ADVERTISEMENT

കോഴിക്കോട്∙ എം.ടി. വാസുദേവൻ നായരുടെ പ്രതികരണം മുഖ്യമന്ത്രിയുടെ കരണക്കുറ്റിക്ക് കിട്ടിയ അടിയാണെന്ന് ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ്. കേരളത്തിലെ ഭരണ വിരുദ്ധ വികാരം എത്രത്തോളം ശക്തമാണെന്നു വ്യക്തമാക്കുന്നതാണ് എംടിയുടെ പ്രതികരണം. ഭരണ നേതൃത്വത്തിൽനിന്നു തെറ്റുതിരുത്താൻ മുഖ്യമന്ത്രി തയാറാകുമെന്നു പ്രതീക്ഷയുണ്ടായിരുന്നുവെന്നും കൃഷ്ണദാസ് പറഞ്ഞു.

Read More: ദുരധികാരത്തിന്റെ ചങ്കിലേക്കെയ്ത ആ പ്രസംഗം 2003 ലേത്; എംടി അതു തൊടുത്തത് മനഃസാക്ഷിയിലേക്കു നോക്കി

ഭരണാധികാരി എറിഞ്ഞുകൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്നാണു കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ (കെഎൽഎഫ്) മുഖ്യാതിഥിയായി നടത്തിയ പ്രസംഗത്തിൽ എംടി തുറന്നടിച്ചത്. അധികാരം ആധിപത്യമോ സർവാധിപത്യമോ ആകാമെന്നതാണ് എവിടെയും സ്ഥിതി. അധികാരം ജനസേവനത്തിനുള്ള അവസരമെന്ന സിദ്ധാന്തം പണ്ടേ കുഴിവെട്ടി മൂടി. നയിക്കാൻ ഏതാനുംപേരും നയിക്കപ്പെടാൻ അനേകരും എന്ന പഴയ സങ്കൽപത്തെ മാറ്റിയെടുക്കാൻ ഇഎംഎസ് എന്നും ശ്രമിച്ചു. നേതൃപൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നത് അതുകൊണ്ടാണെന്നുമായിരുന്നു ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ എംടി പറഞ്ഞത്.

കോഴിക്കോട്ട് കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ ഇന്നലെ എം.ടി.വാസുദേവൻ നായർ നടത്തിയ പ്രസംഗത്തിന്റെ പൂർണരൂപം 

ചരിത്രപരമായ ഒരാവശ്യത്തെക്കുറിച്ച് ഇവിടെ പറയാൻ ആഗ്രഹിക്കുന്നു. രാഷ്ട്രീയത്തിലെ മൂല്യച്യുതിയെപ്പറ്റി കേൾക്കാൻ തുടങ്ങിയിട്ടു വളരെക്കാലമായി. എന്തുകൊണ്ട് എന്ന സംവാദങ്ങൾക്കു പലപ്പോഴും അർഹിക്കുന്ന വ്യക്തികളുടെ അഭാവം എന്ന ഒഴുക്കൻ മറുപടികൊണ്ട് തൃപ്തിപ്പെടേണ്ടി വരുന്നു. രാഷ്ട്രീയപ്രവർത്തനം അധികാരത്തിലെത്താനുള്ള ഒരംഗീകൃത മാർഗമാണ്. എവിടെയും അധികാരമെന്നാൽ ആധിപത്യമോ സർവാധിപത്യമോ ആവാം. അസംബ്ലിയിലോ പാർലമെന്റിലോ മന്ത്രിസഭയിലോ ഒരുസ്ഥാനം എന്നുവച്ചാൽ ആധിപത്യത്തിനുള്ള തുറന്ന അവസരമാണ്. അധികാരമെന്നാൽ ജനസേവനത്തിനു കിട്ടുന്ന ഒരവസരമെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മൾ കുഴിവെട്ടി മൂടി.

