ADVERTISEMENT

ന്യൂഡൽഹി ∙ പാർട്ടി അധ്യക്ഷ മായാവതിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചാൽ ‘ഇന്ത്യ’ മുന്നണിയിൽ ചേരുമെന്ന് ബിഎസ്പി എംപി മലൂക് നഗർ‌. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖര്‍ഗെയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചതിനു പിന്നാലെയാണ് ബിഎസ്പി നേതാവ് പുതിയ ആവശ്യവുമായി രംഗത്തുവന്നിരിക്കുന്നത്. കോണ്‍ഗ്രസിന് പ്രധാനമന്ത്രിയാകാൻ വേണ്ടത് ദലിത് മുഖമാണെങ്കിൽ  മായാവതിയേക്കാള്‍ മികച്ച മറ്റൊരാൾ ഇല്ലെന്നും മലൂക് നഗർ പറഞ്ഞു.

‘‘ഞങ്ങളുടെ ചില എംഎൽഎമാരെ അവർക്കൊപ്പം കൂട്ടിയതിന് കോണ്‍ഗ്രസ് മായാവതിയോട് മാപ്പു പറയണം.  മായാവതിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയും ചെയ്താൽ മാത്രമേ ‘ഇന്ത്യ’ സഖ്യത്തിന് 2024ൽ ബിജെപിയെ തടയാനാകൂ. പ്രധാനമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസിന് വേണ്ടത് ഒരു ദലിത് മുഖമാണെങ്കിൽ മായാവതിയേക്കാൾ മികച്ച മറ്റൊരാളില്ല. ഉത്തർപ്രദേശിൽ ഞങ്ങള്‍ക്ക് 13.5 ശതമാനം വോട്ടുവിഹിതമുണ്ട്. മായാവതിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കിയാൽ 60ലേറെ സീറ്റ് നേടാനാകും’’ –മലൂക് നഗർ പറഞ്ഞു.

സമാജ്‌വാദി പാർ‌ട്ടിയുമായി ഭിന്നതകളുണ്ടെന്ന വാദത്തേയും എംപി നിരാകരിച്ചു. മായാവതി ഇന്ത്യ മുന്നണിയിൽ ചേരുന്നതിനെ അഖിലേഷ് യാദവ് എതിർത്തിട്ടില്ല. എന്നാൽ മധ്യപ്രദേശ് തിരഞ്ഞെടുപ്പിൽ സീറ്റു നൽകാത്തതിൽ അഖിലേഷിന് കോണ്‍ഗ്രസിനോട് അമർഷമുണ്ട്. യാദവ സമുദായത്തിന്റെ വോട്ടു നേടാനാവാത്തതാണ് മധ്യപ്രദേശിൽ കോണ്‍ഗ്രസിന്റെ തോൽ‌വിക്ക് കാരണമായത്. കോണ്‍ഗ്രസ് അവരുടെ പിടിവാശി ഒഴിവാക്കാൻ തയാറാവണമെന്നും മലൂക് നഗർ ആവശ്യപ്പെട്ടു.

നേരത്തെ ബിഎസ്പിയെ പ്രതിപക്ഷ സഖ്യത്തിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് ആർഎൽഡി നേതാവ് ജയന്ത് ചൗധരി പ്രതികരിച്ചിരുന്നു. സഖ്യത്തില്‍ ചേരാൻ താല്‍പര്യമില്ലെന്ന് മായാവതി ആവർത്തിക്കുന്നുണ്ടെന്നും ആരെയും നിർബന്ധിക്കില്ലെന്നും ചൗധരി വ്യക്തമാക്കി. 

English Summary:

'Declare Mayawati PM candidate': BSP leader's condition for entry in INDIA bloc

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com