ADVERTISEMENT

ടെഹ്‌റാൻ∙ ഇറാഖിന്റെ സ്വയംഭരണ പ്രദേശമായ കുർദിസ്ഥാന്റെ തലസ്ഥാനമായ എർബിലിലെ ഇസ്രയേലി രഹസ്യാന്വേഷണ കേന്ദ്രം ആക്രമിച്ചതായി ഇറാൻ സായുധസേനയുടെ ഭാഗമായ ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് (ഐആർജിസി). ഐആർജിസിയെ ഉദ്ധരിച്ച് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 

ഇറാൻ റെവല്യൂഷനറി ഗാർഡ്‌സ് കോർപ്സ് സിറിയയിലും കുർദിസ്ഥാൻ മേഖലയിലും ഒന്നിലധികം മിസൈൽ ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെടുകയും ആറു പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ഇറാഖിലെ കുർദിസ്ഥാൻ സുരക്ഷാ കൗൺസിൽ അറിയിച്ചു. കൊല്ലപ്പെട്ടവരിൽ പ്രമുഖ വ്യവസായി പെഷ്‌റോ ദിസായിയും ഉൾപ്പെടുന്നുവെന്ന് കുർദിസ്ഥാൻ ഡെമോക്രാറ്റിക് പാർട്ടി അറിയിച്ചു. 

കുർദിസ്ഥാനിലെ ‘ഇസ്രയേലി മൊസാദിന്റെ ആസ്ഥാന’മെന്ന് ആരോപിക്കപ്പെടുന്നിടത്താണ് ആക്രമണമുണ്ടായത്. ചാരപ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിനും മേഖലയിൽ തീവ്രവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുമുള്ള കേന്ദ്രമായി പ്രവർത്തിച്ച ആസ്ഥാനമാണ് ആക്രമിച്ചതെന്ന് ഐആർജിസിയുടെ പ്രസ്താവനയിൽ പറയുന്നു. ഗാസയിലെ ഇസ്രയേലിന്റെ ആക്രമണത്തിനു മറുപടിയായാണ് ആക്രമണമെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ആക്രമണത്തെ യുഎസ് അപലപിച്ചു. ‘‘എർബിലിൽ ഇറാൻ നടത്തിയ ആക്രമണങ്ങളെ യുഎസ് ശക്തമായി അപലപിക്കുകയും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു. ഇറാഖിന്റെ സുസ്ഥിരതയെ തകർക്കുന്ന ഇറാന്റെ വിവേചനരഹിതമായ മിസൈൽ ആക്രമണങ്ങളെ എതിർക്കുന്നു’’– യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് മാത്യു മില്ലർ പ്രസ്താവനയിൽ പറഞ്ഞു.

English Summary:

Iran Strikes Israeli "Spy Headquarters" In Iraq As Regional Tensions Mount

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com