ബംഗ്ലദേശിൽ ഭരണം നിലനിർത്തി അവാമി ലീഗ്; ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിലേക്ക്
Mail This Article
ധാക്ക ∙ ബംഗ്ലദേശിൽ ഇന്നലെ നടന്ന പൊതുതിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നേതാവായ അവാമി ലീഗ് സഖ്യം വൻ വിജയത്തിലേക്ക്. 300 സീറ്റുകളിൽ 200 എണ്ണവും അവാമി ലീഗ് നേടി. ഗോപാൽഗഞ്ച്–3 മണ്ഡലത്തിൽ വിജയിച്ച ഷെയ്ഖ് ഹസീന തുടർച്ചയായി നാലാമതും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി. ഈ മണ്ഡലത്തിൽ എട്ടാം പ്രാവശ്യമാണ് ഷെയ്ഖ് ഹസീന വിജയിക്കുന്നത്. മുഴുവൻ സീറ്റുകളിലെയും വോട്ടെണ്ണൽ പൂർത്തിയായ ശേഷം ഇന്ന് ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തും.
ആദ്യ കണക്കുകൾ അനുസരിച്ച് പോളിങ് 40% ആയിരുന്നെന്നു മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ കാസി ഹബീബുൽ പറഞ്ഞു. തടവിലുള്ള മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി (ബിഎൻപി) തിരഞ്ഞെടുപ്പു ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തതാണു പോളിങ് കുറച്ചത്. 2018ലെ തിരഞ്ഞെടുപ്പിൽ 80 ശതമാനത്തിനു മുകളിലായിരുന്നു പോളിങ്. പാർലമെന്റിലെ 300ൽ 299 സീറ്റുകളിലാണു തിരഞ്ഞെടുപ്പ് നടന്നത്.