കായംകുളത്ത് തോറ്റത് കാലുവാരിയതുകൊണ്ട്, മുന്നൂറ് വോട്ട് മറിഞ്ഞു: വെളിപ്പെടുത്തലുമായി ജി.സുധാകരൻ
Mail This Article
ആലപ്പുഴ∙ കായംകുളത്തു മത്സരിച്ചപ്പോൾ ചിലർ കാലുവാരിയെന്നു വെളിപ്പെടുത്തി മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി.സുധാകരൻ. 2001ൽ കായംകുളത്തു താൻ തോറ്റതു കാലുവാരിയതുകൊണ്ടാണ്. തിരഞ്ഞെടുപ്പു കമ്മിറ്റി സെക്രട്ടറിയായ സിപിഎം നേതാവ് കെ.കെ.ചെല്ലപ്പൻ തനിക്കെതിരെനിന്നു വോട്ട് നൽകരുതെന്നു പറഞ്ഞു. മുന്നൂറ് വോട്ടാണ് ആ ഭാഗത്തു മറിഞ്ഞതെന്നും സുധാകരൻ പറഞ്ഞു.
പുറകിൽ കഠാര ഒളിപ്പിച്ചുപിടിച്ചു കുത്തുന്നതാണു പലരുടെയും ശൈലി. മനസ്സ് ശുദ്ധമായിരിക്കണം, അതാണ് ഇടതുപക്ഷമെന്നും സുധാകരൻ പറഞ്ഞു. പി.എ.ഹാരിസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച പി.എ. ഹാരിസ് അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കവേയാണു സുധാകരന്റെ വെളിപ്പെടുത്തൽ.
‘‘കാലുവാരൽ കലയും ശാസ്ത്രവും ആയി കൊണ്ടുനടക്കുന്ന കുറച്ചാളുകൾ ഇവിടെയുണ്ട്. അതിപ്പോഴുമുണ്ട്, ഇന്നലെയുമുണ്ട്, നാളെയുമുണ്ടാവും. യുഡിഎഫിന് മുൻതൂക്കമുള്ള മണ്ഡലങ്ങളിൽ മത്സരിച്ചാണ് ജയിച്ചിട്ടുള്ളത്. ചിലപ്പോൾ തോറ്റിട്ടുമുണ്ട്. ആദ്യം മത്സരിച്ചപ്പോൾ പിഡിപി, ആർഎസ്എസ് സ്ഥാനാർഥികൾ തന്നെ വോട്ട് മറിച്ചു. എന്നിട്ടും വിജയിച്ചു. രണ്ടാം തവണ സ്വന്തം പാർട്ടിയിലുള്ളവർ കാലുവാരി. ഇവരെ നിയന്ത്രിക്കാൻ ആരുമുണ്ടായില്ല’’ –സുധാകരൻ പറഞ്ഞു.