കൊച്ചിയിൽ ആവേശത്തിരയിളക്കി തുറന്ന വാഹനത്തിൽ പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ; ഇളകിമറിഞ്ഞ് പ്രവർത്തകർ
Mail This Article
കൊച്ചി ∙ കൊച്ചി നഗരത്തെ ഇളക്കിമറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. തുറന്ന വാഹനത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനൊപ്പമാണ് മോദി ജനങ്ങളെ അഭിവാദ്യം ചെയ്തത്. പൂക്കളെറിഞ്ഞും മുദ്രാവാക്യം വിളിച്ചും റോഡിന്റെ ഇരുവശങ്ങളിലുമായി അണിനിരന്ന ജനങ്ങൾ പ്രധാനമന്ത്രിയെ വരവേറ്റു. മഹാരാജാസ് കോളജ് ഗ്രൗണ്ട് മുതൽ ഗവ.ഗസ്റ്റ് ഹൗസ് വരെയായിരുന്നു 1.3 കിലോമീറ്റർ നീണ്ടു നിന്ന റോഡ് ഷോ. പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് അദ്ദേഹത്തെ കാണാൻ ഒട്ടേറെ ആളുകളാണ് മണിക്കൂറുകളോളം നഗരത്തിൽ കാത്തുനിന്നത്. രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ എത്തിയത്.
വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നു സ്വീകരിച്ചു. തുടർന്ന് 7.14ന് കൊച്ചി നാവികസേന വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രിയെ വ്യവസായ മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ചീഫ് കമാൻഡിങ് ഫ്ലാഗ് ഓഫിസർ വൈസ് അഡ്മിറൽ വി.ശ്രീനിവാസ്, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എ.അക്ബർ, അഡീഷനൽ സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫിസർ എം.എസ്.ഹരികൃഷ്ണൻ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, സംഘടനാ പ്രതിനിധികൾ എന്നിവരും പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തി.
തുടർന്ന് ഹെലികോപ്റ്ററിൽ മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ എത്തിയ മോദി, നേരത്തേ അറിയിച്ചിരുന്നതുപോലെ 7.30ഓടെ റോഡ് ഷോയ്ക്കു തുടക്കം കുറിച്ചു. 1.3 കിലോമീറ്റർ താണ്ടി ഗവ.ഗസ്റ്റ് ഹൗസിലാണ് റോഡ് ഷോ അവസാനിച്ചത്. മോദിക്ക് അഭിവാദ്യം അർപ്പിക്കാൻ പ്രവർത്തകരുടെ നീണ്ട നിരയാണ് നഗരത്തിലേക്ക് എത്തിയത്. വൈകിട്ട് ആറിന് റോഡ് ഷോ തുടങ്ങുമെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും പ്രധാനമന്ത്രി എത്താൻ വൈകിയതിനാൽ 7.30ലേക്ക് മാറ്റുകയായിരുന്നു.
∙ ബുധനാഴ്ച രാവിലെ ഗുരുവായൂരിലേക്ക്
പ്രധാനമന്ത്രി ബുധനാഴ്ച രാവിലെ 6നു ഹെലികോപ്റ്ററിൽ ഗുരുവായൂരിലേക്കു പോകും. 7.40 മുതൽ 20 മിനിറ്റ് ക്ഷേത്രത്തിൽ ചെലവഴിക്കും. 8.45നു ക്ഷേത്രത്തിനു മുന്നിലെ കല്യാണമണ്ഡപത്തിൽ നടൻ സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കും. 9.50ന് ഹെലികോപ്റ്ററിൽ തൃപ്രയാറിലേക്കു പുറപ്പെടും. 10.30നു ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും.
തുടർന്നു കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി ഉച്ചയ്ക്കു 12ന് വില്ലിങ്ഡൻ ഐലൻഡിൽ കൊച്ചിൻ ഷിപ്‌യാഡിന്റെ രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രവും ഡ്രൈ ഡോക്കും ഉദ്ഘാടനം ചെയ്യും. വൈപ്പിൻ പുതുവൈപ്പിൽ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ എൽപിജി ഇറക്കുമതി ടെർമിനലും ഉദ്ഘാടനം ചെയ്യും. ഒരു മണിക്ക് എറണാകുളം മറൈൻഡ്രൈവിൽ ബിജെപി ‘ശക്തികേന്ദ്ര പ്രമുഖരുടെ’ സമ്മേളനത്തിൽ പ്രസംഗിച്ചശേഷം ഡൽഹിക്കു മടങ്ങും.
∙ ബുധനാഴ്ച പ്രാദേശിക അവധി
പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് തൃശൂരിൽ ബുധനാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഗുരുവായൂർ, കണ്ടാണശ്ശേരി, ചൂണ്ടൽ, നാട്ടിക, വലപ്പാട് തുടങ്ങിയ പ്രദേശങ്ങളിലാണ് അവധി. പ്രഫഷനൽ കോളജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല. കേന്ദ്ര-സംസ്ഥാന, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല.