ADVERTISEMENT

തിരുവനന്തപുരം∙ കെ.ബി.ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.  രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. രാമചന്ദ്രൻ കടന്നപ്പള്ളി സഗൗരവത്തിലും ഗണേഷ് കുമാർ ദൈവനാമത്തിലും സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങ്  പ്രതിപക്ഷം ബഹിഷ്കരിച്ചു. ശക്തമായ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നതിനിടെ, മുഖ്യമന്ത്രി പിണറായി വിജയനും ഗവർണറും ചടങ്ങിനിടെ അടുത്തടുത്ത സീറ്റിലിരുന്നിട്ടും പരസ്പരം സൗഹൃദം പങ്കിട്ടില്ല. ചടങ്ങിൽ മന്ത്രിമാരും കുടുംബാംഗങ്ങളും  എംഎൽഎമാരും എംപിമാരും രാഷ്ട്രീയ നേതാക്കളും വിവിധ മേഖലകളിലെ പ്രധാന വ്യക്തികളും പങ്കെടുത്തു.  

രാമചന്ദ്രൻ കടന്നപ്പള്ളി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നു.മുഖ്യമന്ത്രി പിണറായി വിജയൻ,ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ സമീപം.ചിത്രം:ആർ.എസ്‌.ഗോപൻ∙മനോരമ
രാമചന്ദ്രൻ കടന്നപ്പള്ളി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നു.മുഖ്യമന്ത്രി പിണറായി വിജയൻ,ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ സമീപം.ചിത്രം:ആർ.എസ്‌.ഗോപൻ∙മനോരമ

ഗണേഷ് കുമാറിന് റോഡ് ട്രാൻസ്പോർട്ട്, മോട്ടർ വെഹിക്കിൾ, വാട്ടർ ട്രാൻസ്പോർട്ട് വകുപ്പുകളാണ് ലഭിച്ചത്. രാമചന്ദ്രൻ കടന്നപ്പള്ളിക്ക് റജിസ്ട്രേഷനും മ്യൂസിയവും പുരാവസ്തു വകുപ്പും ആർക്കീവ്സും.  വി.എൻ.വാസവന് തുറമുഖ വകുപ്പിന്റെ ചുമതല നൽകി. വാസവന്റെ വകുപ്പായ റജിസ്ട്രേഷൻ പകരമായി കടന്നപ്പള്ളിക്ക് നൽകി.

ഏക എംഎൽഎയുള്ള പ്രധാന ഘടകകക്ഷികൾ രണ്ടര വർഷം വീതം മന്ത്രിസ്ഥാനം പങ്കിടാമെന്ന എൽഡിഎഫിലെ ധാരണ അനുസരിച്ചാണു മന്ത്രിപദവി വച്ചുമാറ്റം. ആന്റണി രാജുവും (ജനാധിപത്യ കേരള കോൺഗ്രസ്) അഹമ്മദ് ദേവർകോവിലും (ഐഎൻഎൽ) സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണു കോൺഗ്രസ്(എസ്), കേരള കോൺഗ്രസ്(ബി) പ്രതിനിധികൾ മന്ത്രി സ്ഥാനത്തേക്ക് എത്തിയത്.

22 വർഷം മുൻപ് അച്ഛൻ ആർ.ബാലകൃഷ്ണപിള്ളയുടെ പകരക്കാരനായാണ് ഗണേഷ് ആദ്യമായി മന്ത്രിക്കസേരയിലെത്തിയത്. 22 മാസത്തിനു ശേഷം, കുറ്റവിമുക്തനായ അച്ഛനു വേണ്ടി സ്ഥാനമൊഴിഞ്ഞു. സിനിമയിൽ സജീവമായി നിന്ന കാലത്താണ് 2001ൽ കേരള കോൺഗ്രസ് (ബി) സ്ഥാനാർഥിയായി ഗണേഷ് പത്തനാപുരത്തു മത്സരിക്കുന്നത്. 5 തവണ പത്തനാപുരത്തെ പ്രതിനിധീകരിച്ചു. മൂന്നാം തവണയാണ് മന്ത്രിപദവി. ആദ്യ തവണ ആന്റണി മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായി. രണ്ടാം തവണ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ വനം, സിനിമ മന്ത്രി. എൽഡിഎഫിലെത്തിയപ്പോൾ ആദ്യ തവണ എംഎൽഎയായി നിൽക്കേണ്ടിവന്നു. രണ്ടാം പിണറായി സർക്കാരിൽ ഒരു എംഎൽഎ മാത്രമുള്ള ഘടക കക്ഷികൾക്കും മന്ത്രിസ്ഥാനം നൽകാനുള്ള തീരുമാനപ്രകാരമാണ് ഗണേഷ് മന്ത്രിയാകുന്നത്.


സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ കെ.ബി.ഗണേശ്‌കുമാർ മുഖ്യമന്ത്രി പിണറായി വിജയനെ ഹസ്‌തദാനം ചെയ്യുന്നു.ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമീപം.ചിത്രം:ആർ.എസ്‌.ഗോപൻ∙മനോരമ
സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ കെ.ബി.ഗണേശ്‌കുമാർ മുഖ്യമന്ത്രി പിണറായി വിജയനെ ഹസ്‌തദാനം ചെയ്യുന്നു.ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമീപം.ചിത്രം:ആർ.എസ്‌.ഗോപൻ∙മനോരമ

1980ൽ ഇരിക്കൂറിൽനിന്ന് എംഎൽഎ ആയെങ്കിലും രാമചന്ദ്രൻ കടന്നപ്പള്ളി ആദ്യമായി മന്ത്രിയായത് 29 വർഷങ്ങൾക്കു ശേഷമാണ്. വി.എസ്.അച്യുതാനന്ദൻ സർക്കാരിൽ ദേവസ്വം വകുപ്പ് നൽകി കടന്നപ്പള്ളിയെ മന്ത്രിസഭയിലെടുത്തു. 2016ൽ പിണറായി മന്ത്രിസഭയിൽ മന്ത്രി സ്ഥാനം ലഭിച്ചു. മൂന്നാം തവണ മന്ത്രിയാകുന്നതു രണ്ടര വർഷം ഇടവേളയ്ക്കു ശേഷം. എ.കെ.ആന്റണിയോടൊപ്പം ഇടതുപക്ഷത്തെത്തിയ കടന്നപ്പള്ളി, ആന്റണി പിന്നീട് മുന്നണി മാറിയപ്പോഴും ഇടതുതാവളത്തിൽ തുടരുകയായിരുന്നു. രണ്ടു തവണ ദേവസ്വം വകുപ്പും ഒരുതവണ തുറമുഖ വകുപ്പും കൈകാര്യം ചെയ്ത കടന്നപ്പള്ളിക്ക് ഇത്തവണ തുറമുഖ വകുപ്പ് ലഭിക്കും. രാമചന്ദ്രൻ കടന്നപ്പള്ളി കണ്ണൂർ മണ്ഡലത്തെയും ഗണേഷ് പത്തനാപുരത്തെയുമാണ് പ്രതിനിധീകരിക്കുന്നത്.


സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യമന്ത്രി പിണറായി വിജയനെ ഹസ്‌തദാനം ചെയ്യുന്നു.ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമീപം.ചിത്രം:ആർ.എസ്‌.ഗോപൻ∙മനോരമ
സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യമന്ത്രി പിണറായി വിജയനെ ഹസ്‌തദാനം ചെയ്യുന്നു.ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമീപം.ചിത്രം:ആർ.എസ്‌.ഗോപൻ∙മനോരമ
English Summary:

KB Ganesh Kumar and Ramachandran Kadannappally swearing in ceremony

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com