ADVERTISEMENT

കോഴിക്കോട്∙ രാജ്യം ഭരിക്കുന്നവർ വിദ്വേഷം പ്രചരിപ്പിക്കുന്നതായും അതിനായി രാമക്ഷേത്രത്തെയാണു കൂട്ടുപിടിച്ചതെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. ശ്രീരാമൻ മനുഷ്യസ്നേഹിയായിരുന്നെന്നും എന്നാൽ ആ മഹാനെ ബിജെപി രാഷ്ട്രീയ വിജയത്തിനു വേണ്ടി ദുരുപയോഗം ചെയ്യുകയാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് മുസ്‍ലിം യൂത്ത് ലീഗിന്റെ മഹാറാലിയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുസ്‍ലിം യൂത്ത് ലീഗ് മഹാറാലിയുടെ ദൃശ്യം.
മുസ്‍ലിം യൂത്ത് ലീഗ് മഹാറാലിയുടെ ദൃശ്യം.

‘‘ശ്രീരാമനെ ഞങ്ങളെല്ലാവരും അംഗീകരിക്കുന്നുണ്ട്. ശ്രീരാമൻ മനുഷ്യസ്നേഹിയായിരുന്നു. എന്നാൽ ആ മഹാനെ രാഷ്ട്രീയ വിജയത്തിനു വേണ്ടി ദുരുപയോഗം ചെയ്യുകയാണു ബിജെപി. തിരൂരിൽ ജനിച്ച തുഞ്ചത്ത് എഴുത്തച്ഛനിലൂടെ മനോഹരമായ മലയാള ഭാഷയിലാണ് അധ്യാത്മ രാമായണം എഴുതപ്പെട്ടത്. അതിൽ പരാമർശിച്ച രാമനെ ഞങ്ങളും ബഹുമാനിക്കുന്നുണ്ട്. ബിജെപിയുടെ രാഷ്ട്രീയ രാമനെയാണ് എതിർക്കുന്നത്’’–സാദിഖലി തങ്ങൾ പറഞ്ഞു.

‘‘രാമക്ഷേത്രത്തിനു മുസ്‌ലിം സമൂഹം എതിരല്ല. അതേസമയം ബിജെപി ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കുമ്പോൾ ആ കാപട്യം രാജ്യത്തിനു മുന്നിൽ തുറന്ന് കാണിക്കേണ്ടത് മുസ്‌ലിം ലീഗിന്റെ കടമയാണ്. ഈ ക്ഷേത്ര വിശുദ്ധിയെ രാഷ്ട്രീയ ധ്വസനം നടത്താൻ വൈകാരികതയെ ചൂഷണം ചെയ്യുകയാണ്. ഇതു കാണാതിരിക്കാൻ മുസ്‌ലിം ലീഗിന് കഴിയില്ല.

അതുകൊണ്ട് ജനാധിപത്യത്തെ നിലനിർത്താൻ ഇന്ത്യാ മുന്നണിയെ ശക്തിപ്പെടുത്തണം. ഒന്നാഞ്ഞു പിടിച്ചാൽ ബിജെപിയെ അടുത്ത തിരഞ്ഞെടുപ്പിൽ തൂത്തെറിയാൻ പ്രയാസമുണ്ടാവില്ല. വിദ്വേഷത്തെ സ്നേഹം കൊണ്ടും സാഹോദര്യം കൊണ്ടും നേരിടുകയെന്നതാണു മുസ്‌ലിം ലീഗിന്റെ നയം. ഇബ്രാഹിം നബിയും മൂസാനബിയും അതാണു കാണിച്ചുതന്നത്’’– അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനങ്ങളെ ദുരിതത്തിലാക്കുകയാണെന്നു തെലങ്കാന പഞ്ചായത്തിരാജ്– ഗ്രാമവികസന മന്ത്രി ദൻസാരി അനസൂയ സീതക്ക പറഞ്ഞു.

English Summary:

Sayyid Sadiq Ali Shihab Thangal says Lord Rama was a humanitarian

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com