ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തു റജിസ്റ്റർ ചെയ്യുന്ന പോക്സോ കേസുകൾ പലതും സർക്കാർ അഭിഭാഷകർ ഇടനിലക്കാരായിനിന്ന് ഒത്തുതീർപ്പാക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. പൊലീസ് മേധാവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇന്റലിജൻസ് മേധാവി റിപ്പോർട്ട് അവതരിപ്പിച്ചത്. പകുതിയോളം കേസുകളിലും പ്രതികളെ വെറുതെ വിടുന്നത് ഒത്തുതീർപ്പിന്റെ ഭാഗമായി ഇരകൾ മൊഴിമാറ്റുന്നതിനാലാണ്. സർക്കാർ അഭിഭാഷകരിൽ പലരും ഇരകൾക്കുവേണ്ടി ഇടപെടുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതേത്തുടർന്ന്, ഗൗരവമുള്ള കേസുകൾ ഡിഐജിമാരും ജില്ലാ പൊലീസ് മേധാവിമാരും പരിശോധിക്കണമെന്നു പൊലീസ് മേധാവി നിർദേശിച്ചു.

സംസ്ഥാനത്ത് 54 അതിവേഗ കോടതികളാണുള്ളത്. ഓരോ ജില്ലയിലും പ്രത്യേക കോടതികളുമുണ്ട്. 2010ൽ അതിവേഗ കോടതികളിൽ തീർപ്പാക്കാനുണ്ടായിരുന്നത് 3 കേസുകൾ മാത്രമായിരുന്നു. ഓരോ വർഷവും കേസുകൾ തീർപ്പാക്കാതെ വന്നതോടെ, 2010 മുതൽ 2022 ഡിസംബർവരെ അതിവേഗ കോടതികളിൽ തീർപ്പാക്കാൻ ശേഷിക്കുന്ന കേസുകൾ 7060 ആയി ഉയർന്നു. ജില്ലകളിലെ പ്രത്യേക കോടതികളിൽ 2023 ജൂലൈ 31 വരെയുള്ള കണക്കനുസരിച്ച് തീർപ്പാക്കാൻ ശേഷിക്കുന്നത് 8506 കേസുകളാണ്. പോക്സോ കേസുകളിൽ സർക്കാർ അഭിഭാഷകരുടെ പങ്ക് എന്താണെന്നു പരിശോധിക്കണമെന്ന് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു.

advocates-JPG

എഫ്ഐആർ റജിസ്റ്റർ ചെയ്യുമ്പോൾതന്നെ പോക്സോ കേസുകളിൽ ക്രമക്കേടുകൾ ആരംഭിക്കുന്നതായി ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാർ യോഗത്തിൽ റിപ്പോർട്ട് ചെയ്തു. പേടിയും കുടുംബത്തിന്റെ അഭിമാനവും ഉപദ്രവവും കാരണം ഇരകളുടെ രക്ഷിതാക്കളിൽ പലരും കോടതിക്കു പുറത്ത് ഒത്തുതീർപ്പിനു തയാറാകാകുന്നു. റജിസ്റ്റർ ചെയ്യാത്ത പോക്സോ കേസുകളുടെ എണ്ണം വളരെ വലുതാണെന്നും അജിത് കുമാർ പറഞ്ഞു. പ്രതിയും ഇരയും പരസ്പരം ഒത്തുതീർപ്പിൽ എത്താമെങ്കിലും സർക്കാർ സംവിധാനം ഒരു കാരണവശാലും ഇത്തരം പ്രവർത്തനങ്ങളുടെ ഭാഗമാകരുതെന്നു പൊലീസ് മേധാവി നിർദേശിച്ചു.

English Summary:

Intelligence report says that advocates settle POCSO case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com