മണിപ്പുരിൽ വീണ്ടും അക്രമം; അതിർത്തി നഗരമായ മോറയിൽ പൊലീസ് കമാൻഡോയ്ക്ക് ജീവൻ നഷ്ടമായി
Mail This Article
ഇംഫാൽ∙ മണിപ്പുരിലെ അക്രമ സംഭവങ്ങളിൽ ഒരു പൊലീസ് കമാൻഡോയ്ക്കു കൂടി ജീവൻ നഷ്ടമായി. മണിപ്പുർ തലസ്ഥാനമായ ഇംഫാലിൽനിന്ന് 110 കിലോമീറ്റർ അകലെ അതിർത്തി നഗരമായ മോറയിലാണ് സംഭവം. ഇന്നു രാവിലെ മുതൽ ഇവിടെ സുരക്ഷാ ഉദ്യോഗസ്ഥരും അക്രമികളും തമ്മിൽ വെടിവയ്പ് നടന്നിരുന്നു. ഇതിനിടെയാണ് ഒരു പൊലീസ് കമാൻഡോയ്ക്ക് ജീവൻ നഷ്ടമായത്.
മോറയിലെ പൊലീസ് കമാൻഡോ പോസ്റ്റിൽ ജോലി ചെയ്തിരുന്ന ഐആർബി ഉദ്യോഗസ്ഥനായ വാങ്ഖെം സോമർജിത് എന്ന കമാൻഡോയാണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പശ്ചിമ ഇംഫാൽ ജില്ലയിലെ മാലോമിൽ നിന്നുള്ളയാളാണ് മരിച്ച സോമർജിത്.
മോറയ്ക്കു സമീപം സുരക്ഷാ പോസ്റ്റിനു നേരെ അക്രമികൾ ബോംബെറിഞ്ഞ ശേഷം വെടിയുതിർത്തതായാണ് റിപ്പോർട്ട്. ഇന്ത്യ – മ്യാൻമർ അതിർത്തിയിലെ തന്ത്രപ്രധാനമായ വ്യവസായ നഗരമാണ് മോറ. ഇവിടെ സ്ഥാപിച്ചിരിക്കുന്ന താൽക്കാലിക കമാൻഡോ പോസ്റ്റിനു നേരെ അക്രമികൾ ആർപിജി ഷെല്ലുകൾ വർഷിച്ചതായി പൊലീസ് വെളിപ്പെടുത്തി. ഇവിടെ പാർക്ക് ചെയ്തിരുന്ന ഒട്ടേറെ വാഹനങ്ങൾക്ക് നാശനഷ്ടമുണ്ടായി.
പൊലീസ് ഓഫിസറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ട് ഗോത്രവിഭാഗക്കാരെ കസ്റ്റഡിയിലെടുത്തതിനു പിന്നാലെയാണ് കുക്കി സംഘടനകൾ വീണ്ടും അക്രമത്തിന്റെ പാത സ്വീകരിച്ചത്. മോറയിലേക്കു പ്രവേശിക്കാൻ ശ്രമിച്ച സുരക്ഷാ ട്രക്ക് സായുധരായ അക്രമിസംഘം പിന്നിലേക്ക് തള്ളിനീക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു.