തമിഴ്നാട്ടിൽ ഗവർണർ–മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങുന്നു; സമയം തേടി മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ

Mail This Article
ചെന്നൈ∙തമിഴ്നാട്ടിൽ ഗവർണർ ആർ.എൻ,രവിയുമായുള്ള പോര് തുടരുന്നതിനിടെ ഗവർണറുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. കൂടിക്കാഴ്ചയ്ക്ക് സമയം തേടിയ മുഖ്യമന്ത്രിക്ക് ശനിയാഴ്ച വൈകിട്ട് 5.30ന് ഗവർണർ സമയം അനുവദിച്ചു. സൂപ്രീം കോടതിയുടെ നിർദേശപ്രകാരമാണ് രാജ്ഭവനിൽ കൂടിക്കാഴ്ച നടക്കുന്നത്.
സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണറുടെ തീരുമാനം വൈകുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയും ഗവർണറും കൂടിക്കാഴ്ച നടത്തമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് നിര്‍ദേശിച്ചത്. ഇതിന്റെ പശ്ചാത്തലത്തിൽ മുൻപ് ഗവർണർ ക്ഷണിച്ചിരുന്നെങ്കിലും പ്രളയദുരിതാശ്വാസപ്രവർത്തനങ്ങളുടെ തിരക്ക് ചൂണ്ടിക്കാട്ടി കൂടിക്കാഴ്ച പിന്നീട് നടത്താമെന്ന് സ്റ്റാലിന്‍ അറിയിക്കുകയായിരുന്നു. എന്നാൽ മാധ്യമങ്ങളോട് ചായ കുടിച്ചിട്ട് കാര്യമില്ലെന്ന തരത്തിലാണ് കൂടിക്കാഴ്ച തള്ളിയതിനോട് സ്റ്റാലിൻ പ്രതികരിച്ചത്.
ഗവർണറുടെ ഓഫിസിൽ കെട്ടിക്കിടക്കുന്ന എല്ലാ ബില്ലുകളും ഫയലുകളും സർക്കാർ ഉത്തരവുകളും നിശ്ചിത സമയപരിധിക്കുള്ളിൽ തീർപ്പാക്കാൻ ഗവർണറോടു നിർദേശിക്കണമെന്നും ഗവർണർ ഭരണഘടനാപരമായ ഉത്തരവുകൾ പാലിക്കുന്നതിൽ കാലതാമസവും നിഷ്‌ക്രിയത്വവും കാണിക്കുന്നതു നിയമവിരുദ്ധവും ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവും യുക്തിരഹിതവും അധികാര ദുർവിനിയോഗവുമാണെന്ന് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് തമിഴ്‌നാട് ഹർജി നൽകിയിരിക്കുന്നത്. കേസ് ജനുവരി 3ന് വീണ്ടും പരിഗണിക്കും.