ADVERTISEMENT

വിദ്യാർഥി സംഘർഷം കലാപകലുഷിതമായതോടെ എറണാകുളം മഹാരാജാസ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടപ്പോൾ കേരളമാകെ സങ്കടത്തോടെ മനസ്സിലോർത്തത്, നിറചിരിയോടെ നിൽക്കുന്നൊരു യുവാവിന്റെ മുഖം; ഒപ്പം, അലമുറയിട്ടു കരഞ്ഞ ഒരമ്മയുടെ കണ്ണീരും. കലാലയരാഷ്ട്രീയപ്പോരിന്റെ കൊലക്കത്തിയില്‍ അകാലത്തില്‍ പൊലിഞ്ഞ എം.അഭിമന്യുവും അവനെയോര്‍ത്ത് നെഞ്ചുപൊട്ടിക്കരഞ്ഞ അമ്മ ഭൂപതിയും.

nasar-maharajas-college
നാസര്‍ അബ്ദുല്‍ റഹ്മാൻ, എറണാകുളം മഹാരാജാസ് കോളജ്

‘നാൻ പെറ്റ മകനേ... എൻ കിളിയേ..’ എന്ന് ഇടുക്കി വട്ടവടയിലെ കൊച്ചു ഗ്രാമത്തിൽനിന്നു കൊച്ചിയിലെത്തിയ അഭിമന്യുവിന്റെ അമ്മ ഭൂപതിയുടെ നിലവിളി കേരളത്തെ നൊമ്പരപ്പെടുത്തിയിട്ട് 5 വർഷം കഴിഞ്ഞിരിക്കുന്നു. എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ വിചാരണ നീളുമ്പോഴാണ് അതേ മഹാരാജാസ് കോളജിൽ വീണ്ടും ചോരപ്പാടുകൾ നിറയുന്നത്.

വ്യാഴാഴ്ച പുലർച്ചെ കോളജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുല്‍ റഹ്മാനു കുത്തേറ്റതാണ് ഒടുവിലത്തെ സംഭവം. കാലിലും വയറിലും കൈയ്‌ക്കും കുത്തേറ്റ റഹ്മാൻ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിനു പിന്നിൽ കെഎസ്‌യു – ഫ്രറ്റേണിറ്റി സംഘമാണെന്നാണ് എസ്എഫ്ഐയുടെ ആരോപണം. കോളജിലെ നാടക പരിശീലനവുമായി ബന്ധപ്പെട്ടു സംസാരിച്ചു നിൽക്കുന്നതിനിടെയാണ് ഇരുപതോളം പേരടങ്ങുന്ന സംഘം മാരകായുധങ്ങളുമായെത്തി ആക്രമിച്ചത്. കുറച്ചു ദിവസങ്ങളായുള്ള സംഘർഷത്തിന്റെ തുടർച്ചയായിട്ടായിരുന്നു ആക്രമണം.

കത്തിക്കുത്തുമായി ബന്ധപ്പെട്ട് 15 പേർക്കെതിരെ പൊലീസ് കേസെടുത്തു. വധശ്രമം അടക്കം 9 വകുപ്പുകളാണു പ്രതികൾക്കെതിരെ ചുമത്തിയത്. മൂന്നാം വർഷ ഇംഗ്ലിഷ് വിദ്യാർഥി അബ്ദുൾ മാലിക്കാണ് ഒന്നാം പ്രതി. അധ്യാപകനെ ആക്രമിച്ച ഫ്രറ്റേണിറ്റി പ്രവർത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണു കത്തിക്കുത്തിലേക്കു നയിച്ചതെന്നാണ് എഫ്ഐആറിലെ വിശദീകരണം. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പിനു ശേഷം ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. ഇതാണ് അക്രമങ്ങളിലേക്കു കലാശിച്ചതെന്നാണു പൊലീസ് പറയുന്നത്. കൂടുതല്‍ അക്രമങ്ങളുണ്ടാകാതിരിക്കാൻ കോളജ് അടച്ചിട്ടു. ക്യാംപസില്‍ പൊലീസിനെ വിന്യസിച്ചിട്ടുമുണ്ട്.

∙ ഫ്രറ്റേണിറ്റിക്കെതിരെ എസ്എഫ്ഐ

എസ്എഫ്ഐ നേതാവ് ആക്രമിക്കപ്പെടുന്നതിനു മുൻപു കോളജിലെ അറബിക് വിഭാഗത്തിലെ ഭിന്നശേഷിക്കാരനായ അധ്യാപകനു വിദ്യാർഥിയുടെ മർദനമേറ്റിരുന്നു. അറബിക് വിഭാഗം അസി. പ്രഫസർ ഡോ. കെ.എം.നിസാമുദ്ദീനെ അറബിക്‌ മൂന്നാം വർഷ വിദ്യാർഥി മുഹമ്മദ്‌ റാഷിദാണ് ആക്രമിച്ചത്‌. സംസാരിക്കാനില്ലെന്നു പറഞ്ഞു പ്രിൻസിപ്പലിന്റെ മുറിയിലേക്കു പോയ അധ്യാപകനെ കോണിപ്പടിക്കു സമീപം മുഹമ്മദ്‌ റാഷിദ്‌ തടഞ്ഞു. അരയിൽനിന്നു കത്തിപോലുള്ള ആയുധത്തിന്റെ പിടികൊണ്ട് അധ്യാപകനെ ഇടിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തെന്നാണു പരാതി. കേൾവിപരിമിതിയുള്ള അധ്യാപകനാണു നിസാമുദ്ദീൻ. ഫ്രറ്റേണിറ്റി പ്രവർത്തകനാണ് അധ്യാപകനെ മർദിച്ചതെന്നും കോളജിലെ സമാധാനാന്തരീക്ഷം തകർക്കാൻ ഫ്രറ്റേണിറ്റി-കെഎസ്‌യു സഖ്യം ആക്രമണങ്ങൾ അഴിച്ചുവിടുകയാെണന്നും എസ്എഫ്ഐ ആരോപിച്ചു.

സംഭവത്തിൽ വിദ്യാർഥിസമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും എസ്എഫ്ഐ ആഹ്വാനം ചെയ്തിരുന്നു. വിദ്യാർഥിയും അധ്യാപകനും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നത്തിനു രാഷ്ട്രീയനിറം നൽകാനുള്ള ശ്രമമാണ് എസ്എഫ്ഐ നടത്തുന്നത് എന്നായിരുന്നു ഫ്രറ്റേണിറ്റിയുടെ മറുപടി. ഈ വിവാദത്തിനിടെയാണു റഹ്മാൻ ക്രൂരമായി ആക്രമിക്കപ്പെട്ടത്. ആരോപണങ്ങളെ നിഷേധിച്ചു ഫ്രറ്റേണിറ്റി രംഗത്തെത്തി. കോളജിലെ ഗ്യാങ് സംഘർഷങ്ങളിൽ ഫ്രറ്റേണിറ്റിയെ പ്രതി ചേർക്കാനുള്ള എസ്എഫ്ഐയുടെയും മാധ്യമങ്ങളുടെയും നീക്കം പ്രതിഷേധാർഹമാണെന്നു ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ ബാസിത് പറഞ്ഞു.

∙ ‘വർഗീയത തുലയട്ടെ’ എന്നെഴുതി, രക്തസാക്ഷിയായി

വട്ടവട കൊട്ടാക്കമ്പൂരിലെ രക്തസാക്ഷി മണ്ഡപത്തിൽ അഭിമന്യുവിന്റെ ചിരിക്കുന്ന മുഖമാണു ശിൽപി ഉണ്ണി കാനായി കൊത്തിവച്ചത്. അടുക്കിയും തുറന്നും വച്ച പുസ്തകങ്ങൾക്കു മുകളിൽ സൂര്യനും നക്ഷത്രവും പതാകയും ഉൾപ്പെടുത്തിയുള്ളതാണു ശിൽപം. മഹാരാജാസ് കോളജിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്ഐ- ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ തമ്മിലുള്ള സംഘർഷമാണു 2018 ജൂലൈ 2നു പുലർച്ചെ 12.45ന് അഭിമന്യുവിന്റെ ജീവനെടുത്തത്. അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ 2018 സെപ്റ്റംബർ 26നു കുറ്റപത്രം സമർപ്പിച്ചിട്ടും വിചാരണ ഒന്നുമായിട്ടില്ല.

