പുണെ മണ്ഡലത്തിൽ ഉടൻ ഉപതിരഞ്ഞെടുപ്പ് വേണ്ട: ബോംബെ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി∙ പുണെ ലോക്സഭാ മണ്ഡലത്തിൽ ഉടൻ ഉപതിരഞ്ഞെടുപ്പ് നടത്തണമെന്ന് ബോംബെ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. നിലവിലെ ലോക്‌സഭയുടെ കാലാവധി ഈ വർഷം ജൂൺ 16ന് അവസാനിക്കുകയാണെന്നും ഈ ഘട്ടത്തിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത് വെറുതെയാകുമെന്നുമുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു.
ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ ഹർജി പരിഗണിച്ചത്. ഡിസംബർ 13നാണ് പുണെ മണ്ഡലത്തിൽ ഉടൻ ഉപതിരഞ്ഞെടുപ്പ് നടത്തണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
എന്നാൽ ഉപതിരഞ്ഞെടുപ്പ് നടത്താൻ ഇത്രയം കാലതാമസം വരുത്തിയതിനെ സുപ്രീം കോടതി വിമർശിച്ചു. മണ്ഡലത്തിന്റെ എംപിയും ബിജെപി നേതാവുമായ ഗിരീഷ് ബാപട്ട് കഴിഞ്ഞ വർഷം മാർച്ച് 29ന് അന്തരിച്ചതിനെ തുടർന്നാണ് സീറ്റ് ഒഴിവുവന്നത്. ഉപതിരഞ്ഞെടുപ്പ് നടത്താൻ ഒരു വർഷത്തിലേറെ സമയമുണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് നടത്താതിരുന്നതെന്ന് കോടതി ചോദിച്ചു. നിലവിലെ സഭയുടെ കാലാവധി അവസാനിക്കാൻ ആറു മാസത്തിലേറെ സമയമുണ്ടെങ്കിൽ ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം.