നടി തൃഷ അടക്കം 3 പേർക്കെതിരെ മൻസൂർ നൽകിയ മാനനഷ്ടക്കേസ് തള്ളി; ഒരു ലക്ഷം രൂപ പിഴയും ചുമത്തി
Mail This Article
ചെന്നൈ ∙ നടി തൃഷ അടക്കം 3 പേർക്കെതിരെ മാനനഷ്ടക്കേസ് നൽകിയ നടൻ മൻസൂർ അലിഖാന്റെ ഹർജി തള്ളിയ മദ്രാസ് ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴയും ചുമത്തി. പിഴത്തുക രണ്ടാഴ്ചയ്ക്കകം ചെന്നൈ അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ അടയ്ക്കണമെന്നും ഉത്തരവിട്ടു.
തൃഷയ്ക്കെതിരെ അശ്ലീല പരാമർശം നടത്തിയ മൻസൂർ അലിഖാനെ തൃഷയും ബിജെപി നേതാവും ദേശീയ വനിതാ കമ്മിഷൻ അംഗവുമായ നടി ഖുഷ്ബുവും നടൻ ചിരഞ്ജീവിയും രൂക്ഷമായി വിമർശിച്ചിരുന്നു. തന്റെ പരാമർശങ്ങൾ വളച്ചൊടിച്ചെന്നും എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നും ആരോപിച്ചായിരുന്നു മൂവർക്കുമെതിരെ മൻസൂർ കോടതിയെ സമീപിച്ചത്. 1 കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, വനിതകൾക്കെതിരെ പരാമർശങ്ങൾ ഉണ്ടാകുമ്പോൾ എതിർക്കുന്നത് മനുഷ്യസഹജമാണെന്നും കോടതിയുടെ സമയം പാഴാക്കാനും പബ്ലിസിറ്റി ലക്ഷ്യമിട്ടുമാണ് കേസെന്നും ജസ്റ്റിസ് എൻ.സതീഷ്കുമാർ നിരീക്ഷിച്ചു. തൃഷയാണു മൻസൂറിനെതിരെ പരാതി നൽകേണ്ടതെന്നു കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ കോടതി പറഞ്ഞിരുന്നു.