‘പ്രതിരോധിക്കുന്നത് വിഡിയോ പഴയതാണെന്ന് പറഞ്ഞ്’: ദയാനിധിയുടെ ബിഹാർ പരാമർശത്തിൽ ഡിഎംകെയ്ക്ക് എതിരെ ബിജെപി
Mail This Article
ചെന്നൈ∙ ബിഹാറിലെ തൊഴിലാളികളെ കുറിച്ചുള്ള ഡിഎംകെ നേതാവും എംപിയുമായ ദയാനിധി മാരന്റെ പരാമർശത്തിൽ ഡിഎംകെയ്ക്ക് എതിരെ വിമർശനവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ. ദയാനിധി മാരന്റെ വിവാദ വിഡിയോ പഴയതാണെന്നു പറഞ്ഞുമാത്രമാണു ഡിഎംകെ പ്രതിരോധം സൃഷ്ടിക്കുന്നതെന്നായിരുന്നു അണ്ണാമലൈയുടെ വിമർശനം.
‘‘യുപിയിലെയും ബിഹാറിലെയും ഞങ്ങളുടെ സുഹൃത്തുക്കളെ എംപി അധിക്ഷേപിക്കുന്ന വിഡിയോയെക്കുറിച്ചുള്ള ഡിഎംകെയുടെ ആകെ പ്രതികരണം വിഡിയോ പഴയതാണെന്നതു മാത്രമാണ്. ഗോമൂത്ര സംസ്ഥാനങ്ങളെന്നാണു വടക്കൻ സംസ്ഥാനങ്ങളെ ഒരു ഡിഎംകെ എംപി അടുത്തിടെ പാർലമെന്റിൽ വിശേഷിപ്പിച്ചത്’’–അണ്ണാമലൈ പറഞ്ഞു. അതുകൂടാതെ ബിഹാർ ജനതയെക്കുറിച്ച് തമിഴ്നാട് മന്ത്രി ടിആർബി രാജ 2020 ൽ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ സ്ക്രീൻഷോട്ടും അണ്ണാമലൈ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചു. ബിഹാറികൾ താഴെത്തട്ടിൽ തന്നെ സ്ഥിതിചെയ്യുമെന്നാണു മന്ത്രിയുടെ കുറിപ്പിലെ ഒരു പരാമർശം.
ലോക്സഭാ തിരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ശേഷിക്കെയാണു ബിഹാറിലെ തൊഴിലാളികളെ കുറിച്ചുള്ള ദയാനിധിയുടെ പരാമർശം വിവാദത്തിലായിരിക്കുന്നത്. ‘‘ഇംഗ്ലിഷ് പഠിച്ചതു കൊണ്ടു മാത്രം ഇവിടെയുള്ളവർക്ക് ഐടി മേഖലയിലടക്കം മികച്ച ജോലിയും നല്ല ശമ്പളവും ലഭിക്കുന്നു. അവർ ‘ഹിന്ദി, ഹിന്ദി’ എന്നാണു പറയുന്നത്. ആരാണു കെട്ടിടങ്ങൾ നിർമിക്കുന്നതെന്നു നിങ്ങൾക്കറിയാം. ഹിന്ദി മാത്രമറിയുന്ന ബിഹാറിലെ ആളുകൾ തമിഴ്നാട്ടിൽ വീട് നിർമിക്കുന്നു, റോഡ് വൃത്തിയാക്കുന്നു, കക്കൂസ് കഴുകുന്നു.’’– സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽ ദയാനിധി മാരൻ പറയുന്നതിങ്ങനെയാണ്.