ADVERTISEMENT

തിരുവനന്തപുരം∙ രമേശ് ചെന്നിത്തലയും കെ.ബാബുവുമടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ പരാമർശങ്ങളുമായി കെ.എം.മാണിയുടെ ആത്മകഥ. ബാർ കോഴ കേസിനെ തുടർന്നുള്ള പ്രതിഷേധ സമരത്തിലടക്കമുള്ള കാര്യങ്ങളിൽ സിപിഎമ്മിനെ അധികം നോവിച്ചിട്ടുമില്ല. ബാർ ലൈസൻസിന്റെ ഫയൽ നിയമവകുപ്പു കാണാതെ മന്ത്രി കെ.ബാബു കാബിനറ്റിൽ കൊണ്ടുവന്നത് ശരിയായില്ലെന്ന് താൻ മന്ത്രിസഭാ യോഗത്തിൽ പറഞ്ഞത് കെ.ബാബുവിന് ഇഷ്ടപ്പെട്ടില്ലെന്നും പിന്നീട് ലൈസൻസ്കാര്യം അന്വേഷിച്ചെത്തിയ ബാറുടമകളോട് ‘‘നിങ്ങൾ ആ ജുബാ ചേട്ടനോട് പോയി ചോദിക്ക് ’’ എന്ന് ബാബു പറഞ്ഞതായി അറിഞ്ഞെന്നും പുസ്തകത്തിൽ പറയുന്നു.

ബാർ കോഴ കേസിൽ തിടുക്കപ്പെട്ടു വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച രമേശ് ചെന്നിത്തലയുടെ നടപടിയെയും കെ.എം.മാണി വിമർശിക്കുന്നു. രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് തന്നെ സമീപിച്ച കോൺഗ്രസ് നേതാവിന്റെ അഭിപ്രായങ്ങൾക്കു താൻ വിലകൽപിച്ചില്ല. അതായിരിക്കും ബാർ കോഴ കേസിൽ രമേശ് ചെന്നിത്തലയുടെ നിലപാട് രൂപപ്പെടുത്തിയതെന്നും പാഠം പഠിക്കട്ടെ എന്നു രമേശ് ചെന്നിത്തല കരുതിയിരിക്കാമെന്നുമാണ് തന്റെ അനുമാനമെന്നും മാണി പറയുന്നു. തന്നെ വളഞ്ഞിട്ടാക്രമിച്ച ആളുടെ മകളുടെ കല്യാണാഘോഷത്തിൽ പങ്കെടുക്കാൻ ഉമ്മൻചാണ്ടിയും രമേശ്ചെന്നിത്തലയും അയാളുടെ വീട്ടിൽപോയി വിവാഹ നടത്തിപ്പുകാരായി മാറി. കോൺഗ്രസ് നേതാവെന്നതു പരിഗണിച്ച് അടൂർ പ്രകാശിന്റെ വീട്ടിൽ പോകുന്നത് മനസ്സിലാക്കാം. ബാറുടമയുടെ വീട്ടിൽ പോയത് എന്തിനായിരുന്നുവെന്നും മാണി ചോദിക്കുന്നു.

തന്നെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന പ്രതിപക്ഷത്തിന്റെ നിലപാട് സിപിഎമ്മിനെ കടന്നാക്രമിക്കാതെയാണ് പരാമർശിക്കുന്നത്. സോളർ കേസി‍ൽ ഏറ്റുമുട്ടി പിന്മാറേണ്ടിവന്ന പ്രതിപക്ഷത്തിന് കിട്ടിയ കച്ചിത്തുരുമ്പായി ബാർ കോഴ വിവാദം. തന്റെ രാജി ആവശ്യപ്പെട്ട് സമരം തുടങ്ങിയ പ്രതിപക്ഷം ബജറ്റ് അവതരിപ്പിക്കാൻ കഴിയില്ലെന്ന നിലപാടെടുത്തു. ബജറ്റ് അവതരണത്തോടെ താൻ മനസ്സുകൊണ്ട് മന്ത്രി സ്ഥാനം രാജിവച്ചിരുന്നു. ചന്ദ്രശേഖർ മന്ത്രിസഭയിൽ അംഗമാകാനുള്ള അവസരം അവസാനനിമിഷം തട്ടിത്തെറിപ്പിച്ചതിനു പിന്നിൽ കെ. കരുണാകരനാണെന്ന് മാണി പറയുന്നു.

കെ.എം.മാണിയുടെ വേർപാടിന്റെ അഞ്ചാം വർഷമെത്തുമ്പോഴാണ് ആത്മകഥ പുറത്തിറങ്ങുന്നത്. മകൻ ജോസ്.കെ.മാണിയുടെ കന്നിയങ്കത്തിലെ തോൽവിയെക്കുറിച്ചും പറയുന്നുണ്ട്. രാഷ്ട്രീയത്തിലിറങ്ങി അധികം കഴിയും മുൻപേ ലോക്സഭയിലേക്ക് മത്സരിക്കാനിറങ്ങിയതും തോൽവിക്കൊരു കാരണമായെന്നും മാണി പറയുന്നു. പുസ്തകം 25ന് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം ചെയ്യുന്നത്.

English Summary:

K.M. Mani's Explosive Autobiography Targets Congress Leaders: Unveils Political Drama Behind Bar Bribery Scandal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com