ADVERTISEMENT

ജറുസലം ∙ ഗാസയിലെ സംഘർഷം മറ്റു മേഖലകളിലേക്കു വ്യാപിക്കുന്നതു തടയാനായി നയതന്ത്രശ്രമങ്ങളുമായി യുഎസും യൂറോപ്യൻ യൂണിയനും രംഗത്തിറങ്ങി. 

   യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും യൂറോപ്യൻ യൂണിയൻ വിദേശ നയകാര്യ മേധാവി ജോസഫ് ബോറലും ഒരാഴ്ച നീളുന്ന മധ്യപൂർവദേശ സന്ദർശനം ഇന്നലെ ആരംഭിച്ചു. സൈനികനടപടി അടുത്ത ഘട്ടത്തിലേക്കു കടന്നെന്നും തെക്കൻ ഗാസയിലെ ജനവാസമേഖലകളിലും അഭയാർഥി ക്യാംപുകളിൽ ആക്രമണം തുടരുമെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. അതേസമയം, ഹമാസ് ഉപമേധാവി സാലിഹ് അൽ അരൂരിയെ വധിക്കാനായി ബെയ്റൂട്ടിലേക്ക് മിസൈലാക്രമണം നടത്തിയത് ഇസ്രയേലാണെന്ന് ലബനൻ യുഎൻ രക്ഷാസമിതിയിൽ പരാതി നൽകി.

പലായനം ചെയ്ത ലക്ഷക്കണക്കിനു പലസ്തീൻകാർ തിങ്ങിക്കൂടിയ തെക്കൻ ഗാസയിലെ അൽ മഗാസി, അൽ ബുറേജ്, അൽ നുസുറത്ത് എന്നിവിടങ്ങളിലേക്കാണു ബോംബാക്രമണം പീരങ്കിയാക്രമണവും വ്യാപിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയിൽ 162 പലസ്തീൻകാർ കൊല്ലപ്പെട്ടു. 3 മാസത്തോടടുക്കുന്ന ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 22,600 കവിഞ്ഞു. 8,000 ഹമാസുകാരെ വധിച്ചതായി ഇസ്രയേലും അവകാശപ്പെട്ടു. 

  അധിനിവേശ വെസ്റ്റ്ബാങ്കിൽ 3 മാസത്തിനിടെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പുകളിൽ 79 കുട്ടികളടക്കം 300 പലസ്തീൻകാർ കൊല്ലപ്പെട്ടതായി യുഎൻ മനുഷ്യാവകാശ വിഭാഗം ഓഫിസ് അറിയിച്ചു. ഗാസയിൽ മറ്റൊരു ബന്ദി കൂടി മരിച്ചതായി ഇസ്രയേൽ അറിയിച്ചു.

ക്യാംപുകളിൽ പട്ടിണി; ഭക്ഷണത്തിന് തീവില

തെക്കൻ ഗാസയിൽ അഭയം തേടിയെത്തിയ ലക്ഷക്കണക്കിനു പലസ്തീൻകാർ വെളളവും ഭക്ഷണവും കിട്ടാതെ നരകയാതനയിലാണ്. റഫയിലും മഗാസിയിലും മാലിന്യങ്ങൾ പരന്നുകിടക്കുന്ന മണൽപ്പരപ്പിൽ കെട്ടിപ്പൊക്കിയ താൽക്കാലിക കൂടാരങ്ങളിലാണു താമസം. 

   പകൽ മുഴുവൻ തിരഞ്ഞുനടന്നാണു പാചകം ചെയ്യാനായി വിറകിനുള്ള ചുള്ളികൾ പെറുക്കുന്നത്. ഭക്ഷ്യവസ്തുക്കൾക്കു തീവിലയാണ്. വടക്കൻ ഗാസയുടെ ഭൂരിഭാഗവും നിലവിൽ ഇസ്രയേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.

English Summary:

US–Europe Diplomacy to avoid conflict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com