ട്‌ലി ആകണമെങ്കിൽ ഇനിയും എത്രയോ ആഴത്തിൽ പ്രവർത്തിക്കണം. എന്റെ  പരാതി മുഖ്യമന്ത്രിക്കും ഡിജിപിക്കും സിഡബ്ല്യുസിക്കും നൽകിയിട്ടും 6 മാസം കഴിഞ്ഞാണ് അന്നു പൊലീസ് എഫ്ഐആർ പോലും രേഖപ്പെടുത്തിയത്. 3 ദിവസം കൊണ്ടു ഡിഎൻഎ ടെസ്റ്റ് നടത്തി ഫലം അറിയാമെന്നിരിക്കെ 9 മാസം കാത്തു നിൽക്കേണ്ട അവസ്ഥയാണ് കേരളത്തിൽ. ഒടുവിൽ ഒരു പിടിവളളിയുമില്ലാതെ വന്നപ്പോഴാണ് 14 ദിവസം സമരം ചെയ്തത്. സുരക്ഷ നൽകേണ്ടവർ തന്നെ പീഡിപ്പിക്കുന്ന സ്ത്രീകൾക്ക് മാതൃകയാണ് ഇന്നു ഞാൻ’’– അനുപമ പറഞ്ഞു.

English Summary:

Anupama S Chandran will come to Nava Kerala Sadas today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com