എൻഎസ്എസ് ആസ്ഥാനത്തെത്തി ഗണേഷ്; മന്ത്രിസ്ഥാനത്തിൽ സന്തോഷമുണ്ട്, പാലമായി കാണേണ്ടതില്ലെന്ന് സുകുമാരൻ നായർ
Mail This Article
കോട്ടയം ∙ നിയുക്ത മന്ത്രി കെ.ബി.ഗണേഷ് കുമാർ പെരുന്നയിൽ എൻഎസ്എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് ഗണേഷിന്റെ സന്ദർശനം. പെരുന്നയിൽ എത്തിയ ഗണേഷ് കുമാർ മന്നം സമാധിയിൽ സുകുമാരൻ നായർക്കൊപ്പം പ്രാർഥന നടത്തി.
എൻഎസ്എസ് അനാവശ്യ പ്രശ്നത്തിൽ ഇടപെടാറില്ലെന്ന് ഗണേഷ് പറഞ്ഞു. ‘‘സർക്കാരിന്റെ ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടുന്ന പ്രസ്ഥാനമല്ല എൻഎസ്എസ്. എൻഎസ്എസിന് പല നിലപാടുകളുമുണ്ട്. ആ നിലപാടുകളിൽ യൂണിയൻ പ്രസിഡന്റ് എന്ന നിലയിൽ എസ്എസ്എസിന് ഒപ്പം നിൽക്കും. എൻഎസ്എസ് സർക്കാരിനെ ആശ്രയിച്ചോ സർക്കാർ എൻഎസ്എസിനെ ആശ്രയിച്ചോ നിൽക്കുന്ന സംവിധാനമല്ല. രണ്ടു കൂട്ടരും സ്വതന്ത്രരരാണ്’– ഗണേഷ് പറഞ്ഞു.
ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനത്തിൽ സന്തോഷമുണ്ടെന്ന് സുകുമാരൻ നായർ പറഞ്ഞു. ഗണേഷ് ഒരിക്കലും എൻഎസ്എസിന് എതിരാകില്ല. ഗണേഷ് എപ്പോഴും എൻഎസ്എസിനും സർക്കാരിനും ഒപ്പമുണ്ട്. അതിനെ പാലമായി കാണേണ്ടതില്ല. എൻഎസ്എസിന് എതിരായി എന്തെങ്കിലും നിലപാട് ഉണ്ടായാൽ അത് അപ്പോൾ ആലോചിക്കാമെന്നും സുകുമാരൻ നായർ പറഞ്ഞു.
ഈ മാസം 29നാണ് കെ.ബി.ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുക. എൽഡിഎഫിലെ മുൻ ധാരണപ്രകാരമാണ് ഇരുവരും മന്ത്രിമാരാകുന്നത്. ഇതിനായി അഹമ്മദ് ദേവർകോവിലും ആന്റണി രാജുവും മന്ത്രിസ്ഥാനം രാജിവച്ചു.