‘ഗ്രൗണ്ട് സ്റ്റാഫ് മോശമായി പെരുമാറി, യാത്രയ്ക്ക് മുൻപ് 100 തവണ ആലോചിക്കണം’: വിമാനക്കമ്പനിയില്നിന്നുള്ള ദുരനുഭവം പങ്കുവച്ച് സുരഭി ചന്ദന
Mail This Article
മുംബൈ ∙ വിമാനക്കമ്പനിയില്‍നിന്നു നേരിടേണ്ടിവന്ന മോശം അനുഭവം വെളിപ്പെടുത്തി ടെലിവിഷൻ നടി സുരഭി ചന്ദന. മുംബൈ വിമാനത്താളത്തിൽവച്ച് വിസ്താര എയർലൈനിന്റെ ഗ്രൗണ്ട് സ്റ്റാഫ് മോശമായി പെരുമാറിയെന്നും തനിക്ക് ഏറ്റവും പ്രധാനപ്പെട്ട ലഗേജ് അലക്ഷ്യമായി കൈകാര്യം ചെയ്തെന്നും താരം എക്സിൽ കുറിച്ചു. ‘നാഗിൻ 5’ എന്ന ടെലിവിഷൻ പരമ്പരയിലൂടെ ശ്രദ്ധേയയായ താരമാണ് സുരഭി ചന്ദന.
‘‘ഏറ്റവും മോശം എയർലൈനിനുള്ള പുരസ്കാരം എയർ വിസ്താരയ്ക്ക് നൽകണം. എന്റെ പ്രധാനപ്പെട്ട ലഗേജ് ബാഗ് അലക്ഷ്യമായി വലിച്ചിട്ടിരിക്കുന്നു. ഇതിനുപിന്നിലെ കാരണം എന്താണെന്ന് അവർക്ക് മാത്രമേ അറിയൂ. ബാഗ് അമ്മയുടെ അടുത്തെത്തിയോ ഇല്ലയോ എന്ന് എനിക്ക് ഇപ്പോഴും ഉറപ്പില്ല’’ –സുരഭി എക്സിൽ കുറിച്ചു. കഴിവുകെട്ട ജീവനക്കാരുടെ ഭാഗത്തുനിന്ന് തെറ്റായ വാഗ്ദാനങ്ങളാണ് ലഭിച്ചതെന്നും സുരഭി പറഞ്ഞു.
ഗ്രൗണ്ട് സ്റ്റാഫിന്റെ ഭാഗത്തുനിന്ന് മോശം പെരുമാറ്റം ഉണ്ടായതായി അവർ മറ്റൊരു പോസ്റ്റിൽ കുറിച്ചു. തനിക്ക് ഏറെ മാനസിക പ്രയാസമാണ് എയർലൈൻ ജീവനക്കാരുടെ പെരുമാറ്റത്തിലൂടെ ഉണ്ടായതെന്നും അവരുടെ വിമാനം യാത്രയ്ക്കായി തിരഞ്ഞെടുക്കുന്നതിനു മുന്‍പ് എല്ലാവരും 100 തവണ ആലോചിക്കണമെന്നും സുരഭി പറഞ്ഞു.
അതേസമയം സംഭവത്തിൽ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് വിസ്താര പ്രതികരിച്ചു. കഴിഞ്ഞ ദിവസം സമാനമായ മറ്റൊരു സംഭവത്തിൽ നേരിടേണ്ടിവന്ന ദുരനുഭവം വെളിപ്പെടുത്തി നടി രാധിക ആപ്‌തെ രംഗത്തുവന്നിരുന്നു. വിമാനം വൈകിയതിനെ തുടര്‍ന്ന് തനിക്കും സഹയാത്രികര്‍ക്കും വിമാനത്തിലേക്കു കയറാനുള്ള എയ്‌റോബ്രിജില്‍ മണിക്കൂറുകളോളം പൂട്ടിയിട്ടുവെന്ന് രാധിക പറഞ്ഞു. ആളുകള്‍ കാത്തുനില്‍ക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോയും നടി സമൂഹമാധ്യമത്തില്‍ പങ്കുവച്ചു.