പ്രണയവിവാഹം, ഭാര്യ ഡോക്ടർ; അച്ഛന്റെയും കുട്ടികളുടെയും മരണത്തിനു പിന്നിൽ കുടുംബപ്രശ്നം?
Mail This Article
കൊല്ലം∙ പട്ടത്താനത്ത് പിതാവിന്റെയും കുട്ടികളുടെയും കൂട്ടമരണത്തിന് കാരണം കുടുംബപ്രശ്നങ്ങളെന്ന് സൂചന. പട്ടത്താനം ജവാഹർ നഗർ ഇരിപ്പക്കൽ വീട്ടിൽ ചെമ്പകശേരിയിൽ ജോസ് പ്രമോദ് (42), മക്കളായ ദേവനാരായണൻ (9), ദേവനന്ദ (6) എന്നിവരെയാണ് ഇന്നു രാവിലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ജോസ് പ്രമോദ് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് കരുതുന്നത്. ജോസിന്റെ ഭാര്യയായ ഡോ.ലക്ഷ്മി എംഡിക്ക് പഠിക്കാൻ വീട്ടിൽനിന്ന് അൽപം അകലെയുള്ള ഹോസ്റ്റലിൽ താമസിക്കുകയാണ്. സംഭവം നടക്കുന്ന സമയത്ത് ലക്ഷ്മി വീട്ടിലില്ലായിരുന്നു.
ജോസ് പ്രമോദിന്റേതും ലക്ഷ്മിയുടേതും പ്രണയ വിവാഹമായിരുന്നു. സ്കൂൾ കാലം മുതലുള്ള പ്രണയമായിരുന്നെന്നാണ് വിവരം. ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ജോസ് വിവാഹത്തിനു പിന്നാലെ ഗൾഫിലേക്ക് പോയി. ഇപ്പോൾ ഏഴു വർഷമായി ഇയാൾ നാട്ടിൽ തന്നെയാണ്. ലക്ഷ്മിയുടെ പേരിലുള്ള വീട്ടിലാണ് ജോസും മക്കളും താമസിക്കുന്നത്.
ജോസും ലക്ഷ്മിയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നെന്നും ഇതു പരിഹരിക്കാൻ കഴിയാതെ വന്നതിലെ മനോവിഷമമാകാം മരണത്തിലേക്ക് നയിച്ചതെന്നും നാട്ടുകാരും ബന്ധുക്കളും പറയുന്നു. ലക്ഷ്മി കുറച്ചു നാളായി വീട്ടിലേക്ക് വരാറില്ലെന്നും ജോസ് ബന്ധുക്കളോട് പറഞ്ഞിരുന്നു.