ADVERTISEMENT

കൊല്ലം ∙ അലകടലായെത്തിയ ജനസാഗരത്തെ സാക്ഷിയാക്കി കലോത്സവക്കിരീടം കണ്ണൂർ ജില്ലയ്ക്കു സമ്മാനിച്ച് നടൻ മമ്മൂട്ടി. യാതൊരു വിവേചനവുമില്ലാതെ പലതരം കലകളുടെ സമ്മേളനമാണു സംസ്ഥാന സ്കൂൾ കലോത്സവമെന്നും ഇതു തുടരണമെന്നും മുഖ്യാതിഥിയായെത്തിയ മമ്മൂട്ടി പറഞ്ഞു. ജനങ്ങളുടെ ആഗ്രഹപ്രകാരം വെള്ള ഷർട്ടും മുണ്ടും ധരിച്ചാണ് എത്തിയതെന്നു വേഷം സദസ്സിനെ കാണിച്ചുകൊണ്ടു മമ്മൂട്ടി പറഞ്ഞപ്പോൾ ആശ്രാമം മൈതാനത്ത് കയ്യടികളുയർന്നു. മണിക്കൂറുകൾക്കു മുന്നേ മമ്മൂട്ടിയെ കാണാനായെത്തിയ ജനക്കൂട്ടത്താൽ മൈതാനം തിങ്ങിനിറഞ്ഞു. താരത്തിന്റെ ഓരോ വാക്കുകളും വൻ കയ്യടിയോടെയാണു ജനം വരവേറ്റത്.

‘‘എന്നെപ്പോലൊരാൾക്ക് ഈ പരിപാടിയിൽ എന്തുകാര്യം എന്നാണു സ്കൂൾ യുവജനോത്സവത്തിന്റെ സമാപന സമ്മേളനത്തിനു ക്ഷണിച്ചപ്പോൾ ഞാൻ ചിന്തിച്ചത്. നിങ്ങളാണ് ഈ പരിപാടിക്ക് യോഗ്യനെന്നു മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഞാനിപ്പോഴും യുവാവാണെന്നാണ് അദ്ദേഹത്തിന്റെ കണ്ടുപിടിത്തം. കാഴ്ചയിലേ അങ്ങനെയുള്ളൂ, എനിക്കു വയസ്സ് പത്തുതൊണ്ണൂറായി. എന്തായാലും വരാമെന്നു തീരുമാനിച്ച് പുതിയ ഉടുപ്പും കൂളിങ് ഗ്ലാസുമൊക്കെ ഒരുക്കിവച്ചു. അപ്പോഴാണ് ഒരു വിഡിയോ കണ്ടത്. മമ്മൂട്ടി ഏത് ഉടുപ്പിട്ടിട്ടാവും ഇവിടെ വരികയെന്നാണ് അതിൽ ചോദിക്കുന്നത്. മുണ്ടും വെള്ള ഷർട്ടും ധരിച്ചാകും വരികയെന്നു പറയുന്നതും കേട്ടു. അതുപ്രകാരമാണ് ഇങ്ങനെ അണിഞ്ഞൊരുങ്ങി വന്നത് (മൈക്കിനു മുന്നിൽനിന്നും മാറി വേഷം സദസ്സിനെ കാണിക്കുന്നു).

‘‘ഇത്ര വലിയ ജനക്കൂട്ടം കാണുമ്പോൾ പരിഭ്രമമുണ്ട്. വാക്കുകൾ കൊണ്ട് നിങ്ങളെ സന്തോഷിപ്പിക്കണം എന്നതാണ് അതിലൊന്ന്. മഴ വരാനുള്ള സാധ്യതയുള്ളതാണു മറ്റൊന്ന്. പെട്ടെന്നു മഴ പെയ്താൽ ആളുകൾ അങ്ങോട്ടുമിങ്ങോട്ടും ഓടുമ്പോൾ എന്തെങ്കിലും സംഭവിക്കുമോയെന്നാണ് ആശങ്ക‌. ഞാൻ പഠിച്ച കാലത്തെ സ്കൂളല്ല ഇപ്പോൾ. അന്ന് പത്താം ക്ലാസ്സ് വരെയേ സ്കൂളുള്ളൂ. ഇന്ന് പന്ത്രണ്ടാം ക്ലാസ് വരെയുണ്ട്. കലാപരിപാടികളിലെ വിജയപരാജയങ്ങൾ കലാപ്രവർത്തനങ്ങളെ ബാധിക്കരുത്. നാം അവതരിപ്പിക്കുന്നത് കലാപ്രകടനം മാത്രമാണ് എന്നോർക്കണം. മത്സരത്തിൽ വിജയിച്ചവർക്കും പരാജയപ്പെട്ടവർക്കും കലാലോകത്ത് അവസരങ്ങൾ ഒരുപോലെയാണ്.

‘‘ഒരു കലോത്സവത്തിലും പങ്കെടുക്കാത്തയാളാണ് ഞാൻ. ആ എനിക്ക് നിങ്ങളുടെ മുന്നിൽ വന്ന് ഇങ്ങനെ സംസാരിക്കാൻ അർഹത കിട്ടിയെങ്കിൽ, ഈ കലാപാരിപാടിയിൽ പങ്കെടുത്തു പരാജയപ്പെട്ടവർക്കും വിജയിച്ചവർക്കും ഒരുപോലെ അവസരങ്ങളുണ്ടാകും. ക്ഷേത്രകലകൾ, മാപ്പിളപ്പാട്ട് തുടങ്ങി കേരളത്തിലെ എല്ലാത്തരം കലകളും യാതൊരു വിവേചനവുമില്ലാതെ സമ്മേളിക്കുന്നതാണു സ്കൂൾ കലോത്സവം. ചെറുപ്പത്തിൽതന്നെ കുട്ടികളുടെ മനസ്സിലേക്ക് അനാവശ്യ ചിന്തകളില്ലാതെ, വിവേചനവും വേർതിരിവുകളുമില്ലാതെ, കൂടെയുള്ളതു സുഹൃത്താണ്, സഹപാഠിയാണ് എന്ന ബോധ്യത്തോടെയാണ് ഇവിടെ പരിപാടികൾ അവതരിപ്പിക്കുന്നത്.

‘‘ഞാൻ കോളജിൽ പഠിക്കുന്ന കാലത്ത് ഗേറ്റിൽനിന്ന് ഒരു സിഗരറ്റ് വലിച്ചാൽ ക്ലാസിന്റെ വാതിൽക്കൽ നിന്നാവും അവസാന പുക കിട്ടുക. അതുവരെ സിഗരറ്റ് ആരൊക്കെ വലിച്ചുവെന്ന് അറിയാനാവില്ല. അത്രയും സുഹൃത്തുക്കളാണ്. അന്നും ഇന്നും അത്തരത്തിലുള്ള വിവേചനം വിദ്യാർഥികളെ ബാധിച്ചിട്ടില്ല. കൊല്ലത്ത് ഇത്ര വലിയ കലോത്സവം സംഘടിപ്പിച്ച സംഘാടകരോടും പ്രോത്സാഹിപ്പിച്ച ജനങ്ങളോടും നന്ദി പറയുന്നു. കൊല്ലത്തുകാർക്കല്ല കലോത്സവത്തിന്റെ ഒന്നാം സമ്മാനം കിട്ടിയത്. കണ്ണൂർ ജില്ലയ്ക്കാണ്, കണ്ണൂർ സ്ക്വാഡിനാണ്. അവരെ പ്രോത്സാഹിപ്പിച്ചതു കൊല്ലംകാരുടെ മഹത്വമാണ്. ഇതാണ് നമ്മൾ മലയാളികൾ, കേരളീയർ. ഇത് ഇനിയും തുടരുമെന്നു വിശ്വാസമുണ്ട്.

‘‘വ്യത്യസ്തമായ ജനസമൂഹമുള്ള സ്ഥലമാണു കൊല്ലം. നല്ല മത്സ്യം കിട്ടുന്നത് ഞങ്ങളുടെ നാട്ടിലാണെന്നാണ് ആദ്യം കരുതിയത്. പക്ഷേ ഇവിടെയാണു നല്ല മത്സ്യം കിട്ടുന്നതെന്നു ഭക്ഷണം കഴിച്ചപ്പോൾ മനസ്സിലായി. കൊല്ലത്തു കിട്ടാത്തതായി ഒന്നുമില്ല. നല്ല മനുഷ്യരും പ്രകൃതിസമ്പത്തും കൊണ്ട് സമ്പന്നമാണ് ഇവിടം. കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്നാണല്ലോ പഴഞ്ചൊല്ല്. എല്ലാവർക്കും സമാധാനവും സന്തോഷവുമുണ്ടാകട്ടെ.’’– മമ്മൂട്ടി പറഞ്ഞു.

എല്ലാം മറന്ന് കുട്ടികൾ കുതിച്ചുയരുന്നതു കാണുമ്പോൾ സന്തോഷമുണ്ടെന്നും ഭാവിയിൽ കൂടുതൽ പരാതികളില്ലാതെ കലോത്സവം ഇനിയും ഭംഗിയാവണമെന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു. വിദ്യാർഥികളുടെ കലാപാരമ്പര്യം തുടരുന്നതിനുള്ള പദ്ധതിക്കു സാമ്പത്തികം തടസ്സമാകില്ലെന്നു അധ്യക്ഷപ്രസംഗത്തിൽ മന്ത്രി കെ.എൻ.ബാലഗോപാൽ വ്യക്തമാക്കി. കലോത്സവ വിജയികൾക്കുള്ള സമ്മാനത്തുക അടുത്ത വർഷം മുതൽ വർധിപ്പിക്കുമെന്നും മാനുവൽ പുതുക്കുമെന്നും മന്ത്രി വി.ശിവൻ‌കുട്ടി പറഞ്ഞു. വട്ടപ്പാട്ടിൽ മത്സരിച്ചു മടങ്ങുമ്പോൾ അപകടം പറ്റിയ മുഹമ്മദ് ഫൈസലിന്റെ ചികിത്സയ്ക്കായി 50,000 രൂപ ധനസഹായവും മന്ത്രി പ്രഖ്യാപിച്ചു.

കലോത്സവത്തിനു ഭക്ഷണം തയാറാക്കിയ പഴയിടം മോഹനൻ നമ്പൂതിരി ഉൾപ്പെടെയുള്ളവരെ ആദരിച്ചു. മന്ത്രിമാരായ സജി ചെറിയാൻ, ജി.ആർ.അനിൽ, ജെ.ചിഞ്ചുറാണി, എംഎൽഎമാരായ എം.മുകേഷ്, എം.നൗഷാദ്, പി.സി. വിഷ്ണുനാഥ്, പി.എസ്. സുപാൽ, കോവൂർ കുഞ്ഞുമോൻ, മേയർ പ്രസന്ന ഏണസ്റ്റ്, കലക്ടർ എൻ.ദേവിദാസ്, പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ് തുടങ്ങിയവർ സംസാരിച്ചു. 5 ദിവസം നീണ്ട കലാമാമാങ്കത്തിൽ 24 വേദികളിലെ 239 ഇനങ്ങളിലായി 12,217 കുട്ടികളാണു മത്സരിച്ചത്.

English Summary:

Mammootty's Heartfelt Speech Lights Up Closing Ceremony of School Arts Festival in Kollam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com