ADVERTISEMENT

അയോധ്യ∙ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ സിനിമാ താരങ്ങളടക്കമുള്ള പ്രമുഖർ എത്തിത്തുടങ്ങി. ചെന്നൈ, മുംബൈ തുടങ്ങി രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽനിന്നാണ് താരങ്ങൾ അയോധ്യയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. താരങ്ങളായ അമിതാഭ് ബച്ചൻ, അനുപം ഖേർ, രണ്‍ദീപ് ഹൂഡ, മാധുരി ദീക്ഷിത്, രജനീകാന്ത് തുടങ്ങി നിരവധി താരങ്ങളാണ് എത്തുന്നത്. വെള്ള കുർത്ത–പൈജാമ ധരിച്ചാണ് അമിതാഭ് ബച്ചൻ ചടങ്ങിനെത്തിയത്. അയോധ്യയിലേക്കു പോകുന്നതിനു മുൻപായി സച്ചിൻ ടെൻഡുൽക്കർ തടിച്ചുകൂടിയ ആൾക്കൂട്ടത്തെ അഭിവാദ്യം ചെയ്തു. 

Read Also: അയോധ്യയില്‍ ബയോടോയ്‌ലറ്റുകള്‍ സ്ഥാപിച്ച് കേരളത്തില്‍ നിന്നുള്ള കമ്പനി

തെലുങ്കു നടന്മാരായ രാം ചരണും ചിരഞ്ജീവിയും കുടുംബാംഗങ്ങളോടൊപ്പം സ്വകാര്യ വിമാനത്തിലാണു ഹൈദരാബാദിൽനിന്നും അയോധ്യയിലേക്കു യാത്ര തിരിച്ചത്. പരമ്പരാഗത വസ്ത്രമാണ് ഇരുവരും ധരിച്ചിരിക്കുന്നത്. സൂപ്പർസ്റ്റാർ രജനീകാന്തും ധനുഷും ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഇന്നലെ തന്നെ ചെന്നൈ വിട്ടിരുന്നു. അയോധ്യയിലേക്കു പോകാനായി ചെന്നൈ വിമാനത്താവളത്തിൽ എത്തിയ ഇരുവരെയും കാണാനായി ആരാധകർ തടിച്ചുകൂടി. 

നവദമ്പതികളായ രൺദീപ് ഹൂഡയും ലിൻ ലൈഷ്റാമും വിമാനത്താവളത്തിൽ തടിച്ചുകൂടിയ ആരാധകരെ അഭിവാദ്യം ചെയ്തു. ആരാധകർ ഉയർത്തിയ ജയ്ശ്രീറാം വിളികൾക്കൊപ്പം രൺദീപ് ഹൂഡയും പങ്കുചേർന്നു. പ്രാണപ്രതിഷ്ഠാ ചടങ്ങിനെക്കുറിച്ചുള്ള ചോദ്യത്തിന് രാജ്യത്തിന്റെ വലിയ ദിനം എന്നായിരുന്നു രൺദീപ് ഹൂഡയുടെ പ്രതികരണം. അയോധ്യയിലേക്കുള്ള വിമാനയാത്രയുടെ വിഡിയോ ദൃശ്യം ഇൻസ്റ്റഗ്രാമിൽ നടൻ അനുപം ഖേർ പങ്കുവച്ചു. ‘‘രാമഭക്തന്മാർക്കൊപ്പം അയോധ്യയിലെത്തി. വിമാനത്തിൽ ഭക്തിയുടെ വലിയ ഒരു അന്തരീക്ഷം ഉണ്ടായിരുന്നു. ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. രാജ്യം അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ജയ്ശ്രീറാം.’’–അനുപം ഖേർ കുറിച്ചു. 

അയോധ്യയിലേക്കു പോകാനായി മുംബൈ വിമാനത്താവളത്തിലെത്തിയ ബോളിവുഡ് താരങ്ങൾ രൺബീർ കപൂർ–ആലിയ ഭട്ട്, വിക്കി കൗശൽ–കത്രീന കൈഫ്, മാധുരി ദീക്ഷിത് ഭർത്താവ് ശ്രീറാം നെനേ എന്നിവരെയും ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തു. പരമ്പരാഗത രീതിയിൽ വസ്ത്രം ധരിച്ച ദമ്പതികൾ കൈകൾ കൂപ്പി ആരാധകരെ അഭിവാദ്യം ചെയ്തു. ഞായറാഴ്ച തന്നെ അയോധ്യയിലെത്തിയ കങ്കണ റണൗട്ട് ഹനുമാർ ഗർഹി ക്ഷേത്രത്തിന്റെ തറകൾ തുടയ്ക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. 

English Summary:

Film stars reach Ram Temple at Ayodhya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com