തൃശൂരിൽ വൻ വ്യാജമദ്യ നിർമാണ കേന്ദ്രം കണ്ടെത്തി; ബിജെപി മുൻ പഞ്ചായത്തംഗം അറസ്റ്റിൽ
Mail This Article
തൃശൂര്‍∙ ഇരിങ്ങാലക്കുട ആളൂർ വെള്ളാഞ്ചിറയില്‍ വന്‍ വ്യാജമദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തി. 15,000 കുപ്പി വ്യാജവിദേശ മദ്യവും 2,500 ലീറ്റര്‍ സ്പിരിറ്റും ഇവിടെനിന്ന് കണ്ടെത്തി. കോഴിഫാമിന്റെ മറവിലാണ് വ്യാജമദ്യ നിര്‍മാണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.
കോഴിഫാം നടത്തിയിരുന്ന ബിജെപി മുന്‍ പഞ്ചായത്ത് അംഗവും നാടകനടനുമായ ലാലു പീണിക്കപറമ്പിൽ ( 50 ), കൂട്ടാളി കട്ടപ്പന സ്വദേശി ലോറൻസ് (52) എന്നിവരാണ് അറസ്റ്റിലായത്. വെള്ളാഞ്ചിറയിലുള്ള ലാലുവിന്റെ ഫാമിൽ നിന്നാണ് മദ്യവും, സ്പിരിറ്റും കണ്ടെടുത്തെന്ന് ആളൂർ പൊലീസ് പറഞ്ഞു. റൂറൽ എസ്‌പി നവനീത് ശർമയ്ക്കു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ഇരിങ്ങാലക്കുട ഡിവൈഎസ്പി. ടി.കെ.ഷൈജു, ചാലക്കുടി ഡിവൈഎസ്‌പി ടി.എസ്.സിനോജ് എന്നിവരുടെ നേതൃത്തിലാണ് പരിശോധന നടത്തിയത്.
∙ ഗോഡൗണിനുള്ളിൽ രഹസ്യ അറകൾ
വിശാലമായ ഗോഡൗണിന്റെ ഉള്ളിൽനിന്ന് ഒന്നിനു പുറകെ ഒന്നായി രഹസ്യ അറകൾ നിർമിച്ചാണ് സ്പിരിറ്റും മദ്യവും സൂക്ഷിച്ചിരുന്നത്. ഈ അറകളിലേക്ക് കടക്കാൻ ചുമരിൽ ചതുരത്തിലുള്ള ദ്വാരവും ഉണ്ട്. പുറത്തുനിന്നു നോക്കിയാൽ ഈ രഹസ്യ അറകൾ ശ്രദ്ധയിൽപ്പെടാത്ത രീതിയിലായിരുന്നു ഗോഡൗൺ നിർമിച്ചിരുന്നത്. തിങ്കളാഴ്ച രാവിലെ ഇരിങ്ങാലക്കുട ചാലക്കുടി ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ മഫ്തിയിൽ പല സംഘങ്ങളായി ഫാമിൽ ഒളിച്ചിരുന്ന് നിരീക്ഷണം നടത്തിയാണ് പൊലീസ് ഓപറേഷൻ നടത്തിയത്. വളരെ രഹസ്യമായി നടത്തിയ ഓപ്പറേഷനിൽ രണ്ടു പ്രതികളെയും പൊലീസ് കയ്യോടെ പിടികൂടി. അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് സ്പിരിറ്റും മദ്യവും എത്തിക്കുന്നതെന്നാണ് പ്രാഥമിക വിവരം. ഇവയുടെ ഉറവിടവുമായി ബന്ധപ്പെട്ട് വിശദമായി അന്വേഷിക്കുന്നതായും ഇതിലെ പ്രാധാന കണ്ണികളെക്കുറിച്ച് അന്വേഷിക്കുന്നതായും ഡിവൈഎസ്പി അറിയിച്ചു.
മാള ഇൻസ്പെക്ടർ സജിൻ ശശി, ആളൂർ എസ്ഐ വി.പി.അരിസ്‌റ്റോട്ടിൽ, ക്രൈം സ്ക്വാഡ് എസ്ഐമാരായ വി.ജി.സ്‌റ്റീഫൻ, സി.എ.ജോബ്, റോയ്പൗലോസ്, സതീശൻ മടപ്പാട്ടിൽ, പി.ജയകൃഷ്ണൻ , എഎസ്ഐ പി.എം.മൂസ, വി.യു.സിൽജോ, വി.എം.മിനിമോൾ, ടി.ആർ.ഷൈൻ, സീനിയർ സിപിഒമാരായ എ.യു. റെജി, ഷിജോതോമസ്, ഇ.എസ്.ജീവൻ, മിഥുൻകൃഷ്ണ, സോണി സേവ്യർ, ആളൂർ സ്റ്റേഷൻ എസ്ഐമാരായ കെ.കെ.രഘു, സി.ഒ.ജോഷി കെ.എസ്.രാധാകൃഷ്ണൻ സീനിയർ സിപിഒ ലിജോ ആന്റണി ഹോംഗാർഡ് ഏലിയാസ് എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്.