ADVERTISEMENT

ന്യൂഡൽഹി∙ ഡൽഹി ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ (ഡിഡിഎ) ലാൻഡ് പൂളിങ് പോളിസിയുടെ മറവിൽ ഭവന പദ്ധതി വാഗ്ദാനം ചെയ്ത് ജെഎൻയുവിലെയും ഡൽഹി ഐഐടിയിലെയും പ്രഫസർമാരിൽ നിന്ന് 11 കോടി രൂപ തട്ടിയെടുത്ത കേസിൽ ജെഎൻയുവിലെ മുൻ ജീവനക്കാരന്‍ അറസ്റ്റിൽ. ഹരിയാനയിലെ ഗുരുഗ്രാം സ്വദേശിയായ പി.ഡി.ഗെയ്‌ക്‌വാദ് (63) ആണ് അറസ്റ്റിലായത്. തട്ടിപ്പിനിരയായ പ്രഫസർമാരുടെ പരാതിയിൽ എഫ്‌ഐആർ റജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.

2015ൽ ജെഎൻയുവിലെ സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസസിൽ സയന്റിഫിക് ഓഫിസറായി ജോലി ചെയ്തിരുന്ന ഗെയ്‌ക്‌വാദ്, ഭവന പദ്ധതി (താങ്ങാനാവുന്ന വിലയിൽ വീട്) എന്ന് അവകാശപ്പെട്ട് നോബൽ സോഷ്യോ സയന്റിഫിക് വെൽഫെയർ ഓർഗനൈസേഷൻ (എൻഎസ്എസ്ഡബ്ല്യുഒ) രൂപീകരിച്ചിരുന്നു. പ്രഫസർമാരെ പ്രലോഭിപ്പിച്ച് ഓർഗനൈസേഷനിൽ അംഗങ്ങളാക്കി. ഗെയ്‌ക്‌വാദായിരുന്നു പ്രസിഡന്റ്. നിർദ്ദിഷ്ട ഭവന പദ്ധതിയുടെ വിശദാംശങ്ങൾ പ്രഫസർമാരോട് വിശദീകരിച്ച ഗെയ്‌ക്‌വാദ്, ‘എൽ-സോണിൽ’ ഭൂമി ഏറ്റെടുക്കുന്ന പ്രക്രിയയിലാണെന്നും പറഞ്ഞു.

എൻഎസ്എസ്ഡബ്ല്യുഒയിൽ അംഗങ്ങളായ പരാതിക്കാർ, അംഗത്വ ഫീസും ഫ്ലാറ്റിന്റെ പേയ്‌മെന്റുകളും അടച്ചു. 2015 നവംബർ ഒന്നിന് നജഫ്ഗഡിലെ എൽ–സോണിലെ ഭൂമി കാണിക്കാൻ പരാതിക്കാരെ പ്രതി കൊണ്ടുപോയി. എന്നാൽ, ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകളൊന്നും കാണിച്ചിരുന്നില്ല. 2019-ൽ, ഡൽഹി സർക്കാർ മുഖേന ‘സിദ്ധാർഥ ഓഫിസേഴ്‌സ് ഹൗസിങ് ആൻഡ് സോഷ്യൽ വെൽഫെയർ സൊസൈറ്റി’ എന്ന മറ്റൊരു സൊസൈറ്റി ആരംഭിക്കാൻ പോകുകയാണെന്നും എൻഎസ്‌എസ്‌ഡബ്ല്യുഒ അംഗമെന്ന നിലയിൽ പരാതിക്കാർക്ക് തന്റെ ഓഫിസ് സന്ദർശിച്ച് പുതിയ സൊസൈറ്റിയിലേക്ക് അംഗത്വം മാറ്റാമെന്നും ഗെയ്‌ക്‌വാദ് പറഞ്ഞു. 

എന്നാല്‍, കബളിപ്പിക്കുകയാണെന്ന് മനസ്സിലാക്കിയ പരാതിക്കാർ പണം തിരികെ നൽകാൻ ആവശ്യപ്പെട്ട് ഗെയ്‌ക്‌വാദിന് കത്തെഴുതി. തുടർന്നാണ് പൊലീസിനെ സമീപിച്ചത്. ലാൻഡ് പൂളിങ് പോളിസിക്ക് കീഴിലുള്ള ഏതെങ്കിലും ഭവന പദ്ധതിക്ക് ലൈസൻസോ അനുമതിയോ നൽകിയിട്ടില്ലെന്ന് ഡിഡിഎ അറിയിച്ചതായി പൊലീസ് വ്യക്തമാക്കി. സൊസൈറ്റി റജിസ്റ്റർ ചെയ്യുകയോ റജിസ്ട്രേഷനായി അപേക്ഷിക്കുകയോ ചെയ്തിട്ടില്ലെന്ന് റിയൽ എസ്റ്റേറ്റ് റഗുലേഷൻ ആൻഡ് ഡെവലപ്പ്മെന്റും (ആർഇആർഇ – ഡൽഹി) സ്ഥിരീകരിച്ചു. സൊസൈറ്റിയുടെ അക്കൗണ്ടിലേക്ക് 11 കോടിയിലധികം രൂപ അംഗങ്ങളിൽ നിന്ന് ഗെയ്‌ക്‌വാദ് കൈപ്പറ്റിയതായും ഈ പണം പിൻവലിക്കുകയോ മറ്റു അക്കൗണ്ടുകളിലേക്ക് മാറ്റുകയോ ചെയ്തതായും പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com