തമോഗർത്തങ്ങളുടെ ചുരുളഴിക്കാൻ കുതിച്ച് എക്സ്പോസാറ്റ്; പുതുവത്സര ദിനത്തിൽ ഐഎസ്ആർഒയുടെ വിജയക്കുതിപ്പ്
Mail This Article
ശ്രീഹരിക്കോട്ട ∙ പുതുവത്സര ദിനത്തിൽ രാജ്യത്തിന് അഭിമാനമായി ഐഎസ്ആർഒയുടെ പുതിയ ദൗത്യം എക്സ്‍പോസാറ്റ് (എക്സ്–റേ പോളാരിമീറ്റർ സാറ്റലൈറ്റ്). ആന്ധ്രപ്രദേശ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററില്‍നിന്നു പിഎസ്എൽവി സി-58 ആണ് എക്സ്പോസാറ്റ് ഉപഗ്രഹവുമായി കുതിച്ചുയർന്നത്. വിക്ഷേപണം വിജയമാണെന്ന് ഐഎസ്ആർഒ അറിയിച്ചു.
തമോഗർത്തങ്ങളെയും ന്യൂട്രോൺ നക്ഷത്രങ്ങളെയും കുറിച്ചു പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ എക്സ്‍–റേ പോളാരിമീറ്റർ ഉപഗ്രഹമാണിത്. പിഎസ്എൽവിയുടെ അറുപതാം വിക്ഷേപണമാണെന്നതും പ്രത്യേകതയാണ്. 10 ചെറു ഉപഗ്രഹങ്ങളും ഇതിനൊപ്പം വിക്ഷേപിച്ചു. തിരുവനന്തപുരം പൂജപ്പുര എൽബിഎസ് വനിതാ എൻജിനീയറിങ് കോളജിലെ വിദ്യാർഥിനികൾ നിർമിച്ച ‘വി-സാറ്റ്’ ഉൾപ്പെടെയുള്ള ഉപഗ്രഹങ്ങളാണു കൂട്ടത്തിലുള്ളത്.
അഞ്ചു വര്‍ഷം നീളുന്നതാണ് എക്‌സ്‌പോസാറ്റ് ദൗത്യം. പോളിക്സ്, എക്സ്പെക്റ്റ് തുടങ്ങിയ രണ്ട് പ്രധാന പോലോഡുകളാണ് ഇതിലുള്ളത്. ലോകത്തെ രണ്ടാമത്തെ എക്സറേ പോളാരിമീറ്റർ സാറ്റലൈറ്റ് വിക്ഷേപണമാണിത്. യുഎസ് മാത്രമേ ഇതിനുമുൻപ് ഇത്തരം ദൗത്യം നടത്തിയിട്ടുള്ളൂ. 2021ലാണ് നാസ എക്സ്‍–റേ പോളാരിമീറ്റർ ഉപഗ്രഹം വിക്ഷേപിച്ചത്.
മൂന്നാം ചാന്ദ്ര പര്യവേക്ഷണ ദൗത്യം ചന്ദ്രയാൻ 3, സൗരദൗത്യമായ ആദിത്യ എൽ–1 എന്നിവയ്ക്കു പിന്നാലെയാണു തമോഗർത്തങ്ങളിലേക്കും ഐഎസ്ആര്‍ഒ നോട്ടമിടുന്നത്. മനുഷ്യരെ ബഹിരാകാശത്തേക്ക് അയയ്ക്കുന്ന ഗഗൻയാൻ ദൗത്യത്തിന്റെ തയാറെടുപ്പും പുരോഗമിക്കുകയാണ്.