വിവാഹിതരായിട്ട് ദിവസങ്ങൾ മാത്രം; മോട്ടിവേഷനൽ സ്പീക്കർ വിവേക് ബിന്ദ്രയ്‌ക്കെതിരെ ഗാർഹിക പീഡന പരാതി- വിഡിയോ
Mail This Article
ന്യൂഡൽഹി∙ മോട്ടിവേഷനൽ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ വിവേക് ബിന്ദ്രയ്‌ക്കെതിരെ ഗാർഹിക പീഡനത്തിനു കേസ്. തന്റെ സഹോദരിയും വിവേക് ബിന്ദ്രയുടെ ഭാര്യയുമായ യാനികയെ ഗാർഹിക പീഡനത്തിനിരയാക്കി എന്നു ചൂണ്ടിക്കാട്ടി അവരുടെ സഹോദരൻ വൈഭവ് ഘോത്രയാണ് പൊലീസിൽ പരാതി നൽകിയത്. നോയിഡയിലെ വീട്ടിൽ വച്ച് വിവേക് യാനികയെ ഗാർഹികപീഡനത്തിനിരയാക്കിയതായാണ് പരാതിയിൽ പറയുന്നത്.
ഡിസംബർ ഏഴിനു രാവിലെ വിവേകും അമ്മ പ്രഭയും തമ്മിൽ വഴക്കുണ്ടായി. ഇരുവരുടെയും വഴക്കു തീർക്കാൻ യാനിക ഇടപെട്ടു. തുടർന്നാണ് യാനികയെ വിവേക് ശാരീരികമായി പീഡിപ്പിച്ചത്. യാനികയുടെ ശരീരത്തിൽ ആഴത്തിലുള്ള മുറിവേറ്റതായി പൊലീസ് അറിയിച്ചു. സംഭവത്തിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഡിസംബർ ആറിനായിരുന്നു യാനികയും വിവേകും തമ്മിലുള്ള വിവാഹം. വിവാഹശേഷം മണിക്കൂറുകൾക്കകം തന്നെ വിവേക് ഭാര്യയെ ഉപദ്രവിച്ചു തുടങ്ങി. മുറിയിൽ വച്ച് മുടിക്കു കുത്തിപ്പിടിക്കുകയും മർദിക്കുകയും ചെയ്തു. യാനികയുടെ ഫോൺ തകർത്തെന്നും എഫ്ഐആറിൽ പറയുന്നു. ബഡാ ബിസിനസ് പ്രൈവറ്റ് ലിമിറ്റഡി (ബിബിപിഎൽ)ന്റെ സിഇഒയായ വിവേക് ബിന്ദ്രയ്ക്ക് യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും നിരവധി ഫോളോവേഴ്സ് ഉണ്ട്.