നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസ്: മൂന്‍കൂർ ജാമ്യം തേടി പി.ജി.മനു സുപ്രീം കോടതിയിൽ
Mail This Article
കൊച്ചി∙ നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ ഒളിവിൽ പോയ മുൻ ഗവ. പ്ലീഡർ അഡ്വ. പി.ജി.മനു മൂന്‍കൂർ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചു. മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കേസിൽ കീഴടങ്ങാൻ ഹൈക്കോടതി നൽകിയ സമയപരിധി അവസാനിച്ചതിനു പിന്നാലെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
ഇതിനിടെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. താൻ കുറ്റക്കാരനല്ലെന്ന് ഹൈക്കോടതിയിൽ പറഞ്ഞ വാദങ്ങളാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്ന മുൻകൂർ ജാമ്യഹർജിയിലും ആവർത്തിച്ചിരിക്കുന്നത്. പരാതിക്കാരി സുപ്രീം കോടതിയിൽ തടസ ഹര്‍ജിയും നൽകിയിട്ടുണ്ട്.
ഓഫിസിലേക്ക് വിളിച്ചുവരുത്തി മനു പീഡിപ്പിച്ചെന്നും സ്വകാര്യ ചിത്രങ്ങൾ ഫോണിൽ പകർത്തിയെന്നുമാണ് എറണാകുളം സ്വദേശിയായ യുവതിയുടെ പരാതി. ബലാത്സംഗക്കേസിൽ നിയമസഹായം തേടിയെത്തിയതായിരുന്നു യുവതി. 2018ൽ നടന്ന കേസുമായി ബന്ധപ്പെട്ടാണു പരാതിക്കാരിയും മാതാപിതാക്കളും കഴിഞ്ഞ ഒക്ടോബറിൽ അഭിഭാഷകനെ കാണാനെത്തിയത്.