ADVERTISEMENT

അന്തരിച്ച ന്യൂയോർക്ക് ടൈംസ് മുൻ എക്സിക്യൂട്ടീവ് എഡിറ്റർ ജോ ലെലിവെൽഡിനെ അനുസ്മരിക്കുകയാണ് എം.എം. പബ്ലിക്കേഷൻസ് കുട്ടികളുടെ വിഭാഗം എഡിറ്റർ ഇൻ ചാർജ് എ.വി. ഹരിശങ്കർ. മഹാത്മാഗാന്ധിയെക്കുറിച്ചുള്ള ‘ഗ്രേറ്റ് സോൾ’ എന്ന പുസ്തകത്തിന്റെ രചനയുമായി ബന്ധപ്പെട്ട ഗവേഷണത്തിനായി 2009ൽ കേരളത്തിലെത്തിയ ലെലിവെൽ‍ഡിനെ യാത്രയിലുടനീളം അനുഗമിച്ചത് ഹരിശങ്കറായിരുന്നു.

പതിവുള്ള വൈകുന്നേരത്തിരക്കിൽ കോഴിക്കോട് കടപ്പുറം. കടൽക്കാറ്റു കൊള്ളാനുള്ള ത്വരയുമായി പൂഴിയിലേക്കിറങ്ങിയ എഴുപതു കഴിഞ്ഞ സഹയാത്രികൻ ആൾക്കൂട്ടത്തിനിടയിലൂടെ എന്റെ അടുത്തേക്കു പാഞ്ഞു വരുന്നു. ആവേശം കൊണ്ട് ചുവന്ന മുഖം: “അവിടെ മണലിൽ ഒബാമയെ ഉണ്ടാക്കുന്നു! വേഗം മനോരമ ഓഫിസിൽ വിളിച്ച് ഫൊട്ടോഗ്രഫറെ വരുത്തണം.”

അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേൽക്കാൻ ഒരുങ്ങുന്ന ഒബാമ ലോകമെങ്ങും ജ്വരമായി പടർന്ന കാലമാണ് അത്. ഓടിവന്ന പ്രായം ചെന്ന ഒബാമ ആരാധകനെ അന്നവിടെ ആൾക്കൂട്ടത്തിലാരും ശ്രദ്ധിച്ചു കാണില്ല. പുലിറ്റ്സർ സമ്മാനം നേടിയ ന്യൂയോർക്ക് ടൈംസിന്റെ മുൻ എക്സിക്യൂട്ടീവ് എഡിറ്റർ ജോസഫ് ലെലിവെൽഡ് ആയിരുന്നു അത്. കോഴിക്കോട്ടെത്തിയപ്പോൾ കൗതുകത്തോടെ കോഴിക്കോട് കടപ്പുറം കാണാനെത്തിയതാണ് അദ്ദേഹം. അപ്പോൾ ഒരു മണൽശിൽപി ഒബാമയെ സൃഷ്ടിക്കുന്ന അപ്രതീക്ഷിത കാഴ്ചയാണ് കണ്ടത്. അടിമുടി വാർത്തയിൽ ഭ്രമം കൊണ്ടു നടക്കുന്ന അദ്ദേഹം ആവേശം കൊണ്ടതിൽ അദ്ഭുതമില്ല.

മഹാത്മാഗാന്ധിയുടെയും ആരാധകനായിരുന്നു ജോസഫ് ലെലിവെൽഡ്. ഗാന്ധിജിയോടും ഇന്ത്യയോടുമുള്ള അടുപ്പമാണ് അദ്ദേഹത്തിന്റെ ആ സന്ദർശനത്തിനു കാരണം തന്നെ. ‘ഗ്രേറ്റ് സോൾ’ എന്ന വിഖ്യാതമായ പുസ്തകത്തിന്റെ രചനയുമായി ബന്ധപ്പെട്ടാണ് ജോസഫ് ലെലിവെൽഡ് കേരളം സന്ദർശിച്ചത്. പുസ്തകത്തിൽ കേരളത്തിലെ വൈക്കം സത്യഗ്രഹത്തെക്കുറിച്ചും അതിൽ ഗാന്ധിജി വഹിച്ച പങ്കിനെ കുറിച്ചും പ്രതിപാദിക്കുന്ന ഒരു ഭാഗമുണ്ട്. അതിനു വേണ്ടിയുള്ള പഠനങ്ങൾക്കു വേണ്ടി എത്തിയ അദ്ദേഹത്തെ കേരളത്തിൽ അനുഗമിക്കാൻ ഓഫിസിൽനിന്നു നിയോഗിച്ചത് എന്നെയായിരുന്നു. ലോകം ആദരിക്കുന്ന, പത്രലോകത്തെ ആ കുലപതിയുടെ കൂടെ ചിലവിട്ട ദിവസങ്ങൾ എനിക്ക് അപൂർവമായ അനുഭവം തന്നെയായിരുന്നു.

