ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യ തിരയുന്ന ഭീകരൻ മസൂദ് അസ്ഹർ പാക്കിസ്ഥാനിൽ ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടുവെന്ന് അവകാശപ്പെടുന്ന വിഡിയോ വ്യാജമെന്ന് കണ്ടെത്തൽ. ഇന്ത്യയിലെ ഒന്നിലധികം ഭീകരാക്രമണങ്ങളിൽ പ്രതിയായ മസൂദ് അസ്ഹർ പാക്കിസ്ഥാനിലെ ബഹവൽപൂർ മേഖലയിൽ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടുവെന്ന് അവകാശപ്പെടുന്ന വിഡിയോയാണ് എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിൽ വൈറലായത്. നിരവധി വാർത്താ പ്ലാറ്റ്‌ഫോമുകളും വിഡിയോ പങ്കുവച്ചിരുന്നു. വിദേശത്ത് ഭീകരര്‍ കൊല്ലപ്പെടുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഏജന്‍സികള്‍ക്കെതിരെ ആരോപണം ഉയരുന്ന ഘട്ടത്തിലാണ് മസൂദിന്റെ വാര്‍ത്തയും പുറത്തുവന്നിരിക്കുന്നത്.

എന്നാൽ, ഈ വിഡിയോ പാക്കിസ്ഥാനിലെ ദേര ഇസ്മായിൽ ഖാൻ പ്രദേശത്ത് ഒരു പൊലീസ് വാൻ ആക്രമണത്തിനിരയായതാണെന്ന് അവകാശപ്പെട്ട് 2023 നവംബറിൽ എക്സിൽ ആളുകൾ പോസ്റ്റ് ചെയ്തിരുന്നതാണെന്നാണ് വ്യക്തമാകുന്നത്. ഇതേ വിഡിയോ തന്നെ 2019ൽ മൂന്ന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടുവെന്ന് അവകാശപ്പെട്ടും പ്രത്യക്ഷപ്പെട്ടിരുന്നു. വിഡിയോയുടെ  സത്യാവസ്ഥ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

പാക്കിസ്ഥാനിൽ, കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകളിൽ പലതും തെറ്റാണെന്ന് പിന്നീട് തെളിഞ്ഞു. അടുത്തിടെ, അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം വിഷബാധയേറ്റ് മരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നുവെങ്കിലും ദാവൂദിന്റെ സഹായികൾ ഈ അവകാശവാദം തള്ളി. ഇതിനിടെയാണ് മസൂദ് അസ്ഹർ കൊല്ലപ്പെട്ടുവെന്ന് അവകാശപ്പെടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. 

നിരോധിത സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ തലവൻ കൂടിയായ മസൂദ് അസ്ഹർ, ഒന്നിലധികം ഭീകരവാദ കേസുകളിൽ പ്രതിയാണ്. 2001ലെ പാർലമെന്റ് ഭീകരാക്രമണത്തിലും 2019ൽ ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ സിആർപിഎഫ് ജവാൻമാർക്കെതിരായ ആക്രമണത്തിലും മസൂദ് അസ്ഹറിന് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ഭീകരനായ മസൂദ് അസ്ഹറിന് പാക്കിസ്ഥാൻ അഭയം നൽകുന്നുവെന്ന് ആരോപണമുണ്ട്. 

താമസം പാക്ക് സൈനിക കാവലിൽ

പാർലമെന്റ് ആക്രമണം മുതൽ പുൽവാമ ആക്രമണം വരെയുള്ള കേസുകളിൽ പ്രതിയായി ഒളിവിൽ കഴിയുന്ന ഭീകരൻ മസൂദ് അസ്ഹറിനു പാക്കിസ്ഥാൻ സുരക്ഷിത വാസസ്ഥലം ഒരുക്കിക്കൊടുത്തിരിക്കുകയാണെന്നാണ് റിപ്പോർട്ട്. രാജ്യത്തിന്റെ ഔദ്യോഗിക അതിഥിയെന്ന മട്ടിലാണ് ഇയാളെ പാക്ക് സർക്കാർ സംരക്ഷിക്കുന്നതത്രേ. നിരോധിത സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ തലവൻ കൂടിയായ ഇയാൾ ബഹാവൽപുരിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്താണു താമസിക്കുന്നതെന്നും ഉസാമ ബിൻ ലാദനെ യുഎസ് പിടികൂടിയതുപോലെ പിടിക്കാൻ സാധ്യമല്ലെന്നുമുള്ള വിവരം പുതുതായി ആരംഭിച്ച ഹിന്ദി ചാനൽ ആണ് പുറത്തുവിട്ടത്. പാക്കിസ്ഥാൻ ഭരണകൂടം ഭീകരരെ സംരക്ഷിക്കുന്നതിനു തെളിവുകളുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു. ബഹാവൽപുരിലെ ഒസ്മാൻ-ഒ-അലി മസ്ജിദിനും നാഷനൽ ഓർത്തോപീഡിക് ആൻഡ് ജനറൽ ഹോസ്പിറ്റലിനും ഇടയിലായി മസൂദിന് 2 വീടുകളുണ്ടത്രേ. പാക്ക് സൈനികർ ഇവിടെ കാവലുമുണ്ട്.

ഒരുതരത്തിലും ബോംബാക്രമണം ഉണ്ടാകാതിരിക്കാനാണ് മുസ്‌ലിം പള്ളിക്കും ആശുപത്രിക്കുമിടയിൽ താമസസ്ഥലം ഒരുക്കിയിരിക്കുന്നത്. രണ്ടാമത്തെ വീട് 4 കിലോമീറ്റർ അകലെ ജാമിയ മസ്ജിദിനു തൊട്ടടുത്താണ്. ലഹോർ ഹൈക്കോടതിയുടെ ബഹാവൽപുർ ബെഞ്ച് ഈ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയും ജില്ലാ കലക്ടറുടെ ഓഫിസ് 3 കിലോമീറ്റർ അകലെയുമാണ്. അതിസമ്പന്നർ പാർക്കുന്ന ഈ മേഖലയിലെ മസൂദിന്റെ ബംഗ്ലാവിനു മുൻപിലും പാക്ക് സൈനികർ ഔദ്യോഗിക വേഷത്തിൽ കാവലുണ്ട്.

2001ലെ പാർലമെന്റ് ആക്രമണം, 2019 ഫെബ്രുവരിയിൽ 40 സൈനികർ വീരമൃത്യു വരിച്ച പുൽവാമ ആക്രമണം, പഠാൻകോട്ട് വിമാനത്താവളത്തിലെ ആക്രമണം എന്നീ കേസുകളിൽ പ്രതിയായ മസൂദ് അസ്ഹറിനുവേണ്ടി ദേശീയ അന്വേഷണ ഏജൻസി വലവിരിച്ചിട്ടു കുറെ നാളായി. 1999 ൽ ഇന്ത്യൻ എയർലൈൻസ് വിമാനം കാണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടുപോയ സംഭവത്തെ തുടർന്ന് ഇന്ത്യ ജയിലിൽനിന്നു വിട്ടയച്ച 3 ഭീകരരിൽ ഒരാളാണ് മസൂദ് അസ്ഹർ. പിന്നീട് പാക്കിസ്ഥാനിൽ ജയ്‌ഷെ മുഹമ്മദ് എന്ന പേരിൽ പുതിയ ഭീകര സംഘടന ആരംഭിച്ചു.

English Summary:

India's most-wanted terrorist Masood Azhar dead? Here's the reality of the viral video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com