ADVERTISEMENT

ന്യൂഡൽഹി∙ കേരളത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫും സിപിഎം നേതൃത്വത്തിലുള്ള എല്‍ഡിഎഫും ഏറ്റുമുട്ടുന്ന കേരളത്തില്‍ ബിജെപിയുടെ ഫാഷിസ്റ്റ് വര്‍ഗീയ രാഷ്ട്രീയത്തിനു പ്രസക്തിയില്ല. ബിജെപിക്ക് ഒരു സീറ്റ് പോലും നേടാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘‘നിരവധി ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി ഉത്തരം പറയേണ്ടി വരും. ഏത് ഓഫിസിലാണ് സ്വണക്കള്ളക്കടത്ത് നടത്തിയതെന്ന് അറിയാമെന്നാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. കള്ളക്കടത്തിനെ കുറിച്ച് അറിയാമായിരുന്നിട്ടും കേന്ദ്ര ഏജന്‍സികള്‍ എന്തുകൊണ്ടാണ് അവിടെ റെയ്ഡ് നടത്താതിരുന്നത്?. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കേന്ദ്ര ഏജന്‍സികള്‍ എല്ലാ അന്വേഷണവും അവസാനിപ്പിച്ചത് എന്തിന് വേണ്ടിയായിരുന്നു?. ഇന്ത്യയിലെ ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും സഹപ്രവര്‍ത്തകരുടെയും ഓഫിസുകള്‍ കേന്ദ്ര ഏജന്‍സി റെയ്ഡ് ചെയ്യുകയാണ്. എന്നിട്ടും കേരളത്തില്‍ സിപിഎമ്മുമായി സംഘപരിവാര്‍ സന്ധി ചെയ്തത് എന്തുകൊണ്ടാണ്?.

സ്വര്‍ണക്കള്ളക്കടത്ത് നടത്തിയെന്ന് പ്രധാനമന്ത്രിക്ക് ബോധ്യമുള്ള ഒരു ഓഫിസിനെ എന്തുകൊണ്ടാണ് വെറുതെ വിട്ടത്? അന്ന് നടപടി എടുത്തിരുന്നെങ്കില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയേനെ. സിപിഎം തോറ്റാല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്ന് ബിജെപിക്ക് അറിയാം. ഈ യാഥാര്‍ഥ്യം മനസിലാക്കിയാണ് സിപിഎമ്മും ബിജെപിയും പരസ്പരധാരണയില്‍ എത്തിയത്. 

പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് പ്രധാനമന്ത്രിയും പ്രസംഗം. കുഴല്‍പ്പണ കേസില്‍ ബിജെപിയുടെ സംസ്ഥാന നേതൃത്വത്തെ കേരള സര്‍ക്കാര്‍ സഹായിച്ചു. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ കേന്ദ്ര ഏജന്‍സികളും സംരക്ഷിച്ചു. മുപ്പത്തി ഏട്ടാമത്തെ തവണയാണ് ലാവ്‌ലിന്‍ കേസ് മാറ്റിവയ്ക്കുന്നത്. സിബിഐ അഭിഭാഷകന്‍ ഹാജരാകുന്നില്ല. സിപിഎമ്മും സംഘപരിവാര്‍ ശക്തികളും തമ്മിലുള്ള ധാരണ ഇപ്പോഴും നിലനില്‍ക്കുകയാണ്. കേരളത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തരുത് എന്നതാണ് ഇവരുടെ പൊതുലക്ഷ്യം. പ്രധാനമന്ത്രിയുടെ ഇന്നലത്തെ പ്രസംഗത്തിലും ഇതു വ്യക്തമാണ്. 

കരുവന്നൂരിലെ ഇഡി അന്വേഷണത്തിന്റെ വേഗം എത്രയാണെന്ന് എല്ലാവരും കണ്ടതാണ്. അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്. തൃശൂരില്‍ ബിജെപി സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനുള്ള ഗൂഢാലോചന സിപിഎമ്മും സംഘപരിവാറും നടത്തുകയാണ്. ഇതിനെയൊക്കെ നേരിട്ട് യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്ന ആത്മവിശ്വാസമുണ്ട്. അതിനുള്ള തയാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ ഒരുപോലെ വെറുക്കുന്ന ജനങ്ങളാണ് കേരളത്തിലുള്ളത്. തൃശൂരില്‍ കഴിഞ്ഞ തവണ കിട്ടിയ വോട്ടുകള്‍ പോലും ഇത്തവണ ബിജെപിക്ക് കിട്ടില്ല. 