എസ്എഫ്ഐ ജില്ലാ കമ്മിറ്റി ഓഫിസിൽ സ്ഥാപിച്ച അഭിമന്യുവിന്റെ ശിൽപത്തിന്റെ മിനുക്കു പണിയിൽ ശിൽപി ഉണ്ണി കാനായി.
എസ്എഫ്ഐ ജില്ലാ കമ്മിറ്റി ഓഫിസിൽ സ്ഥാപിച്ച അഭിമന്യുവിന്റെ ശിൽപത്തിന്റെ മിനുക്കു പണിയിൽ ശിൽപി ഉണ്ണി കാനായി.

കോളജിലെ കിഴക്കേ കവാടത്തിലെ മതിലിലെ ചുവരെഴുത്തിനുള്ള അവകാശ തർക്കമാണു കൊലയ്ക്കു വഴിയൊരുക്കിയതെന്നാണു പ്രോസിക്യൂഷൻ കേസ്. എസ്എഫ്ഐ ബുക്ക് ചെയ്തിരുന്ന മതിലിൽ ക്യാംപസ് ഫ്രണ്ട് ചുവരെഴുതിയതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. ക്യാംപസ് ഫ്രണ്ടിന്റെ ചുവരെഴുത്തിനു മുകളിൽ ‘വർഗീയത തുലയട്ടെ’ എന്ന് എഴുതിച്ചേർത്തതിനെ ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ ചോദ്യം ചെയ്തതു സംഘർഷത്തിനു കാരണമായി. തുടർന്നു പുറത്തുനിന്നുള്ള പോപ്പുലർ ഫ്രണ്ട് (പിഎഫ്ഐ) പ്രവർത്തകർ ആയുധങ്ങളുമായി ക്യാംപസിൽ എത്തിയതായി കുറ്റപത്രത്തിൽ പറയുന്നു.

നെട്ടൂർ മേക്കാട്ട് സഹൽ ഹംസയാണ് (25) അഭിമന്യുവിനെ കുത്തിവീഴ്ത്തിയത്. പള്ളുരുത്തി കച്ചേരിപ്പടി വെളിപ്പറമ്പ് വി.എൻ.ഷിഫാസാണ് (ചിപ്പു–26) പിടിച്ചു നിർത്തിക്കൊടുത്തതെന്നും കുറ്റപത്രത്തിൽ പറയുന്നു. മഹാരാജാസ് കോളജിലെ തന്നെ ഡിഗ്രി വിദ്യാർഥി ജെ.ഐ.മുഹമ്മദാണു കൊലയാളിക്ക് അഭിമന്യുവിനെ ചൂണ്ടിക്കാട്ടിക്കൊടുത്തത്. 2022 സെപ്റ്റംബറിൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചു കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ നിരോധനത്തിനു കാരണമായ കുറ്റകൃത്യങ്ങളിൽ അഭിമന്യു കൊലക്കേസും ഉൾപ്പെടുത്തിയിരുന്നു. കൊലക്കുറ്റത്തിനു പുറമേ, പട്ടികജാതി– പട്ടികവർഗ പീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തി.

sfi-flag-1

ഇത്തരം കേസുകൾ വിചാരണ ചെയ്യാനുള്ള അധികാരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിക്കാണ്. 2020 സെപ്റ്റംബർ മുതൽ വിചാരണ നടപടികൾ ആരംഭിക്കാൻ കേസ് പരിഗണിച്ചെങ്കിലും പലകാരണങ്ങളാൽ നീണ്ടുപോയി. 3 പ്രിൻസിപ്പൽ സെഷൻസ് ജ‍ഡ്ജിമാർ ഇതിനിടെ മാറിമാറി ചുമതലയേറ്റെങ്കിലും വിചാരണ ആരംഭിക്കാനായില്ല. 2022 നവംബറിൽ കേസ് വീണ്ടും പരിഗണിച്ചെങ്കിലും, അപ്പോഴേക്കും ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിന്റെ വിചാരണ ഇതേ കോടതിയിൽ തുടങ്ങി. ഈ കേസിൽ വിധി പറഞ്ഞ ശേഷമേ അഭിമന്യു കേസ് പരിഗണിക്കാൻ സാധ്യതയുള്ളൂവെന്നാണ് സൂചന.