ഐതിഹാസിക വിപ്ലവത്തിലൂടെ സാറിസ്റ്റ് ഭരണത്തെ നീക്കിയ റഷ്യയിലും പഴയ സേവനസിദ്ധാന്തം വിസ്മരിക്കപ്പെടുന്നു. അവിടെ ശിഥിലീകരണം സംഭവിക്കാൻ പോകുന്നു എന്ന് ഫ്രോയ്ഡിന്റെ ശിഷ്യനും മാർക്സിയൻ തത്വചിന്തകനുമായ വിൽഹെം റീഹ് 1944ൽത്തന്നെ മുന്നറിയിപ്പു നൽകിയിരുന്നു. ശിഥിലീകരണത്തിന്റെ കാര്യകാരണങ്ങളെ അപഗ്രഥിക്കുക എന്നതാണ് അതിനെ നിഷേധിച്ച് ഇല്ലെന്നു സങ്കൽപിക്കുന്നതിനു പകരം ജാഗ്രതയോടെ ചെയ്യേണ്ടതെന്നു റീഹ് വീണ്ടും വീണ്ടും ഓർമിപ്പിച്ചു. വ്യവസായം, സംസ്കാരം, ശാസ്ത്രം എന്നീ മേഖലകളുടെ പ്രവർത്തനത്തെ അമിതാധികാരമുള്ള മാനേജ്മെന്റുകളെ ഏൽപിക്കുമ്പോൾ അപചയത്തിന്റെ തുടക്കംകുറിക്കുമെന്ന് അദ്ദേഹം അപായസൂചന നൽകി.

വിപ്ലവത്തിൽ പങ്കെടുത്ത ജനാവലി ആൾക്കൂട്ടമായിരുന്നു. ഈ ആൾക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കാം, ആരാധകരാക്കാം, പടയാളികളുമാക്കാം. ആൾക്കൂട്ടം ഉത്തരവാദിത്തമുള്ള ഒരു സമൂഹമായി മാറുകയും സ്വയം കരുത്തുനേടി സ്വാതന്ത്ര്യം ആർജിക്കുകയും വേണം. ഭരണാധികാരി എറിഞ്ഞുകൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യം. ആൾക്കൂട്ടം സമൂഹമായി മാറണമെന്നും എങ്കിലേ റഷ്യയ്ക്കു നിലനിൽപുള്ളൂ എന്നും റീഹിനെക്കാൾ മുൻപു രണ്ടുപേർ റഷ്യയിൽ പ്രഖ്യാപിച്ചു: എഴുത്തുകാരായ ഗോർക്കിയും ചെക്കോവും.

തിന്മകളുടെ മുഴുവൻ ഉത്തരവാദിത്തവും സാറിസ്റ്റ് വാഴ്ചയുടെമേൽ കെട്ടിവച്ച് പൊള്ളയായ പ്രശംസകൾ നൽകിയും നേട്ടങ്ങളെ പെരുപ്പിച്ചുകാണിച്ചും ആൾക്കൂട്ടത്തെ തൃപ്തിപ്പെടുത്തുന്നതിന് അവർ എതിരായിരുന്നു. സ്വാതന്ത്ര്യത്തിന്റെ പ്രകാശം ഉള്ളിലേന്തുന്ന ഒരു റഷ്യൻ‍ സമൂഹമാണ് അവർ സ്വപ്നം കണ്ടത്. ഭരണകൂടം കയ്യടക്കുക എന്നതുമാത്രമാണ് വിപ്ലവത്തിന്റെ ലക്ഷ്യമെന്നു മാർക്സ് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും അവർ ഓർമിപ്പിച്ചു.

