ADVERTISEMENT

ആലപ്പുഴ ∙ കേരള ലിറ്ററേച്ചർ ഫെസ്റ്റിൽ (കെഎൽഎഫ്) മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി നേതൃപൂജയെയും അധികാരത്തിലെ വഴിതെറ്റലിനെയും കുറിച്ച് സംസാരിച്ച എം.ടി.വാസുദേവൻ നായരെ വിമർശിച്ചതിൽ മലക്കംമറിഞ്ഞ് മുൻ മന്ത്രി ജി.സുധാകരൻ. എംടിക്കെതിരെ താൻ പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങൾ കളവ് എഴുതിയതാണെന്നും സുധാകരൻ പ്രതികരിച്ചു.

‘‘എംടി പഠിപ്പിക്കാൻ വരേണ്ട എന്നു പറഞ്ഞിട്ടില്ല. എംടി അല്ല ഒരു കുട്ടി പറഞ്ഞാലും പഠിക്കണം. മാധ്യമങ്ങൾ കളവ് എഴുതുന്നതിന്റെ രക്തസാക്ഷിയാണു ഞാൻ. എന്തു പറഞ്ഞാലും മാറ്റി എഴുതുന്നവരാണു മാധ്യമങ്ങൾ.’’– സുധാകരൻ വ്യക്തമാക്കി. സമരവും ഭരണവും എന്ന ആശയം ഇഎംഎസ് പറഞ്ഞതാണെന്നും അതു പറയാൻ എം.ടി.വാസുദേവൻ നായർ വരേണ്ട കാര്യമില്ലെന്നുമാണു കഴിഞ്ഞദിവസം സുധാകരൻ വിമർശിച്ചത്.

‘‘ഭരണം കൊണ്ടുമാത്രം ജനകീയ പ്രശ്നങ്ങൾ തീരില്ല എന്നാണ് ഇഎംഎസ് പറഞ്ഞതിന്റെ അർഥം. അതു മാർക്സിസം പഠിച്ചവർക്കു മനസ്സിലാകും. എംടി പറഞ്ഞത് ആരെപ്പറ്റിയെന്നതിൽ പല അഭിപ്രായമുണ്ട്. എംടി ജനങ്ങളോടാണു പറഞ്ഞത്. ഉടനെ കേരളത്തിൽ ആറ്റം ബോംബ് വീണെന്ന നിലയിൽ ചർച്ച ചെയ്യുന്നത് അപക്വമാണ്. എംടി പറഞ്ഞപ്പോൾ മാത്രമെന്താ ഭയങ്കര ഇളക്കം? അദ്ദേഹത്തിനു തോന്നിയത് പറഞ്ഞു. ഉടനെ സാഹിത്യകാരന്മാരിൽ ചിലർക്ക് ഉൾവിളിയുണ്ടായി. അവർ ഷോ കാണിക്കുകയാണ്. പറയുന്നതിൽ ആർജവമില്ല. എംടി പറഞ്ഞതുകൊണ്ടു ഞങ്ങളും പറയുന്നെന്ന നിലപാട് ഭീരുത്വമാണ്’’ എന്നായിരുന്നു സുധാകരന്റെ വാക്കുകൾ.

എംടിയുടെ വിവാദ പ്രസംഗത്തെപ്പറ്റി ആഭ്യന്തര വകുപ്പ് രഹസ്യാന്വേഷണം നടത്തിയെന്ന് റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. പ്രസംഗത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായില്ലെന്ന് രഹസ്യാന്വേഷണ വിഭാഗം മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയതായാണു സൂചന. എംടിയുടെ പ്രസംഗം കഴിഞ്ഞയുടനെതന്നെ വിവാദമാകുമെന്നു സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര വകുപ്പിനു റിപ്പോർട്ട് നൽകി. പ്രസംഗം മാധ്യമങ്ങൾ ഏറ്റുപിടിക്കുകയും പ്രതിപക്ഷം സർക്കാരിനെതിരെ ആയുധമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് നൽകാൻ സ്പെഷൽ ബ്രാഞ്ചിന് ആഭ്യന്തര വകുപ്പിലെ ഉന്നതൻ നിർദേശം നൽകിയത്.

English Summary:

G. Sudhakaran said that he did not criticize MT Vasudevan Nair.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com