കോഴിക്കോട്∙ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ കോഴിക്കോട് കലക്ടറേറ്റിലേക്കുള്ള മാർച്ചിൽ സംഘർഷം. ബാരിക്കേഡ‍് മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചതിനു പിന്നാലെ, പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു.
പൊലീസ് എറിഞ്ഞ പൊട്ടാത്ത ഗ്രനേഡ് പ്രതിഷേധക്കാർ കലക്ടറേറ്റിലേക്ക് തിരിച്ച് എറിഞ്ഞു. പ്രവര്‍ത്തകർ കലക്ടറേറ്റിനു മുന്നിലെ റോഡ് ഉപരോധിച്ചു. ഇതേത്തുടർന്ന് കോഴിക്കോട് – വയനാട് റോഡിലെ ഗതാഗതം തടസപ്പെട്ടു.
പൊലീസ് എറിഞ്ഞ ഗ്രനേഡ് പൊട്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.ടി.നിഹാലിന് കാലിനു പരുക്കേറ്റു. മറ്റൊരു പ്രവർത്തകൻ ഷമീൽ അരക്കിണറിനും പരുക്കേറ്റു. സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.ഷഹീനെ അടക്കം 5 പേരെ അറസ്റ്റു ചെയ്തു.
സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട രണ്ടു കേസിൽ കൂടി രാഹുലിന്റെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തിയിരുന്നു. രണ്ടിലും കോടതി ജാമ്യം അനുവദിച്ചു. ആദ്യമെടുത്ത കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ജയിലിൽ തുടരേണ്ടിവരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.