ADVERTISEMENT

ന്യൂഡൽഹി∙ തന്നെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ വിട്ടയച്ചതിന് എതിരായ സുപ്രീം കോടതി വിധിയിൽ പ്രതികരിച്ച് ബിൽക്കീസ് ബാനോ. ‘ഇത് ശരിക്കും പുതുവർഷം’ എന്നാണ് ബിൽക്കീസ് ബാനോ പ്രതികരിച്ചത്. വിധിയിൽ സുപ്രീം കോടതിക്ക് നന്ദി അറിയിച്ച ബീൽക്കീസ് തുല്യനീതി എല്ലാവർക്കും ലഭ്യമാകുമെന്ന പ്രതീക്ഷയാണ് കോടതി ഇതിലൂടെ നൽകിയതെന്നും പറഞ്ഞു. 

‘‘ആശ്വാസത്തിന്റെ കണ്ണീർകണം തുടച്ചുനീക്കുന്നു. ഒന്നര വർഷത്തിനിടെ ആദ്യമായാണ് ഞാൻ പുഞ്ചിരിക്കുന്നത്. ഞാൻ എന്റെ കുഞ്ഞുങ്ങളെ കെട്ടിപ്പിടിച്ചു. വലിയൊരു ഭാരം മനസ്സിൽനിന്ന് ഇറക്കിവച്ച്, സമാധാനത്തോടെ വീണ്ടും ശ്വസിക്കാൻ കഴിയുന്നു. ഇങ്ങനെയാണ് നീതി അനുഭവപ്പെടുക. എന്റെ കുഞ്ഞുങ്ങളെ തിരികെ തന്നതിന്, തുല്യനീതി ഉറപ്പാക്കി എല്ലായിടത്തുമുള്ള സ്ത്രീകൾക്കു പ്രതീക്ഷ നൽകിയതിന്, പരമോന്നത നീതിപീഠത്തോടു ഞാൻ നന്ദി അറിയിക്കുന്നു.’’– തന്റെ അഭിഭാഷക ശോഭാ ഗുപ്ത വഴി പുറത്തിറക്കിയ പ്രസ്താവനയിൽ ബിൽക്കീസ് അറിയിച്ചു. 

ബിൽ‌ക്കീസ് ബാനോ കേസിൽ ഗുജറാത്ത് സർക്കാർ തീരുമാനം റദ്ദാക്കിയ സുപ്രീംകോടതി 11 പ്രതികളും 2 ആഴ്ചയ്ക്കുള്ളിൽ കീഴടങ്ങണമെന്നു നിർദേശിച്ചു. ഇളവു നൽകിയ ഗുജറാത്ത് സർക്കാർ തീരുമാനം അധികാര ദുർവിനിയോഗമാണെന്നും ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കി. സുപ്രീംകോടതി ഉത്തരവിനെ ഗുജറാത്ത് സർക്കാർ തെറ്റായി വ്യാഖ്യാനിച്ചെന്നും കോടതി കുറ്റപ്പെടുത്തി. നിയമം ലംഘിച്ച കുറ്റവാളികളെ തിരികെ ജയിലിലേക്ക് അയയ്ക്കണമെന്നും ജനാധിപത്യത്തിൽ നിയമവാഴ്ച നടന്നേ മതിയാകൂവെന്നും കോടതി നിരീക്ഷിച്ചു. 

അതേസമയം, ബിൽക്കീസ് ബാനോവും കുടുംബവും അഞ്ജാത കേന്ദ്രത്തിലാണെന്നാണു റിപ്പോർട്ട്. തങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ബില്‍ക്കീസ് ബാനോവും കുടുംബവും ഗുജറാത്തിലെ രണ്‍ദിക്പുര്‍ ഗ്രാമത്തില്‍നിന്ന് ദിവസങ്ങള്‍ക്കു മുന്‍പ് തന്നെ മറ്റെവിടേയ്‌ക്കോ മാറിത്താമസിച്ചിരിക്കുകയാണ്. സുപ്രീംകോടതി വിധി പ്രസ്താവിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ബില്‍ക്കീസും ഭര്‍ത്താവും കുടുംബവും ഗ്രാമം വിട്ടുവെന്നും എവിടേക്കാണു പോയിരിക്കുന്നതെന്ന് അറിയില്ലെന്നുമാണ് ബില്‍ക്കീസിന്റെ അമ്മാവന്‍ അബ്ദുൽ റസാഖ് മന്‍സുരി അറിയിച്ചത്. 

English Summary:

"New Year For Me": Bilkis Bano On Big Supreme Court Order

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com