ADVERTISEMENT

ന്യൂഡല്‍ഹി∙ വനിതാ താരങ്ങളോടു മോശമായി പെരുമാറിയ ദേശീയ ഗുസ്തി ഫെഡറേഷൻ മുന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് മെഡലുകള്‍ തിരിച്ചു നല്‍കിയ ഒളിംപിക് മെഡല്‍ ജേതാവ് ബജ്‌രംഗ് പൂനിയ ഉള്‍പ്പെടെയുള്ള പ്രമുഖ ഗുസ്തി താരങ്ങളുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി. ഹരിയാനയിലെ ഝജ്ജര്‍ ജില്ലയിലെ അഖാഡയിൽ എത്തിയായിരുന്നു കൂടിക്കാഴ്ച. രാഹുല്‍ തനിക്കൊപ്പം വ്യായാമം ചെയ്‌തെന്നും ഗുസ്തിക്കാരുടെ ദിനചര്യയും മറ്റും നേരിട്ടറിയാനാണ് അദ്ദേഹം എത്തിയതെന്നും പുനിയ പറഞ്ഞു.

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ബജ്‌രംഗ് പൂനിയ പത്മശ്രീ തിരിച്ചുനല്‍കിയിരുന്നു. ലോക ചാംപ്യന്‍ഷിപ് മെഡല്‍ ജേതാവ് വിനേഷ് ഫോഗട്ട് ഖേല്‍ രത്‌ന, അര്‍ജുന അവാര്‍ഡുകള്‍ തിരിച്ചുനല്‍കി. ഡബിലിംബിക്‌സ് ചാംപ്യന്‍ വീരേന്ദര്‍ സിങ് യാദവും കഴിഞ്ഞ ദിവസം മെഡലുകള്‍ തിരിച്ചുനല്‍കി പ്രതിഷേധിച്ചിരുന്നു. ബ്രിജ് ഭൂഷന്റെ വിശ്വസ്തന്‍ സഞ്ജയ് സിങ്ങിനെ ഫെഡറേഷന്‍ പ്രസിഡന്റായി തിരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു താരങ്ങളുടെ നടപടി. പ്രതിഷേധം ശക്തമായപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ടു ഗുസ്തി ഫെഡറേഷന്‍ ഭരണസമിതിയെ സസ്‌പെന്‍ഡ് ചെയ്തു.

സമിതിയെ കേന്ദ്രസര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്ത ഞായറാഴ്ച ബ്രിജ് ഭൂഷണ്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയെ കണ്ടു ചര്‍ച്ച നടത്തിയിരുന്നു. കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ വലിയ സ്വാധീനമുള്ള ബ്രിജ് ഭൂഷനെ സമാധാനിപ്പിക്കാനാണ് ദേശീയ നേതൃത്വം വിളിപ്പിച്ചതെന്ന് പറയുന്നു. നഡ്ഡയുമായുള്ള ചര്‍ച്ച പിന്നാലെ ഇനി ഗുസ്തിയുമായി ബന്ധമില്ലെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്കു പോവുകയാണെന്നും ബ്രിജ് ഭൂഷണ്‍ വ്യക്തമാക്കിയിരുന്നു.

യുപിയിലെ കൈസര്‍ ഗഞ്ച് എംപിയായ ബ്രിജ്ഭൂഷണ്‍ സംസ്ഥാനത്തെ 5 ലോക്‌സഭാ മണ്ഡലങ്ങളില്‍ രാഷ്ട്രീയഗതി നിയന്ത്രിക്കാന്‍ കെല്‍പുള്ളയാളാണെന്നു ബിജെപി വൃത്തങ്ങള്‍ പറയുന്നു. 6 തവണ എംപിയായ അദ്ദേഹം ഗോണ്ട, കൈസര്‍ഗഞ്ച്, ബല്‍റാംപുര്‍, ബഹ്‌റൈച്, ഡൊമരിയാഗഞ്ച് എന്നീ മണ്ഡലങ്ങളില്‍ സ്വാധീനമുള്ളയാളാണ്. ബ്രിജ്ഭൂഷണ് ഗോണ്ട മേഖലയില്‍ 25ല്‍ ഏറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. ബ്രിജ്ഭൂഷണെതിരെ പീഡനക്കേസ് ചാര്‍ജ് ചെയ്തിട്ടും അറസ്റ്റോ പാര്‍ട്ടിതല അച്ചടക്ക നടപടികള്‍ പോലുമോ ഉണ്ടായിട്ടില്ല.

സാക്ഷി മാലിക് ബൂട്ടഴിച്ചതും ബജ്‌രംഗ് പൂനിയ പത്മശ്രീ തിരിച്ചു നല്‍കിയതിനും പിന്നാലെ കൂടുതല്‍ കായിക താരങ്ങള്‍ ഈ പാത പിന്തുടരുമെന്നു പറഞ്ഞിരുന്നു. സാക്ഷിയും ബജ്‌രംഗും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ കണ്ടും ചര്‍ച്ച നടത്തിയിരുന്നു. ബ്രിജ് ഭൂഷണെതിരെ പരാതി നല്‍കിയതും ജാട്ട് സമുദായത്തില്‍ നിന്നുള്ള താരങ്ങളാണ്. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ഹരിയാനയില്‍ 28% വരുന്ന ജാട്ട് സമുദായത്തിന് ഉത്തര ഹരിയാന ഒഴികെയുള്ളയിടങ്ങളില്‍ നിര്‍ണായക സ്വാധീനമുണ്ട്. ഇതും കരുതലോടെയുള്ള സമീപനമെടുക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചുവെന്നാണു സൂചന.

English Summary:

Rahul Gandhi at wrestlers' akhara in Haryana, interacts with Bajrang Punia amid WFI row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com