പൂഞ്ചിൽ സൈനിക വാഹനങ്ങൾ ആക്രമിച്ച് തീവ്രവാദികൾ; തിരിച്ചടിച്ച് സൈനികർ: വെടിവയ്പ്പ് തുടരുന്നു
Mail This Article
ശ്രീനഗർ∙ ജമ്മുകശ്മീരിലെ പൂഞ്ചിൽ സൈനികരുടെ വാഹനങ്ങൾ തീവ്രവാദികൾ ആക്രമിച്ചു. സൈനികർ തിരിച്ചു വെടിയുതിർത്തു. വെടിവയ്പ്പ് തുടരുകയാണ്. ഇന്നു വൈകിട്ടാണു സംഭവം. പ്രദേശത്തുനിന്നും ഇതുവരെ മരണങ്ങളോ പരുക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. സമീപത്തുള്ള ഒരു കുന്നിൻപുറത്തുനിന്നും തീവ്രവാദികൾ രണ്ടു റൗണ്ട് വെടിയുതിർത്തെന്നാണു വിവരം. പിന്നാലെ ഇവർ പ്രദേശത്തുനിന്നും രക്ഷപ്പെട്ടതായും വിവരമുണ്ട്.
പ്രദേശത്തു തീവ്രവാദ പ്രവർത്തനങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഇതിനെ പ്രതിരോധിക്കുന്നതിനായി പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി പൂഞ്ചിലെത്തിയ സമയത്തുതന്നെയാണു തീവ്രവാദികൾ ആക്രമണം നടത്തിയത്.
കഴിഞ്ഞ കുറച്ച് ആഴ്ച്ചകൾക്കിടെ പ്രദേശത്തു സൈനികർക്കു നേരെയുണ്ടായ രണ്ടാമത്തെ ആക്രമണമാണിത്. ഡിസംബർ 22നുണ്ടായ ആക്രമണത്തിൽ നാല് സൈനികർ വീരമ്യതു വരിച്ചിരുന്നു. പിർ പഞ്ചൽ മേഖല, രജൗറി, പൂഞ്ച് എന്നിവിടങ്ങള്‍ 2003 മുതൽ തീവ്രവാദമുക്ത മേഖലയായി മാറിയിരുന്നു. എന്നാൽ 2021 മുതൽ ഇവിടെ തീവ്രവാദി ആക്രമണങ്ങൾ പുനരാരംഭിച്ചു. കഴിഞ്ഞ ഏഴ് മാസത്തിനിടെ 20 സൈനികർ ഇവിടെ കൊല്ലപ്പെട്ടു. കഴിഞ്ഞ രണ്ടുവർഷത്തിനിടെ 35ൽ അധികം സൈനികരാണു കൊല്ലപ്പെട്ടത്.