ADVERTISEMENT

തിരുവനന്തപുരം∙ ഇഎംഎസിനെ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ എം.ടി.വാസുദേവൻ നായർ നടത്തിയ വിമർശനം കേരള സമൂഹത്തിന്റെ വികാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായി വിജയനെ വേദിയിലിരുത്തി ഭരണാധികാരികൾ ജനസേവനമാണ് ചെയ്യേണ്ടതെന്ന എംടിയുടെ ഉപദേശം മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരമാണെന്നും കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി. 

‘‘കമ്യൂണിസ്റ്റുകാർ എതിർക്കുന്നതാണ് വ്യക്തിപൂജയെന്ന് പറയുമ്പോഴും കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് സഹപ്രവർത്തകർ വ്യക്തിപൂജ നടത്തുകയാണ്.കമ്യൂണിസത്തിന്റെ ഈ ഇരട്ടത്താപ്പിനെയാണ് എംടി ചോദ്യം ചെയ്തിരിക്കുന്നത്. എംടിയുടെ ശബ്ദം കേരള ജനത ഏറ്റെടുക്കുമെന്നുറപ്പാണ്. മുഖ്യമന്ത്രി പിണറായി വിജയനെ ദൈവത്തിന്റെ വരദാനമായാണ് സഹമന്ത്രിമാർ പോലും വാഴ്‌ത്തുന്നത്. സൂര്യനായാണ് മുഖ്യമന്ത്രിയെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വിശേഷിപ്പിച്ചത്. ഇതെന്തുതരം കമ്യൂണിസമാണെന്ന് എംടിയെ പോലൊരാൾ ചിന്തിച്ചിട്ടുണ്ടാകും. കടലിലെ വെള്ളം ബക്കറ്റിലെടുത്താൽ ബക്കറ്റിലെ വെള്ളത്തിനു വിലയുണ്ടാവില്ലെന്നും കടലിലെ വെള്ളം കടലിനോടു ചേർന്ന് നിന്നാലേ വിലയുണ്ടാകുകയുള്ളൂവെന്നും വിഎസിനെ ഉപദേശിച്ച പിണറായി ഇപ്പോൾ വെറും ചിരട്ടയിലെ വെള്ളമായി മാറിക്കഴിഞ്ഞു. പിണറായി വിജയൻ നടത്തുന്ന അഴിമതിയും ഏകാധിപത്യവും ധൂർത്തും സ്വജനപക്ഷപാതവുമാണ് ലോകം ആദരിക്കുന്ന സാഹിത്യകാരനെ ഈ വിമർശനം നടത്താൻ പ്രേരിപ്പിച്ചത്’’– കെ.സുരേന്ദ്രൻ പറഞ്ഞു.

എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ മുഖ്യമന്ത്രിയെ ട്രോളുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഇടതു ചിന്തകർ പോലും എംടിയുടെ പ്രസ്താവനയെ അനുകൂലിച്ചു വന്നിരിക്കുകയാണ്. കേരളത്തിന്റെ പശ്ചാത്തലത്തിലാണ് എംടിയുടെ വാക്കുകളെന്ന് അവരിൽ പലരും തുറന്ന് പറഞ്ഞുകഴിഞ്ഞു. എന്നാലിപ്പോഴും പിണറായി കൊടുക്കുന്ന അപ്പക്കഷ്ണവും തിന്ന് അദ്ദേഹത്തിന്റെ സ്തുതിപാഠകരായി നിൽക്കുന്ന സാംസ്കാരിക പ്രവർത്തകരെ ഓർത്ത് കേരളം ലജ്ജിക്കുന്നുവെന്നും കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി.

English Summary:

K.Surendran against Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com