ADVERTISEMENT

തിരുവനന്തപുരം∙ എൽഡിഎഫ് സർക്കാരിലെ രണ്ട് മന്ത്രിമാർ രാജിവച്ചതോടെ, രാഷ്ട്രീയ ശുപാർശയിൽ ജോലിയിൽ കയറിയ 37 പഴ്സനൽ സ്റ്റാഫുകളുടെ പെൻഷൻ സർക്കാരിന്റെ ബാധ്യതയാകും. പെൻഷനു പുറമേ മറ്റു ആനുകൂല്യങ്ങളും നൽകേണ്ടിവരും. പുതുതായി നിയമിച്ച രണ്ടു മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫുകളുടെ പെൻഷൻ ബാധ്യതയും സർക്കാരിലേക്കെത്തും.

മുഖ്യമന്ത്രി, മന്ത്രിമാർ, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് തുടങ്ങിയവരുടെ പഴ്സനൽ സ്റ്റാഫിലുണ്ടായിരുന്നവർക്കു പെൻഷൻ നൽകാനായി ഒരു മാസം ചെലവഴിക്കുന്നത് 73 ലക്ഷംരൂപയാണ്. 1340 പേരാണ് നിലവിൽ പെൻഷൻ വാങ്ങുന്നത്. പരമാവധി അടിസ്ഥാന പെൻഷൻ 83,400 രൂപയാണ്. ജോലി ചെയ്ത തസ്തിക അനുസരിച്ച് 3350 രൂപ മുതൽ 70,000 രൂപവരെ പെൻഷൻ വാങ്ങുന്നവരുണ്ട്. മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിലുള്ള സി.എം.രവീന്ദ്രനാണ് ഉയർന്ന അടിസ്ഥാന പെൻഷന് അർഹത–69,970രൂപ. സ്റ്റാഫിലുള്ളതിനാൽ നിലവിൽ പെന്‍ഷൻ ലഭിക്കില്ല. 63 പേരാണ് പതിനായിരം രൂപയ്ക്കു മുകളിൽ പെൻഷൻ വാങ്ങുന്നത്.

എൽഡിഎഫിലെ ധാരണയനുസരിച്ച് രണ്ടരവർഷത്തിനുശേഷം രാജിവച്ച തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന അഹമ്മദ് ദേവർകോവിലിന്റെ സ്റ്റാഫിൽ ഉണ്ടായിരുന്നത് 25 പേർ. 7 പേർ സർക്കാർ സർവീസിലുള്ളവർ. 18 പേർ രാഷ്ട്രീയനിയമനം. അഡിഷനൽ പ്രൈവറ്റ് സെക്രട്ടറിമാർ 3. ഇതിൽ 2 പേർ രാഷ്ട്രീയ നിയമനം. 4 അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാരിൽ 2 പേർ രാഷ്ട്രീയ നിയമനം ലഭിച്ചവർ. ഒരു പിഎ, ഒരു അഡിഷനൽ പിഎ, 4 ക്ലർക്കുമാർ, 5 പ്യൂൺമാർ, 2 ഡ്രൈവർമാർ, 1 പാചകക്കാരന്‍. ഇവരെല്ലാം രാഷ്ട്രീയ നിയമനം. 21 പേരാണ് ഗതാഗതമന്ത്രിയായിരുന്ന ആൻറണി രാജുവിന്റെ സ്റ്റാഫിൽ ഉണ്ടായിരുന്നത്. 19 പേരും രാഷ്ട്രീയ നിയമനമായിരുന്നു. 1 അഡിഷനൽ സെക്രട്ടറിയും 1 ക്ലർക്കും ഡപ്യൂട്ടേഷനിലെത്തി. 2 അഡിഷനൽ പ്രൈവറ്റ് സെക്രട്ടറി, 4 അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി, 1 അഡിഷനൽ പിഎ, 1 അസിസ്റ്റന്റ്, 4 ക്ലർക്ക്, 4 ഓഫിസ് അസിസ്റ്റന്റ്, 2 ഡ്രൈവര്‍മാർ, 1 പാചകക്കാരൻ. 

പഴ്സനൽ സ്റ്റാഫിൽ മിനിമം പെൻഷൻ ലഭിക്കാൻ മൂന്നു വർഷമാണ് സേവനം വേണ്ടത്. 2021 മാര്‍ച്ച് 31 മുതൽ മിനിമം പെൻഷൻ 3,350 രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്. പഴ്സനൽ സ്റ്റാഫായി രണ്ടു വർഷവും ഒരു ദിവസവും സേവനം അനുഷ്ഠിച്ചാൽ മൂന്നു വർഷമായി കണക്കാക്കി പെൻഷൻ ലഭിക്കും. 30 വർഷമാണ് പെൻഷന് യോഗ്യമായ പരമാവധി കാലയളവ്. അവസാന പത്തു മാസത്തെ ശരാശരി ശമ്പളത്തിന്റെ പകുതിയെ 30 കൊണ്ട് ഹരിച്ച് സർവീസ് കാലയളവ് കൊണ്ട് ഗുണിച്ചാണ് പെൻഷൻ നിശ്ചയിക്കുന്നത്. അടിസ്ഥാന ശമ്പളം 31,100 രൂപയാണെങ്കിൽ 30 വർഷത്തേക്കു പകുതി തുകയായ 15,550രൂപ പെൻഷൻ ലഭിക്കും. പഴ്സനൽ സ്റ്റാഫിൽ മൂന്നു വർഷമാണ് സേവനമെങ്കിൽ അവസാന പത്തു മാസത്തെ ശരാശരി ശമ്പളത്തിന്റെ പകുതിയെ 30 കൊണ്ട് ഹരിച്ച് സർവീസ് കാലയളവ് കൊണ്ട് ഗുണിക്കണം.

പരമാവധി 30 പഴ്സ‌നൽ സ്റ്റാഫുകളെയാണു നിയമിക്കാൻ കഴിയുന്നത്. 25 സ്റ്റാഫുകളെന്നതാണ് എൽഡിഎഫ് നയം. എന്നാൽ, മന്ത്രിമാരിൽ 25ൽ കുറവ് സ്റ്റാഫുകളുള്ളവരും 25ൽ കൂടുതലുള്ളവരുമുണ്ട്. സർക്കാർ സർവീസിൽനിന്നു വിരമിച്ചവർ പഴ്സനൽ സ്റ്റാഫിലേക്കു വന്നാൽ അവർക്കു ലഭിക്കുന്ന പെൻഷൻ തുക കുറച്ചുള്ള ശമ്പളം മാത്രമേ ലഭിക്കൂ. പഴ്സനൽ സ്റ്റാഫിന്റെ പെൻഷൻ വാങ്ങുന്നവർക്കു സർക്കാർ ജോലി ലഭിച്ചാൽ പെൻഷൻ നഷ്ടമാകും. സർക്കാർ സർവീസിൽനിന്ന് പഴ്സനൽ സ്റ്റാഫിലേക്കു ഡപ്യൂട്ടേഷനിൽ വരുന്നവർക്കു മാതൃവകുപ്പിൽ ലഭിക്കുന്ന ശമ്പളമാകും ലഭിക്കുക.

English Summary:

Resignation of Two Ministers Triggers Pension Payout for 27 Political Appointees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com