അഭിമന്യുവിന്റെ മൃതദേഹം കണ്ടപ്പോൾ ‘നാൻ പെറ്റ മകനെ..’ എന്ന അമ്മയുടെ നിലവിളി കേരളത്തിന്റെ തേങ്ങലായി മാറിയിരുന്നു. സിപിഎമ്മും എസ്എഫ്ഐയും വട്ടവടയിൽ അഭിമന്യുവിന്റെ കുടുംബത്തിനായി 10 സെന്റ് സ്ഥലം വാങ്ങി വീടുവച്ചു നൽകി. സഹോദരിയുടെ കല്യാണവും പാർട്ടി നടത്തി. മാതാപിതാക്കളുടെ പേരിൽ 25 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചു. വട്ടവട പഞ്ചായത്ത് ഓഫിസിനു മുകളിൽ അഭിമന്യുവിന്റെ പേരിൽ വായനശാല തുറന്നു. ബാക്കി തുക ഉപയോഗിച്ച് എറണാകുളത്ത് അഭിമന്യു സ്മാരകമായി വിദ്യാർഥി സേവന കേന്ദ്രവും നിർമിച്ചിട്ടുണ്ട്.

∙ കണ്ണീരൊപ്പാൻ ചെ ഗവാരയുടെ മകൾ

അനശ്വര ക്യൂബൻ വിപ്ലവകാരി ചെ ഗവാരയുടെ മകൾ അലെയ്ഡ ഗവാരയ്ക്കു സ്വീകരണം നൽകിയ വേദിയിൽ അഭിമന്യുവിന്റെ അമ്മ ഭൂപതിയും എത്തിയിരുന്നു. അലെയ്ഡയ്ക്കു മുൻപിൽ കൂപ്പുകൈകളോടെ കണ്ണീർ വാർത്തു നിന്ന ആ അമ്മ സദസ്സിനാകെ സങ്കടക്കാഴ്ചയായി. സീറ്റിലിരുന്നും കരയുകയായിരുന്ന ഭൂപതിയെ അടുത്തു ചെന്നു സാന്ത്വനിപ്പിക്കാൻ അലെയ്ഡ ശ്രമിച്ചപ്പോഴേക്കും തേങ്ങൽ പൊട്ടിക്കരച്ചിലായി. അഭിമന്യുവിന്റെ പേര് വേദിയിൽ ആവേശത്തോടെ മുഴങ്ങിയപ്പോഴെല്ലാം അവർ നിയന്ത്രണം വിട്ടു കരഞ്ഞു.

എറണാകുളത്തിന്റെ മാത്രമല്ല, കേരളത്തിന്റെയും സാംസ്കാരിക സംഗമകേന്ദ്രമായ മഹാരാജാസിൽ കലാപവും ചോരയും തുടർക്കഥയാകുമ്പോൾ രാഷ്ട്രീയ നേതൃത്വങ്ങളും അധികാരികളും അനങ്ങാതിരിക്കുകയാണെന്നും ആക്രമണങ്ങൾക്ക് മൗനാനുവാദം നൽകുകയാണെന്നും വിമർശനമുണ്ട്. പഠിക്കാനായി കോളജിൽ എത്തുന്നവർ ചോരയിൽ കുതിരുന്നതു കണ്ട് പകച്ചു നിൽക്കുകയാണു വീട്ടുകാരും നാട്ടുകാരും.

English Summary:

When Ernakulam Maharaja's College was closed for an indefinite period, all of Kerala remembered SFI leader M. Abhimanyu.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com