കോഴിക്കോട് ഡീപ് ഫെയ്ക് കേസ്: പ്രധാന പ്രതിയെ ബുധനാഴ്ച ഡൽഹിയിൽനിന്ന് എത്തിച്ച് കോടതിയിൽ ഹാജരാക്കും
Mail This Article
കോഴിക്കോട്∙ നിർമിതബുദ്ധിയുടെ സഹായത്തോടെ ഡീപ് ഫെയ്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് ഉത്തരേന്ത്യൻ സംഘം നടത്തിയ തട്ടിപ്പിലെ പ്രധാന പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. മറ്റൊരു കേസിൽ തിഹാർ ജയിലിൽ റിമാൻഡിൽ കഴിയുന്ന കൗഷൽ ഷായെ ആണ് കോഴിക്കോട് സിജെഎം കോടതിയിൽ ഹാജരാക്കുന്നത്. നേരത്തേ വിഡിയോ കോൺഫറൻസിങ് മുഖേന നേരത്തേ കോടതിയിൽ ഹാജരാക്കിയ ഇയാളെ കോഴിക്കോട് എത്തിക്കാൻ സൈബർ പൊലീസ് പ്രൊഡക്‌ഷൻ വാറന്റ് റിപ്പോർട്ട് നൽകിയിരുന്നു.
കൗഷൽ ഷായെ പിടികൂടാൻ മൂന്നു തവണ കോഴിക്കോട് സൈബർ പൊലീസ് ഗുജറാത്തിലും ഗോവയിലും പരിശോധന നടത്തിയിരുന്നു. സംഭവത്തിൽ സഹപ്രതികളായ മൂന്നു പേരെ നേരത്തെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൗശൽ ഷായ്ക്ക് വ്യാജ ആധാർ കാർഡ്, തിരിച്ചറിയൽ കാർഡ്, മൊബൈൽ സിം എന്നിവ വ്യാജമായി നിർമ്മിച്ചു നൽകിയ സംഘത്തെയാണ് നേരത്തേ അറസ്റ്റ് ചെയ്തത്.
കേന്ദ്ര സർവീസിൽ നിന്നു വിരമിച്ച പാലാഴി സ്വദേശി കെ.രാധാകൃഷ്ണനാണു ജൂലൈ ആദ്യവാരത്തിൽ തട്ടിപ്പിനിരയായത്. പണ്ടു കൂടെ ജോലി ചെയ്തിരുന്ന സുഹൃത്തിന്റെ ദൃശ്യവും ശബ്ദവും വ്യാജമായി തയാറാക്കി തട്ടിപ്പുകാർ രാധാകൃഷ്ണനു വിഡിയോ കോൾ ചെയ്യുകയായിരുന്നു. ആശുപത്രിച്ചെലവിനാണെന്നു പറഞ്ഞ് 40,000 രൂപ ഓൺലൈനായി കടം വാങ്ങുകയായിരുന്നു.
സുഹൃത്തിനെ പിന്നീടു തിരിച്ചു വിളിച്ചപ്പോഴാണ് തട്ടിപ്പു മനസ്സിലായത്. സിറ്റി സൈബർ ക്രൈം പൊലീസിന്റെ അന്വേഷണത്തിൽ തട്ടിപ്പു സംഘത്തിലെ സേഠ് മുത്തുസാമിയ ഹയാത് ബായി, സിദ്ദേഷ് ആനന്ദ് കർവെ, അംരിഷ് പാട്ടിൽ ഇഗോ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ കോഴിക്കോട് ജില്ലാ ജയിലിൽ റിമാൻഡിലാണ്. നിർമിത ബുദ്ധി ഉപയോഗിച്ചു സംസ്ഥാനത്തു നടത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യത്തെ കേസാണിത്.