സമൂഹമായി റഷ്യൻ ജനത മാറണമെങ്കിലോ? ചെക്കോവിന്റെ വാക്കുകൾ ഗോർക്കി ഉദ്ധരിക്കുന്നു: ‘‘റഷ്യക്കാരൻ ഒരു വിചിത്രജീവിയാണ്. അവൻ ഒരീച്ച പോലെയാണ്. ഒന്നും അധികം പിടിച്ചുനിർത്താൻ അവനാവില്ല. ഒരാൾ‍ക്ക് ഒരു നല്ല ജീവിതം വേണമെങ്കിൽ അവൻ അധ്വാനിക്കണം. സ്നേഹത്തോടെയും വിശ്വാസത്തോടെയുമുള്ള അധ്വാനം. അതു നമുക്കു ചെയ്യാനറിയില്ല. വാസ്തുശിൽപി രണ്ടോ മൂന്നോ നല്ല വീടുകൾ പണിതുകഴിഞ്ഞാൽ ശേഷിച്ച ജീവിതകാലം തിയറ്റർ പരിസരത്ത് ചുറ്റിത്തിരിഞ്ഞുകഴിക്കുന്നു. ഡോക്ടർ പ്രാക്ടിസ് ഉറപ്പിച്ചുകഴിഞ്ഞാൽ സയൻസുമായി ബന്ധം വിടർത്തുന്നു. സ്വന്തം ജോലിയുടെ പ്രാധാന്യത്തെപ്പറ്റി ബോധമുള്ള ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥനെയും ഞാൻ കണ്ടിട്ടില്ല. വിജയകരമായ ഒരു ഡിഫൻസ് നടത്തി പ്രശസ്തനായിക്കഴിഞ്ഞാൽ പിന്നെ സത്യത്തെ ഡിഫൻഡ് ചെയ്യാനുള്ള മനഃസ്ഥിതിയില്ല അഭിഭാഷകന്’’.

1957ൽ ബാലറ്റുപെട്ടിയിലൂടെ കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽവന്നു. അതോടെ ലക്ഷ്യം നേടി എന്ന അലംഭാവത്തിൽ എത്തിപ്പെട്ടവരുണ്ടാവാം. അത് ഒരാരംഭമാണെന്നും ജാഥ നയിച്ചും മൈതാനങ്ങളിൽ ഇരമ്പിക്കൂടിയും വോട്ടുപെട്ടികൾ നിറച്ചും സഹായിച്ച ആൾക്കൂട്ടത്തെ ഉത്തരവാദിത്തമുള്ള ഒരു സമൂഹമായി മാറ്റിയെടുക്കാനുള്ള ഒരു മഹാപ്രസ്ഥാനത്തിന്റെ തുടക്കം മാത്രമാണ് അധികാരത്തിന്റെ അവസരം എന്നും വിശ്വസിച്ചതുകൊണ്ടാണ് ഇഎംഎസ് സമാരാധ്യനാവുന്നത്; മഹാനായ നേതാവാകുന്നത്.

അധികാരവികേന്ദ്രീകരണത്തിലൂടെ സമൂഹത്തിന്റെ പങ്കാളിത്തത്തെപ്പറ്റി ചിന്തിക്കുമ്പോഴും അദ്ദേഹത്തിനു കേരളത്തെപ്പറ്റി, മലയാളികളുടെ മാതൃഭൂമിയെപ്പറ്റി സമഗ്രമായ ഉത്കണ്ഠയുണ്ടായിരുന്നു. ഭാഷ, സാഹിത്യം, സംസ്കാരം എന്നിവയെപ്പറ്റി നിരന്തരം ചിന്തിച്ചുകൊണ്ടിരുന്നു. സമൂഹത്തിന്റെ പണിത്തരവും പണിയായുധവും ഭാഷയാണെന്നു വിശ്വാസമുള്ളതുകൊണ്ടാണ് അദ്ദേഹം മലയാളത്തിന്റെ തനിമയും ചാരുതയും ലാളിത്യവും നിലനിർത്തണമെന്നു ശഠിച്ചുകൊണ്ടിരുന്നത്. സാഹിത്യസമീപനങ്ങളിൽ തങ്ങൾക്കു തെറ്റുപറ്റിയെന്ന് അദ്ദേഹം പറഞ്ഞപ്പോൾ ചിലർ പരിഹസിച്ചു. അദ്ദേഹത്തിന്റെ ആദ്യകാല സാഹിത്യസിദ്ധാന്തങ്ങളോട് ഒരിക്കലും എനിക്കു യോജിപ്പുണ്ടായിരുന്നില്ല. പക്ഷേ, തെറ്റുപറ്റിയെന്നു തോന്നിയാൽ അതു സമ്മതിക്കുകയെന്നത് നമ്മുടെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ജീവിതമണ്ഡലങ്ങളിൽ ഒരു മഹാരഥനും ഇവിടെ പതിവില്ല.

