ADVERTISEMENT

ന്യൂഡല്‍ഹി∙ കോടികളുടെ തട്ടിപ്പു നടത്തി ഇന്ത്യ വിട്ട വിജയ് മല്യ ഉള്‍പ്പെടെയുള്ളവരെ തിരിച്ചെത്തിക്കാനുള്ള നീക്കങ്ങള്‍ ത്വരിതഗതിയിലാക്കുന്നതിനായി സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.), ദേശീയ അന്വേഷണ ഏജന്‍സി (എൻഐഎ) എന്നിവയുടെ ഉന്നതതല സംയുക്ത സംഘം ഉടന്‍ തന്നെ യുകെയിലേക്കു പോകും.

ആയുധക്കച്ചവടക്കാരനായ സഞ്ജയ് ഭണ്ഡാരി, വജ്ര വ്യാപാരി നീരവ് മോദി, കിങ്ഫിഷര്‍ ഉടമ വിജയ് മല്യ തുടങ്ങിയവരാണ് പട്ടികയിലുള്ളത്. യുകെയിലും മറ്റു രാജ്യങ്ങളിലും ഇവര്‍ക്കുള്ള സ്വത്ത് കണ്ടെത്തി കണ്ടുകെട്ടാനുള്ള നീക്കങ്ങളും സജീവമാണ്. വിദേശകാര്യ മന്ത്രാലയത്തില്‍നിന്നുള്ള ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് അന്വേഷണസംഘം യുകെയിലേക്കു പോകുക. യുകെയില്‍ വിവിധ ഏജന്‍സികളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംഘം ചര്‍ച്ച നടത്തും.

മ്യൂച്വൽ ലീഗൽ അസിസ്റ്റൻസ് ഉടമ്പടി (എംഎൽഎടി) പ്രകാരം കുറച്ചു കാലമായി യുകെ അധികാരികളുമായി ലണ്ടനിലേക്കു പോകുന്ന  സംഘം ചർച്ച നടത്തുന്നുണ്ട്. യുകെയും ഇന്ത്യയും എം‌എൽ‌എടിയിൽ ഒപ്പുവച്ച രാജ്യങ്ങളാണ്. ഇതനുസരിച്ച് സാമ്പത്തിക കുറ്റവാളികളുമായി ബന്ധപ്പെട്ട ക്രിമിനൽ അന്വേഷണത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിടാൻ ബാധ്യസ്ഥരാണ്. എംഎൽഎടിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നോഡൽ മന്ത്രാലയമെങ്കിലും, ഈ കേസുമായി ബന്ധപ്പെട്ടുള്ള യുകെയുമായുള്ള നയതന്ത്ര ഇടപെടലുകളിൽ വിദേശകാര്യ മന്ത്രാലയവും ഉൾപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാ അഭ്യർഥനകളും വിദേശകാര്യ മന്ത്രാലയം വഴിയാണ് വിദേശ രാജ്യങ്ങളിലേക്ക് അയച്ചിരിക്കുന്നത്.

ആയുധക്കച്ചവടക്കാരനായ സഞ്ജയ് ഭണ്ഡാലി 2016-ലാണ് ഇന്ത്യ വിട്ടത്. യുപിഎ ഭരണകാലത്തെ ആയുധ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഭണ്ഡാരിക്കെതിരെ അന്വേഷണം നടക്കുന്നത്. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബര്‍ട്ട് വാധ്‌രയുടെ അടുപ്പക്കാരനാണ് ഭണ്ഡാരി. ലണ്ടനിലും ദുബായിലുമായി സ്വത്തുക്കൾ സമ്പാദിച്ച ഭണ്ഡാരി, റോബർട്ട് വാധ്‌രയുടെ സഹായിയെന്ന് ആരോപിക്കപ്പെടുന്ന സി.സി.തമ്പിയുടെ നിയന്ത്രണത്തിലുള്ള ഷെൽ കമ്പനികളിലേക്ക് ഇവ മാറ്റുകയും ചെയ്‌തിരുന്നു. 

ഒന്നിലധികം പ്രതിരോധ ഇടപാടുകളിൽ നിന്ന് ലഭിച്ച പ്രതിഫലവുമായി ബന്ധപ്പെട്ട് ഭണ്ഡാരിയ്ക്കു പുറമേ തമ്പി, വാധ്‌ര എന്നിവർക്കെതിരെയും ഇ.ഡി. അന്വേഷണം നടക്കുന്നുണ്ട്. ഭണ്ഡാരിയുടെ ഇന്ത്യയിലെ 26 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ ഇ.ഡി. ഇതിനകം കണ്ടുകെട്ടുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. പ്രത്യേക കോടതി മല്യയെയും മോദിയെയും പോലെ ഭണ്ഡാരിയെയും സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. 

പഞ്ചാബ് നാഷനൽ ബാങ്കിൽ (പിഎൻബി) തിരിമറി നടത്തിയതുമായി ബന്ധപ്പെട്ടാണ് നീരവ് മോദിയെ തിരയുന്നത്. വായ്പയെടുത്തശേഷം തിരിച്ചടയ്ക്കാതെ ബാങ്കുകളെ കബളിപ്പിച്ചെന്നാണ് വിജയ് മല്യയ്ക്കെതിരായ കേസ്. മല്യയുടെ 5,000 കോടിയിലധികം മൂല്യമുള്ള സ്വത്തുക്കൾ ഇ.ഡി. കണ്ടുകെട്ടിയിരുന്നു. 

English Summary:

ED-CBI-NIA team going to UK to hasten fugitives' extradition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com