ADVERTISEMENT

ന്യൂഡൽഹി ∙ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ലഷ്കറെ തയിബ സ്ഥാപകനുമായ ഹാഫിസ് സയീദിനെ കൈമാറണമെന്നു പാക്കിസ്ഥാനോട് ഇന്ത്യ. കേന്ദ്ര സർക്കാർ ഔദ്യോഗികമായി ഇക്കാര്യം ആവശ്യപ്പെട്ടെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ചു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എൻഐഎ റജിസ്റ്റർ ചെയ്ത കേസുകളിലെ വിചാരണയ്ക്കായി സയീദിനെ വേണമെന്നാണ് അറിയിച്ചിട്ടുള്ളത്.

‘‘എൻഐഎ റജിസ്റ്റർ ചെയ്ത നിരവധി കേസുകളിലെ പ്രതിയാണു ഹാഫിസ് സയീദ്. ഭീകരാക്രമണങ്ങളും കശ്മീരിൽ ഭീകരർക്കു ഫണ്ടിങ് നടത്തിയതുൾപ്പെടെയുള്ള കേസുകളും കൂട്ടത്തിലുണ്ട്. കശ്മീരിലെ ദേശദ്രോഹ പ്രവർത്തനങ്ങളിലും ഇയാൾ പങ്കാളിയാണ്. ഇന്ത്യ നൽകിയ കത്തിനോടു പാക്കിസ്ഥാൻ ഏജൻസികൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. മറുപടിക്കായി കാത്തിരിക്കുന്നു.’’– കേന്ദ്ര സർക്കാർ വൃത്തങ്ങൾ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

ഭീകരനായി ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ച ഹാഫിസ് സയീദിന്റെ തലയ്ക്കു 10 ദശലക്ഷം ഡോളറാണു വിലയിട്ടിരിക്കുന്നത്. 2008ലെ 26/11 മുംബൈ ഭീകരാക്രമണത്തിൽ 6 അമേരിക്കക്കാരടക്കം 166 പേർ കൊല്ലപ്പെട്ടിരുന്നു. 2019 മുതൽ പാക്കിസ്ഥാനിൽ ജയിലിലാണെങ്കിലും രാഷ്ട്രീയത്തിലും സൈന്യത്തിലും സയീദിന്റെ ഇടപെടൽ സജീവമാണ്. 2024 ഫെബ്രുവരിയിൽ പാക്കിസ്ഥാനിൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ സയീദിന്റെ പാർട്ടിയും മത്സരിക്കുന്നുണ്ട്.

മുംബൈ ഭീകരാക്രമണത്തിൽ മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ ഉൾപ്പെടെ ഒട്ടേറെപ്പേർ വീരമൃത്യു വരിച്ചു. മുന്നൂറിലധികം പേർക്കു പരുക്കേറ്റു. രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിനു പിന്നാലെ കനത്ത സുരക്ഷയിലേക്കു മുംബൈ മാറി. പാക്കിസ്ഥാനിൽനിന്ന് കടൽമാർഗം ഗുജറാത്ത് വഴി മുംബൈയിലെ കഫ് പരേഡ് തീരത്ത് ബോട്ടിലെത്തിയ 10 അംഗ സംഘമാണ് അന്നു വിവിധ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയത്.

English Summary:

India Has Requested Extradition of 26/11 Mastermind Hafiz Saeed, Pakistan Yet to Reply: Sources

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com