ADVERTISEMENT

ന്യൂഡൽഹി∙ അയോധ്യ ഭൂമിതർക്ക കേസിലെ വിധി ഏകകണ്ഠമായത് എങ്ങനെയെന്ന് വിശദീകരിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. ചരിത്രവും വൈവിധ്യമാര്‍ന്ന കാഴ്ചപ്പാടുകളും മനസ്സിലാക്കിയാണ് ഒരേ സ്വരത്തില്‍ വിധി പറഞ്ഞത്. ഭൂമിതര്‍ക്കക്കേസിലെ വിധി എഴുതിയ ജഡ്ജി ആരാണെന്ന് പരസ്യപ്പെടുത്തേണ്ടെന്ന തീരുമാനം ഏകകണ്ഠമാണെന്നും വാർത്താ ഏജൻസിയായ പിടിഐക്കു നൽകിയ അഭിമുഖത്തിൽ ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അയോധ്യ കേസില്‍ വിധി പറഞ്ഞ ബെഞ്ചിലെ അംഗമായിരുന്നു ഡി.വൈ ചന്ദ്രചൂഡ്.

അന്നു സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് അയോധ്യ ഭൂമിതര്‍ക്ക കേസില്‍ തീര്‍പ്പുകല്‍പ്പിച്ചുള്ള വിധി പുറപ്പെടുവിച്ചത്. തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിർമിക്കണമെന്നായിരുന്നു വിധി. സുന്നി വഖഫ് ബോര്‍ഡിന് നഗരത്തില്‍തന്നെ സുപ്രധാനമായ സ്ഥലത്ത് പള്ളി നിർമിക്കാൻ അഞ്ചേക്കര്‍ അനുവദിക്കാനും ബെഞ്ച് ഉത്തരവിട്ടിരുന്നു. ചീഫ് ജസ്റ്റിസിനും ഡി.വൈ.ചന്ദ്രചൂഡിനും പുറമേ ജസ്റ്റിസുമാരായ എസ്.എ.ബോബ്‌ഡെ, അശോക് ഭൂഷണ്‍, എസ്.എ. നസീര്‍ എന്നിവരും ബെഞ്ചില്‍ അംഗങ്ങളായിരുന്നു.

വിധിന്യായത്തില്‍ അഞ്ചു ജഡ്ജിമാരുടെയും പേരുണ്ടെങ്കിലും അത് എഴുതിയതാര് എന്നു വ്യക്തമാക്കിയിരുന്നില്ല. സാധാരണഗതിയില്‍ പ്രധാനവിധിയോടു വിയോജിച്ചും അനുകൂലിച്ചുമാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍ പ്രത്യേക വിധിയെഴുതുന്നതെങ്കില്‍ അയോധ്യ കേസില്‍ അതും തിരുത്തപ്പെട്ടു.  2019 നവംബര്‍ ഒമ്പതിനായിരുന്നു അയോധ്യ ഭൂമിതര്‍ക്ക കേസില്‍ വിധിപറഞ്ഞത്. 

English Summary:

Supreme Court Chief Justice D.Y. Chandrachud Explaining How The Ayodhya Verdict Dispute Case Was Unanimous

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com