ADVERTISEMENT

മുംബൈ∙ ഭഗവാൻ ശ്രീരാമൻ സസ്യാഹാരിയായിരുന്നില്ലെന്ന മഹാരാഷ്ട്ര എൻസിപി നേതാവിന്റെ പരാമർശം വിവാദത്തിൽ. അയോധ്യയിൽ നിർമിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് മഹാരാഷ്ട്രയിൽ മാംസാഹാരവും മദ്യവും നിരോധിക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നതിനു പിന്നാലെയായിരുന്നു പ്രസ്താവന. എൻസിപി ശരദ് പവാർ വിഭാഗം നേതാവായ ജിതേന്ദ്ര അവാദാണ് വിവാദ പരാമർശം നടത്തിയത്.

‘‘ആരും ചരിത്രം വായിക്കാറില്ല. രാഷ്ട്രീയത്തിൽ എല്ലാം മറക്കുകയും ചെയ്യും. രാമൻ നമ്മുടെ സ്വന്തമാണ്. അദ്ദേഹം ബഹുജൻ ആണ്. ഭക്ഷിക്കാൻ വേട്ടയാടുന്ന രാമൻ ഒരിക്കലും സസ്യഭുക്കായിരുന്നില്ല, അദ്ദേഹം മാംസാഹാരിയായിരുന്നു. 14 വർഷം കാട്ടിൽ ജീവിച്ച ഒരാൾക്ക് എങ്ങനെ സസ്യാഹാരിയായി തുടരാൻ കഴിയും?’’– ജിതേന്ദ്ര ഔഹാദ് പറഞ്ഞു. ഇതിനെതിരെ ബിജെപി നേതാക്കൾ രംഗത്തെത്തി.

ബാലാസാഹേബ് താക്കറെ ജീവിച്ചിരുന്നെങ്കിൽ ശിവസേനയുടെ സാമ്‌ന പത്രം ‘രാമൻ മാംസാഹാരി’ ആയിരുന്നെന്ന പരാമർശത്തെ വിമർശിക്കുമായിരുന്നെന്ന് ബിജെപി എംഎൽഎ റാം കദം പറഞ്ഞു. ‘‘എന്നാൽ ഇന്ന് ആരെങ്കിലും ഹിന്ദുക്കളെ കളിയാക്കുന്നത് അവർ (ഉദ്ധവ് വിഭാഗം ശിവസേന) കാര്യമാക്കുന്നില്ല. അവർ നിസ്സംഗരാണ്, മഞ്ഞുപോലെ തണുത്തവരാണ്. എന്നാൽ തിരഞ്ഞെടുപ്പ് വരുമ്പോൾ അവർ ഹിന്ദുത്വത്തെക്കുറിച്ച് സംസാരിക്കും’’– എൻസിപിയുടെ സഖ്യകക്ഷിയായ ഉദ്ധവ് വിഭാഗം ശിവസേനയ്‌ക്കെതിരെ ഒളിയമ്പുമായി റാം കദം ട്വീറ്റ് ചെയ്തു. ‍ജനുവരി 22 ഡ്രൈഡേയായും വെജ് ഡേയായയും പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് റാം കദം മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെക്ക് കത്തയച്ചു.

പ്രസ്താവന വിവാദമായതിനു പിന്നാലെ വിശദീകരണവുമായി ജിതേന്ദ്ര അവാദ് രംഗത്തെത്തി. ‘‘ഭഗവാൻ ശ്രീരാമൻ എന്താണ് കഴിച്ചത് എന്നു സംബന്ധിച്ച് എന്തിനാണ് വിവാദം? ഭഗവാൻ രാമൻ മേത്തി-ബജി (ഉലുവയില വറുത്തത്) കഴിച്ചിരുന്നുവെന്ന് ആരെങ്കിലും അവകാശപ്പെടും, അക്കാലത്ത് അരി ഉണ്ടായിരുന്നില്ല. രാമൻ ക്ഷത്രിയനായിരുന്നു, ക്ഷത്രിയർ മാംസാഹാരികളാണ്. പറഞ്ഞതിൽ ഞാൻ ഉറച്ചു നിൽക്കുന്നു. ഇന്ത്യയിലെ ജനസംഖ്യയുടെ 80% മാംസാഹാരികളാണ്, അവരും ശ്രീരാമന്റെ ഭക്തരാണ്’’– ജിതേന്ദ്ര ഔഹാദ് പറഞ്ഞു.

English Summary:

Lord Ram was non-vegetarian, king of Bahujan: Jitendra Awhad's comment sparks row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com