അഹംബോധത്തെ കീഴടക്കി പരബോധത്തിന്റെ പ്രാധാന്യം അംഗീകരിക്കുക എന്ന ലക്ഷ്യമാണ് ഞാനിവിടെ കാണുന്നത്. എതിരഭിപ്രായക്കാരെ നേരിടാൻ പറ്റിയ വാദമുഖങ്ങൾ തിരയുന്നതിനിടയ്ക്കു സ്വന്തം വീക്ഷണം രൂപപ്പെടുത്തുന്നതിനു തുടക്കമിടാൻ കഴി‍ഞ്ഞുവെന്ന് ഇഎംഎസ് പറയുമ്പോൾ ഞാൻ അദ്ഭുതപ്പെടുന്നു. രൂപപ്പെടുത്തി എന്നല്ല പറയുന്നത്; രൂപപ്പെടുത്താനുള്ള തുടക്കമിടുന്നു എന്നാണ്. ഇഎംഎസിന് ഒരിക്കലും അന്വേഷണം അവസാനിക്കുന്നില്ല. സമൂഹത്തിന്റെ സ്വാതന്ത്ര്യത്തെയും വികാസത്തെയുംപറ്റി എന്നോ രൂപംകൊണ്ട ചില പ്രമാണങ്ങളിൽത്തന്നെ മുറുകെപ്പിടിക്കുന്നവരെ കാലം പിന്തള്ളുന്നു. മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തിന്റെ സ്വാതന്ത്ര്യസങ്കൽപങ്ങൾ നിരന്തരമായ വിശകലനത്തിനും തിരുത്തലിനും വിധേയമാക്കേണ്ടിവരുന്നു. എന്റെ പരിമിതമായ കാഴ്ചപ്പാടിൽ, നയിക്കാൻ ഏതാനുംപേരും നയിക്കപ്പെടാൻ അനേകരും എന്ന പഴയ സങ്കൽപത്തെ മാറ്റിയെടുക്കാനാണ് ഇഎംഎസ് എന്നും ശ്രമിച്ചത്. ആചാരോപചാരമായ നേതൃത്വപൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നതും അതുകൊണ്ടുതന്നെയാണ്.

കാലം സമൂഹത്തെ എത്തിക്കുന്ന ചില അവസ്ഥകളിൽ ചില നിമിത്തങ്ങളായി ചിലർ നേതൃത്വത്തിലെത്തുന്നു. ഉത്തരവാദിത്തത്തെ ഭയത്തോടെയല്ലാതെ ആദരവോടെ സ്വീകരിച്ച, എല്ലാവിധത്തിലുമുള്ള അടിച്ചമർത്തലുകളിൽനിന്നു മോചനം നേടാൻ വെമ്പുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടി ലക്ഷ്യമാക്കുന്ന ഒരു നേതാവിന് എന്നും പുതിയ പഥങ്ങളിലേക്കു ചിന്തയും പുതിയ ചക്രവാളങ്ങളിലേക്കു വീക്ഷണവും അയച്ചുകൊണ്ടേയിരിക്കണം. അപ്പോൾ ഒരു നേതാവ്, ഒരു നിമിത്തമല്ലാതെ ചരിത്രപരമായ ഒരാവശ്യകതയായി മാറുന്നു. അതായിരുന്നു ഇഎംഎസ്. ഇതു കാലത്തിന്റെ ആവശ്യമാണെന്ന് അധികാരത്തിലുള്ളവർ ഉൾക്കൊണ്ടു പ്രവർത്തിക്കാൻ തയാറാകുമെന്നു പ്രത്യാശിക്കുന്നു.

English Summary:

P K Krishnadas respond to M T Vasudevan Nair's criticism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com