നവകേരള സദസ് വിവാദങ്ങളൊഴിവാക്കാമായിരുന്നു, അക്രമം നടത്തിയത് അമിതാവേശക്കാർ: ബിനോയ് വിശ്വം | അഭിമുഖം
Mail This Article
കൊച്ചി ∙ നവകേരള സദസുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒഴിവാക്കാമായിരുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. "കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ പ്രചരണ പരിപാടിയായിരുന്നു നവകേരള സദസ്. അത്തരമൊരു മഹത്തായ പരിപാടിയിൽ വിവാദങ്ങൾ ഒഴിവാക്കിയാൽ കൂടുതൽ നന്നാകുമായിരുന്നു," അദ്ദേഹം പറഞ്ഞു. 'ഓൺമനോരമ'യ്ക്കനുവദിച്ച അഭിമുഖത്തിലാണ് ബിനോയ് വിശ്വം അഭിപ്രായം വ്യക്തമാക്കിയത്.
നവകേരള സദസിനെതിരായ പ്രതിഷേധങ്ങളെ നേരിട്ട രീതിയെക്കുറിച്ചുള്ള ചോദ്യത്തിന് പ്രതിഷേധങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും നിയമം കൈയ്യിലെടുക്കാൻ ആർക്കും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം അണികൾ നടത്തിയ അക്രമത്തെക്കുറിച്ച് ബിനോയ് വിശ്വത്തിന്റെ അഭിപ്രായം അത് പാർട്ടി തീരുമാന പ്രകാരമാണ് എന്ന് വിശ്വസിക്കുന്നില്ലെന്നായിരുന്നു. "അമിതാവേശക്കാരായ ചിലരാണത് ചെയ്തത്," അദ്ദേഹം പറഞ്ഞു. അക്രമത്തെ മുഖ്യമന്ത്രി ന്യായീകരിച്ചില്ലെന്നും ആളുകൾ സംരക്ഷിക്കപ്പെടണമെന്ന് തന്റേതായ ശൈലിയിൽ പറയുകയായിരുന്നെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.
സിപിഐ ഉന്നയിക്കുന്ന വിമർശനങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്താൻ മാത്രമാണ്. ഇടതുപക്ഷമില്ലാതെ രാജ്യത്ത് പ്രതീക്ഷയില്ലയെന്നും അദ്ദേഹം പറഞ്ഞു. ‘‘തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ തുടർച്ചയായ പരാജയങ്ങൾ സിപിഐ ഗൗരവമായി പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കും. ശശി തരൂർ നല്ല സുഹൃത്താണ്. പക്ഷേ എംപി നിലയിലുള്ള തരൂരിന്റെ പ്രവർത്തനം ശരാശരി മാത്രം. അദ്ദേഹം തിരുവനന്തപുരത്തെ സാധാരണക്കാരുടെ പ്രതിനിധിയല്ല.’’– ബിനോയ് വിശ്വം പറഞ്ഞു.
രാഹുൽ ഗാന്ധി കേരളത്തിൽനിന്ന് മത്സരിക്കരുതെന്ന് അദ്ദേഹം ആവർത്തിച്ചു. "2024ലെ രാഷ്ട്രീയ മഹായുദ്ധത്തിലെ മുഖ്യശത്രു ആർഎസ്എസും ബിജെപിയുമാണ്. അതിന്റെ പ്രധാന പോർനിലം ഉത്തരേന്ത്യയും. ആ യുദ്ധത്തിൽ കോൺഗ്രസിനെ നയിക്കുന്നയാൾ ഉത്തരേന്ത്യ വിട്ട് ബിജെപി അപ്രസക്തമായ തെക്കേയിന്ത്യയിൽ മത്സരിക്കുന്നത് എന്ത് സന്ദേശമാണ് നൽകുന്നത്. ആ സന്ദേശം കോൺഗ്രസിന് ബിജെപിയെ ഭയമാണെന്നായിരിക്കും. അത് 'ഇന്ത്യ' മുന്നണിക്ക് നല്ലതാണോയെന്ന് കോൺഗ്രസ് പരിശോധിക്കണം."
വിമർശനം 'ഇന്ത്യ' മുന്നണിയിൽ ഉന്നയിക്കുമോയെന്ന ചോദ്യത്തിന് "വേണ്ടി വന്നാൽ" എന്നായിരുന്നു മറുപടി. അദാനി വിഷയത്തിലെ ഇടപെടലിലൂടെ രാഹുൽ ഗാന്ധി കോർപ്പറേറ്റ് അടിമയല്ലയെന്ന് തെളിയിച്ചു. നെഹ്റുവിയൻ ആശയത്തിലൂന്നി കോൺഗ്രസിന് പുതിയ വെളിച്ചം പകരാനാണ് അദ്ദേഹത്തിന്റെ ശ്രമം, ബിനോയ് പറഞ്ഞു.
സിപിഐ മുന്നോട്ടുവയ്ക്കുന്ന കമ്യൂണിസ്റ്റ് ഐക്യം എന്ന ആശയത്തിൽ മാവോയിസ്റ്റുകൾക്കും സ്ഥാനമുണ്ട്. " മാവോയിസം മാർക്സിസമല്ലയെന്ന് സിപിഐ ആണ് ആദ്യം പറഞ്ഞത്. അവർ തിരഞ്ഞെടുത്ത വഴി തെറ്റാണ്. പക്ഷേ അവരും ഞങ്ങളുടെ സഖാക്കളാണ്," ബിനോയ് വിശ്വം വ്യക്തമാക്കി. രാജ്യത്ത് ഇടതിന്റെ തിരിച്ചുവരവ് സാധ്യമാണെന്ന പ്രതീക്ഷ ബിനോയ് വിശ്വം പങ്കുവച്ചു. എങ്ങനെയെന്ന ചോദ്യത്തിനുള്ള മറുപടി ഇങ്ങനെ: ‘‘ജനമധ്യത്തിലേക്കിറങ്ങുക. അവരെ കേൾക്കുക. അവരുടെ വിശ്വാസമാർജിക്കുക.’’