കേരളത്തിൽ പലയിടങ്ങളും സന്ദർശിച്ച്, ഈ വിഷയത്തിൽ പുതുവെളിച്ചം നൽകാനിടയുള്ള പലരെയും നേരിട്ടു കണ്ട്, അദ്ദേഹം അന്ന് സംസാരിക്കുകയുണ്ടായി. ഇന്ത്യയിലേക്കു വരുമ്പോഴേ അദ്ദേഹം കാണാൻ ആഗ്രഹം പറഞ്ഞ ഒരു വ്യക്തിയായിരുന്നു ചരിത്രകാരനും ഗ്രന്ഥകാരനുമായ ഡോക്ടർ ടി.കെ. രവീന്ദ്രൻ. അദ്ദേഹം വൈക്കം സത്യഗ്രഹത്തെ കുറിച്ച് രചിച്ച പുസ്തകത്തെ കുറിച്ച് ലെലിവെൽഡിന് വലിയ മതിപ്പായിരുന്നു.

ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ മഹാരാജാവ്, വൈക്കം സത്യഗ്രഹത്തിന്റെ നായകരിലൊരാളായ ടി.കെ. മാധവന്റെ പുത്രൻ ഡോക്ടർ ബാബു വിജയനാഥ്, ചരിത്രകാരനായ ഡോക്ടർ പി.ജെ. ചെറിയാൻ, ജി. കാർത്തികേയൻ, ദളിത് ചിന്തകൻ കെ.കെ. കൊച്ച്, എം.കെ. സാനു, വൈക്കം സത്യഗ്രഹചരിത്രത്തിൽ നിർണായകപങ്കുള്ള ഇണ്ടംതുരുത്തി മനയിലെ കുടുംബാംഗങ്ങൾ തുടങ്ങി പലരെയും അദ്ദേഹം അന്നു നേരിട്ടു കണ്ട് സംസാരിച്ചിരുന്നു. പഴയ മട്ടിലുള്ള ഒരു ‘കുത്തിക്കുറിപ്പു’ പുസ്തകവും കൈയിൽ വച്ച് അഭിമുഖങ്ങൾ നടത്തുന്ന ആ തലമുതിർന്ന പത്രക്കാരനെ കൗതുകത്തോടെയാണ് ഞാൻ നോക്കിയിരുന്നത്. റെക്കോർഡർ ഉപയോഗിച്ചാൽ എളുപ്പമല്ലേ, എന്ന് ഇടയ്ക്കൊരിക്കൽ ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം ചിരിച്ചു: “അതൊക്കെ മുറിയിലെ പെട്ടിയിലുണ്ട്; എനിക്ക് ഇതാണ് സുഖം.”

‘ഗ്രേറ്റ് സോൾ’ എന്ന പുസ്തകം പുറത്തിറങ്ങിയപ്പോൾ ഇന്ത്യയിൽ ചില വിവാദങ്ങളെല്ലാം ഉണ്ടായി. അതിന്റെ സത്യാവസ്ഥ എന്തായാലും ഗാന്ധിജിയോട് അദ്ദേഹം പുലർത്തിയ തികഞ്ഞ ആദരവിന് ആ പുസ്തകം തന്നെ സാക്ഷിയാണ്.

കേരളത്തോടും പ്രത്യേകമായ സ്നേഹം അദ്ദേഹം പുലർത്തിയിരുന്നു. മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടിനെ ഇന്റർവ്യൂ ചെയ്ത കാര്യം അദ്ദേഹം ഓർത്തെടുത്ത് പറഞ്ഞിരുന്നു. കേരളത്തിൽ വേരുകളുള്ള വിഖ്യാതകവി മീന അലക്സാണ്ടർ സഹോദരപത്നി ആയതും അദ്ദേഹത്തിന് കേരളത്തോടുള്ള അടുപ്പത്തിനുള്ള കാരണമായി.

ഒപ്പം സഞ്ചരിച്ച നാളുകളിൽ ഏറെ അടുപ്പം കാട്ടിയ സുഹൃത്തായി മാറി, അദ്ദേഹം. തിരിച്ചു പോയ ശേഷം ഞാനയച്ച ഒരു ഈ മെയിലിനുള്ള മറുപടി തുടങ്ങിയത് ഏതാണ്ട് ഇങ്ങനെയായിരുന്നു: “എന്നെ സർ എന്നു വിളിക്കണ്ട. ഞാൻ ഇപ്പോൾ ഒരു സ്ഥാനത്തിലും ഇരിക്കുന്ന ആളല്ല. ജോ എന്നേ വിളിക്കാവൂ.”

പിന്നീടുള്ള എല്ലാ ആശയക്കൈമാറ്റത്തിലും ഞാൻ അദ്ദേഹത്തെ ജോ എന്നേ വിളിച്ചിട്ടുള്ളൂ – തികഞ്ഞ ആദരവോടെ തന്നെ.

വിട, ജോ.

English Summary:

Joseph Lelyveld, Former Top Editor of The New York Times, Dies at 86

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com