സിദ്ദുമൂസവാല വധം: ഗോൾഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
Mail This Article
ന്യൂഡൽഹി∙ പഞ്ചാബിലെ ഗായകൻ സിദ്ദു മൂസവാലയുടെ കൊലപാതകത്തിന്റെ സൂത്രധാരൻ ഗോൾഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. യുഎപിഎ നിയമപ്രകാരമാണ് ഭീകരനായി പ്രഖ്യാപിച്ചത്.
ലോറൻസ് ബിഷ്ണോയി ഗുണ്ടാ സംഘത്തിലെ പ്രധാനിയായ ഗോൾഡി ബ്രാർ, സിദ്ദു മൂസവാലയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. 2022 മേയിലാണ് സിദ്ദു മൂസവാലയെ വെടിവച്ചു കൊന്നത്. പഞ്ചാബിലെ ഫരീദ്കോട്ട് സ്വദേശിയായ ബ്രാർ 2017ൽ കാനഡയിലേക്ക് കടന്നിരുന്നു. സതീന്ദർജിത് സിങ് എന്നാണ് ഗോൾഡി ബ്രാറിന്റെ യഥാർഥ പേര്.
കാനഡയിലെ ബ്രാംപ്ടനിലാണ് ഇപ്പോൾ ഗോൾഡി ബ്രാർ ഉള്ളതെന്ന് കേന്ദ്ര ആഭ്യന്തര അഡീഷനൽ സെക്രട്ടറി പ്രവീൻ വസിഷ്ഠ ഇറക്കിയ ഗസറ്റ് നോട്ടിഫിക്കേഷനിൽ അറിയിച്ചു. ബാബർ ഖൽസയുമായി ചേർന്നാണ് ഗോൾഡി ബ്രാർ പ്രവർത്തിക്കുന്നതെന്നും ബാബർ ഖൽസ ഭീകര സംഘടനയാണെന്നും ഗസറ്റിൽ അറിയിച്ചു. നിരവധി കൊലപാതകങ്ങളിൽ ബ്രാറിന് ബന്ധുമുണ്ട്. നേതാക്കളെ ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ആയുധങ്ങളും ലഹരിമരുന്നും കടത്തുന്നതുൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്നും ഗസറ്റിൽ പറയുന്നു.