ബിജെപിയുടെ വര്‍ഗീയ ഫാഷിസ്റ്റ് രാഷ്ട്രീയത്തിന് കേരളത്തില്‍ ഒരു പ്രസക്തിയുമില്ല. പ്രധാനമന്ത്രി എന്ത് പ്രസംഗിച്ചാലും ബിജെപിക്ക് കേരളത്തില്‍ ഒരു സീറ്റ് പോലും നേടാനാകില്ല. ഇപ്പോള്‍ ക്രൈസ്തവരുടെ വീടുകള്‍ കയറി ഇറങ്ങുകയാണ്. ഇന്ത്യയില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ട വര്‍ഷങ്ങളാണ് കടന്നുപോയത്. എഴുനൂറോളം ആക്രമണങ്ങളാണ് 2023 ല്‍ ക്രൈസ്തവര്‍ക്കെതിരെ ഉണ്ടായത്. 250ല്‍ അധികം ക്രൈസ്തവ ദേവാലയങ്ങളാണ് മണിപ്പുരില്‍ കത്തിച്ചു കളഞ്ഞത്. അവിടെ നോക്കുകുത്തിയായിരുന്നു പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും. 

വൈദികരും പാസ്റ്റര്‍മാരും ആക്രമിക്കപ്പെടുന്നു. ക്രിസ്മസ് ആഘോഷങ്ങള്‍ പാടില്ലെന്നാണ് മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ ഉത്തരവിട്ടത്. ക്രൈസ്തവ വിരുദ്ധമായ ഈ നിലപാടുകളെല്ലാം മറച്ചുവച്ചാണ് സംഘപരിവാറുകാര്‍ കേരളത്തിലെ ക്രൈസ്തവരുടെ വീട്ടില്‍ കേക്കുമായി പോകുന്നത്. ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ പോലെയാണ് കേരളത്തിലെ സംഘപരിവാറുകാര്‍ പെരുമാറുന്നതെന്നത് തിരിച്ചറിയാനുള്ള ബോധ്യം കേരളത്തിലെ ക്രൈസ്തവ വിശ്വാസികള്‍ക്കും മതമേലധ്യക്ഷന്‍മാര്‍ക്കും ഉണ്ട്. അവര്‍ സംഘപരിവാറുകാരെ ആട്ടിയോടിക്കും.

സ്ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. ഗുസ്തി താരങ്ങളുടെ വിഷയത്തിലും അവര്‍ അതേ നിലപാടാണ് സ്വീകരിച്ചത്. ഗുസ്തി താരങ്ങള്‍ക്ക് കണ്ണീരോടെ മെഡലുകള്‍ ഉപേക്ഷിക്കേണ്ടി വന്നു. എംപിയെയും രാഷ്ട്രീയമായി കൂടെ നില്‍ക്കുന്നവരെയും സംരക്ഷിക്കാന്‍ സ്ത്രീവിരുദ്ധ നിലപാടാണ് കേന്ദ്ര സര്‍ക്കാരും ബിജെപിയും സ്വീകരിച്ചത്. മണിപ്പുരിലെ സ്ത്രീകള്‍ക്കു വേണ്ടി അവര്‍ എന്ത് നിലപാടാണ് സ്വീകരിച്ചത്?. സ്ത്രീകള്‍ക്ക് തുല്യപ്രധാന്യം ലഭിക്കുന്ന പുതിയ വ്യവസ്ഥയില്‍ വിശ്വസിക്കുന്നവരല്ല ബിജെപി. വരേണ്യവിഭാഗങ്ങളെ മാത്രം തൃപ്തിപ്പെടുത്തുന്നതാണ് അവരുടെ രീതി. ബിജെപിയുടെ ഈ ആശകളൊന്നും പുരോഗമന നിലപാടുള്ള കേരളം ഒരുതരത്തിലും സ്വീകരിക്കില്ല.

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കിട്ടുന്നില്ലെന്നതാണ് വന്ദ്യവയോധികയായ മറിയക്കുട്ടിയുടെ പ്രശ്‌നം. അവര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ല. പെന്‍ഷന്‍ കിട്ടാതെ മരുന്നു വാങ്ങാന്‍ പണമില്ലാതെ കഷ്ടപ്പെടുന്ന നിരവധി പേരുടെ പ്രതീകമാണ് മറിയക്കുട്ടി. പെന്‍ഷന്‍ മുടങ്ങിയെന്ന വിഷയം ഉന്നയിച്ച് കോണ്‍ഗ്രസ് വിളിച്ചാലും ബിജെപി വിളിച്ചാലും അവര്‍ പോകും.

സിപിഎം കേരളത്തില്‍ മാത്രമേയുള്ളൂ. ദേശീയ തലത്തില്‍ ഇന്ത്യ മുന്നണിയുടെ ഭാഗമാണെങ്കിലും കേരളത്തില്‍ സിപിഎം യുഡിഎഫുമായി ഏറ്റുമുട്ടുന്ന വ്യത്യസ്ത രാഷ്ട്രീയമാണ്. എന്നിട്ടും ബിജെപിയെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി ഇന്ത്യ മുന്നണിയിലേക്ക് പ്രതിനിധിയെ അയയ്‌ക്കേണ്ടെന്ന് നിലപാട് എടുത്തത് മുഖ്യമന്ത്രി ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള പിബി അംഗങ്ങളാണ്’’ – അദ്ദേഹം പറഞ്ഞു.

English Summary:

Why central agencies did not raid that office, despite knowing about gold smuggling: VD Satheesan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com